ഞാന്‍ ദിലീപിനെ പോലെ പനി പിടിച്ച് ആശുപത്രിയില്‍ പോയിട്ടില്ല. പൊലീസ് വിളിച്ച സമയങ്ങളിലൊക്കെ തന്നെ ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്; വ്യാജ പരാതി സൃഷ്ടിച്ച സംഘത്തിന് ദിലീപിനോട് ഒരു തരത്തിലുള്ള അടങ്ങാത്ത അഭിനിവേശവും ആവേശവുമാണെന്ന് ബാലചന്ദ്രകുമാര്‍

കഴിഞ്ഞ ദിവസമായിരുന്നു ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയ, ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡനകേസില്‍ അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തിയത്. ബാലചന്ദ്ര കുമാറിനെതിരെയുളള പീഡന പരാതി വ്യാജമെന്ന് പറയുന്ന പോലീസ് പരാതിക്കാരിയ്‌ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.

ഈ പരാതിക്ക് പിന്നില്‍ ദിലീപും സംഘവുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതിലുളള വൈരാഗ്യമാണ് വ്യാജ പരാതിക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. തലശ്ശേരി സ്വദേശിയായ യുവതിക്ക് ദിലീപും സംഘവും പണം നല്‍കിയെന്നും പൊലീസ് കണ്ടെത്തി. കൂടാതെ പരാതിക്കാരി ആത്മഹത്യാ പ്രേരണ കേസിലെ പ്രതിയാണ്.

നിലവില്‍ പരാതിക്കാരി ഒളിവിലാണ്. ഇവരുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും താമസ സ്ഥലത്തും നേരത്തെ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും പരാതിക്കാരിയെ കണ്ടെത്താനായില്ലെന്നും അന്വേഷണ സംഘം ആലുവ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ കരുതിക്കൂട്ടിയാണ് തനിക്കെതിരെ വ്യാജ പരാതിയുണ്ടാക്കിയതെന്ന് പറയുകയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍.

അതോടെ ജീവിതത്തില്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുളും ഉണ്ടായി. ഏതായാലും ഇപ്പോള്‍ സത്യം പുറത്ത് വന്നു. ഇതിനെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോകും. ഞാന്‍ അനുഭവിച്ചതെല്ലാം അവരും അനുഭവിക്കണം എന്നല്ല എന്റെ ഉദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഏതെങ്കിലും ഒരു പെണ്‍ക്കുട്ടിക്കെതിരെ അക്രമം ഉണ്ടായാല്‍ ആ രക്ഷിതാക്കള്‍ പറയുന്ന ഒരു കാര്യമുണ്ട് ‘എന്റെ മകള്‍ക്ക് സംഭവിച്ചത് മറ്റൊരു മകള്‍ക്ക് സംഭവിക്കല്ലേയെന്ന്’. അത് സ്ഥിരം ഒരു പല്ലവിയാണെങ്കില്‍ കൂടി അതിനകത്ത് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. അതുപോലെ തന്നെയാണ് എനിക്ക് പറയാനുള്ളത്. വ്യാജമായ പരാതിയാണ് ഇവിടെ വന്നിരിക്കുന്നത്. അതുപോലെയുള്ള കുറ്റങ്ങളുമാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. അങ്ങനെയുള്ള പരാതികള്‍ ഇനി ഉണ്ടാകാതിരിക്കണം. അതിന് വേണ്ടി മാത്രം ഞാന്‍ പരാതി കൊടുക്കും. അല്ലാതെ പകരം വീട്ടാന്‍ വേണ്ടി ഞാന്‍ പോവില്ലെന്നും അദ്ദേഹം പറയുന്നു.

എനിക്കെതിരെ വ്യാജ പരാതി സൃഷ്ടിച്ച സംഘത്തിന് ദിലീപിനോട് ഒരു തരത്തിലുള്ള അടങ്ങാത്ത അഭിനിവേശവും ആവശവും ഉള്ളതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. സാക്ഷികളെ സ്വാധീനിക്കും, അല്ലെങ്കില്‍ മുങ്ങാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കുമ്പോഴാണ് ഒരു കേസിലെ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്യുന്നത്. അത്തരം സാഹചര്യങ്ങളിലാണ് അകത്ത് വെച്ച് ചോദ്യം ചെയ്യുന്നതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

ഞാന്‍ ദിലീപിനെ പോലെ പനി പിടിച്ച് ആശുപത്രിയില്‍ പോയിട്ടില്ല. പൊലീസ് വിളിച്ച സമയങ്ങളിലൊക്കെ തന്നെ ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്. എല്ലാ നടപടി ക്രമങ്ങളും പാലിച്ചുകൊണ്ട് തന്നെ എന്റെ വീട് റെയ്ഡ് വരെ ചെയ്തു. ഇവിടെ ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ കാര്യത്തില്‍ നടപടിക്രമങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുമാസത്തോളം നമ്മള്‍ കണ്ടു. സജി നന്ത്യാട്ടോ ഞാനോ ആയിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കുമായിരുന്നോയെന്നും ചര്‍ച്ചയില്‍ ദിലീപിനെ അനുകൂലിച്ച് പങ്കെടുത്ത സജി നന്ത്യാട്ടിനോടായി ബാലചന്ദ്രകുമാര്‍ ചോദിക്കുന്നു.

കുറ്റം ചെയ്യാത്ത വ്യക്തിയെന്ന നിലയില്‍ എനിക്ക് അത്തരത്തിലുള്ള യാതൊരു ഭയവും ഇല്ലായിരുന്നു. ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും അന്വേഷണം പൂര്‍ത്തിയാകാത്ത കേസായതിനാല്‍ തല്‍ക്കാലം ജാമ്യം കൊടുക്കരുതെന്നേ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയുള്ളു. ജാമ്യത്തിന് ഇപ്പോള്‍ അപേക്ഷിക്കേണ്ടതില്ലെന്ന് നിയമവിദഗ്ധരും എന്നോട് പറഞ്ഞു.

പൊലീസ് വിളിക്കുമ്പോഴൊക്കെ ഞാന്‍ ചോദ്യം ചെയ്യലിനായി പോവുന്നുണ്ട്. കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന ആവശ്യം അവരും ഉന്നയിച്ചിട്ടില്ല. പിന്നെ ഞാനെന്തിനാണ് ഭയപ്പെടുന്നത് എന്നും നിയമവിദഗ്ധര്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചത്. നാല് തവണയായി പൊലീസ് എന്നെ വിളിച്ച് മൊഴിയെടുത്തു. ഭാര്യയേയും മകനേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തിട്ടുണ്ട്.

കേസില്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് തന്നെയാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അല്ലാതെ ബാലചന്ദ്രകുമാര്‍ പറഞ്ഞാല്‍ അനുസരിക്കുന്ന പൊലീസല്ല. ഉന്നത ഉദ്യോഗസ്ഥരെത്തിയാണ് വീട്ടിലെ റെയ്ഡിന് നേതൃത്വം നല്‍കിയിട്ടുള്ളത്. മറ്റ് ചില കാര്യങ്ങളില്‍ കണ്ടത് പോലെ നടപടി ക്രമങ്ങള്‍ പാലിക്കാതിരിക്കല്‍ ഇവിടെ നടന്നിട്ടില്ലെന്നും ബാലചന്ദ്രകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കൂട്ടിച്ചേര്‍ക്കുന്നു.

Vijayasree Vijayasree :