തീൻ മേശയ്ക്ക് മുന്നിൽ മമ്മൂട്ടി, ഞണ്ട് വിഭവം സ്പെഷ്യൽ ഐറ്റം; ചിത്രം വൈറൽ

ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയും നടൻ മമ്മൂട്ടിയും തമ്മിൽ കൊളംബോയിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ശ്രീലങ്കയുടെ ടൂറിസം ബ്രാൻഡ് അംബാസിഡർ കൂടിയാണ് ജയസൂര്യ. ശ്രീലങ്കയിൽ സിനിമാ ഷൂട്ടിങ്ങിനെത്തിയ മമ്മൂട്ടിയെ സർക്കാർ പ്രതിനിധിയായ ജയസൂര്യയെത്തി കാണുകയായിരുന്നു. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

മലയാളത്തിലെ മുതിർന്ന നടൻ മമ്മൂട്ടിയെ സന്ദർശിക്കാനായത് ബഹുമതിയായി കാണുന്നു. സർ, നിങ്ങൾ ശരിക്കും ഒരു സൂപ്പർ സ്റ്റാർ തന്നെ. ശ്രീലങ്കയിലേക്ക് വന്നതിനെ വളരെയധികം നന്ദി. ഞങ്ങളുടെ രാജ്യം ആസ്വദിക്കുന്നതിന് ഇന്ത്യയിൽ നിന്നുള്ള എല്ലാ താരങ്ങളേയും സുഹൃത്തുക്കളേയും ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നു. ജയസൂര്യ ട്വീറ്റ് ചെയ്തിരുന്നു

ഇപ്പോഴിതാ മറ്റൊരു ചിത്രം കൂടി വൈറലാവുകയാണ്. ഇത്തവണ മമ്മൂട്ടി തീന്‍മേശക്ക് മുന്നിലാണുള്ളത്. അദ്ദേഹത്തിനായി ഉഗ്രന്‍ ഞണ്ട് വിഭവവും ഒരുക്കിയിട്ടുണ്ട്. ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ കുമാര്‍ സംഗക്കാരയുടെയും മഹേല ജയവര്‍ദ്ധനയുടെയും പ്രശസ്തമായ ഹോട്ടലായ മിനിസ്ട്രി ഒഫ് ക്രാബിലാണ് മമ്മൂട്ടി എത്തിയത്.

ഞണ്ട് വിഭവങ്ങള്‍ക്ക് പേരുകേട്ട ഹോട്ടല്‍ ശൃംഖലയാണ് മിനിസ്ട്രി ഒഫ് ക്രാബ്. ഇന്ത്യയില്‍ മുംബയിലും ഹോട്ടലിന് ഔട്ട്ലെറ്റുണ്ട്. 500 ഗ്രാം മുതല്‍ രണ്ട് കിലോവരെയുള്ള ഞണ്ടുകള്‍ ആവശ്യ പ്രകാരം ലഭിക്കും.

എം.ടി വാസുദേവൻ നായരുടെ രചനയിൽ രഞ്ജിത് സംവിധാനം ചെയ്യുന്ന കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്. ബുധനാഴ്ച ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനെയുമായും മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയേക്കും.

Noora T Noora T :