777 ചാര്‍ലിയുടെ സംവിധായകനെന്ന് പറഞ്ഞ് നടി മാലാപാര്‍വതിയെ വിളിച്ച് ഡേറ്റ് ചോദിച്ച ആള്‍മാറാട്ടക്കാരനെ കയ്യോടെ പൊക്കി സംവിധായകന്‍

സൂപ്പര്‍ ഹിറ്റ് ചിത്രം 777 ചാര്‍ലിയുടെ സംവിധായകനെന്ന് അവകാശപ്പെട്ട് നടി മാലാ പാര്‍വതിയെ വിളിച്ച് ഡേറ്റ് ചോദിച്ച ആള്‍മാറാട്ടക്കാരനെ കയ്യോടെ പൊക്കി ചാര്‍ലിയുടെ സംവിധായകന്‍ കിരണ്‍രാജ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഒരു സിനിമ ചെയ്യുന്നെന്നും, അതില്‍ ഒരു വേഷം ഉണ്ടെന്നുമുള്ള വ്യാജേന അയാള്‍ മാമിനെ ആവര്‍ത്തിച്ച് വിളിക്കുകയായിരുന്നു. 777 ചാര്‍ലിയുടെ സംവിധായകന്‍ കിരണ്‍രാജ് എന്നാണ് അയാള്‍ സ്വയം പരിചയപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് 777 ചാര്‍ലിയുടെ സൗണ്ട് ഡിസൈനര്‍ മലയാളിയായ എംആര്‍ രാജകൃഷ്ണനുമായി മാലാ പാര്‍വതി സംസാരിച്ചു. ‘വിളിച്ചത് ഞാനാണോ എന്ന് ഉറപ്പിക്കാന്‍ മാഡം രാജ സാറുമായി ബന്ധപ്പെട്ടു. അദ്ദേഹം എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഇതേക്കുറിച്ച് മാഡത്തോട് സംസാരിച്ച ശേഷം, ഞങ്ങള്‍ ഒരു കോണ്‍ഫറന്‍സ് കോള്‍ ചെയ്യാന്‍ തീരുമാനിച്ചു.

മാലാ മാം ആ വ്യക്തിയെ വിളിച്ച് വിശദാംശങ്ങള്‍ വീണ്ടും സ്ഥിരീകരിക്കാന്‍ ആവശ്യപ്പെട്ടു. താന്‍ കിരണ്‍രാജാണെന്ന് അയാള്‍ വീണ്ടും പറഞ്ഞു. അപ്പോഴാണ് ഞാന്‍ അയാളെ നേരിട്ടത്. ഉടനെ അയാള്‍ ഫോണ്‍ കട്ട് ചെയ്യുകയും സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു,’എന്നും കിരണ്‍ പറയുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഒരു മുതിര്‍ന്ന അഭിനേത്രി എന്ന നിലയില്‍ മാലാ പാര്‍വതി പ്രശ്‌നം കൈകാര്യം ചെയ്തുവെന്ന് സംവിധായകന്‍ പറയുന്നു. എന്നാല്‍ അത്തരം കെണികളില്‍ വീഴാന്‍ സാധ്യതയുള്ള യുവതാരങ്ങള്‍ ഉണ്ടാകാം.

‘ഞാന്‍ ഈ സമൂഹത്തിലെ ഉത്തരവാദിത്തമുള്ള പൗരനാണ്. കൂടാതെ, ഒരു സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍, ഞാന്‍ അത്തരം പെരുമാറ്റത്തെ അംഗീകരിക്കുന്നില്ല. യുവ പ്രതിഭകള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍, തെറ്റിദ്ധരിക്കപ്പെടരുത്. അത് മാത്രമാണ് എന്റെ ആശങ്ക. അവന്‍ മറ്റുള്ളവരെയും സമീപിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അത്തരം കോളുകള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്,’എന്നും കിരണ്‍രാജ് പറഞ്ഞു.

Vijayasree Vijayasree :