മരിച്ചാലേ മനുഷ്യൻ മഹാനാകൂ എന്ന പറയാറുണ്ട് ; അത് അദ്ദേഹത്തിന്റെ കാര്യത്തിൽ ശരിയാണെന്ന് കാലം തെളിയിച്ചു; ജോൺസൻ മാസ്റ്ററുടെ ഓർമ്മകളുമായി സത്യൻ അന്തിക്കാട്!

മലയാള സിനിമാ സംഗീത ശാഖയിൽ എക്കാലത്തും തലയെടുപ്പോടെ നിൽക്കുന്ന സംഗീത സംവിധായകനാണ് ജോൺസൺ മാസ്റ്റർ. കാലത്തെ അതിജീവിക്കുന്ന ഗാനങ്ങൾക്ക് സംഗീതം പകർന്നു എന്നത് മാത്രമല്ല അദ്ദേഹത്തെ അതുല്യനാക്കി മാറ്റുന്നത്. സിനിമകൾക്ക് നൽകിയ പശ്ചാത്തല സംഗീതവും അദ്ദേഹം കണ്ടക്റ്റ് ചെയ്ത ലൈവ് ഓർക്കസ്ട്രയുമൊക്കെ സിനിമാ ഗാനങ്ങളോടൊപ്പം മലയാളി മനസുകളിൽ നിലകൊള്ളും .ഇപ്പോഴിതാ ജോൺസൻ മാസ്റ്ററുടെ ഓർമ്മ പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട് എത്തിയിരിക്കുകയാണ് .

താനും ജോൺസണും 25 ഓളം സിനിമകളിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട് എന്നും ഓരോ സിനിമയും വ്യത്യസ്ത അനുഭവമായിരുന്നു സമ്മാനിച്ചത് എന്നും അദ്ദേഹം പറയുന്നു. പാട്ടുകൾക്ക് സംഗീതമൊരുക്കുന്നതോ പശ്ചാത്തലസംഗീതം നൽകുന്നതോ ഒരു ജോലിയായി ജോൺസണ്‌ തോന്നിയിട്ടില്ല. സംവിധായകന്റെ മനസ്സ് വായിക്കുന്ന സംഗീത സംവിധായകനായിരുന്നു അദ്ദേഹമെന്നും സത്യൻ അന്തക്കാട് ഓർക്കുന്നു. ഒരു പ്രമുഖ മാധ്യമത്തിന്റെ വാരാന്ത്യ പതിപ്പിലൂടെയാണ് അദ്ദേഹം ജോൺസൻ മാസ്റ്ററെക്കുറിച്ചുള്ള ഓർമ്മകളുമായെത്തിയത്. തന്റെ വാക്കുകൾ അദ്ദേഹം ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്.

ഇടയ്ക്ക് താൻ വേറെ സംഗീത സംവിധായകരുമായി സിനിമ ചെയ്യണം എന്ന് ജോൺസൺ പറയുമായിരുന്നു. ഒരിക്കൽ ഇളയരാജയുടെ സംഗീതം ഒരു സിനിമയിലെങ്കിലും ഉൾപ്പെടുത്തണമെന്ന് തനിക്ക് മോഹമുണ്ടായി. ജോൺസണോട് സൂചിപ്പിച്ചപ്പോൾ സിനിമയുള്ളതുകൊണ്ടാണ് നമ്മൾ സുഹൃത്തുക്കളായത്. ആ സൗഹൃദം നിലനിർത്താൻ സിനിമ തന്നെ വേണമെന്നൊന്നുമില്ല. എങ്കിൽപ്പിന്നെ അത് സൗഹൃദമാകില്ലല്ലോ.

താൻ ധൈര്യമായി ഇളയരാജയെ വെച്ച് പടം ചെയ്യ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്ന് സത്യൻ അന്തിക്കാട് ഓർക്കുന്നു.വർഷങ്ങൾക്ക് മുൻപ് റിഹേഴ്സൽ ചെയ്തു തുടങ്ങിയ പാട്ട് ജോൺസനുമായി പിണങ്ങിയത് മൂലം യേശുദാസ് പാടാതെ റെക്കോഡിങ് തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയി. ജോൺസന് അത് വലിയൊരു ഞെട്ടലുണ്ടാക്കി. തന്റെ മാത്രം തെറ്റാണ് ഇതിന് പിന്നിൽ എന്നും ഇനി തന്റെ പാട്ടുപാടാൻ ദാസേട്ടൻ ഒരിക്കലും വരാതിരുന്നാലോ എന്നൊക്കെ ഓർത്ത് ജോൺസൺ വിഷമിച്ചു. യേശുദാസിനെ സുഖിപ്പിക്കാൻ ചിലർ ജോൺസൻ അഹങ്കാരിയാണ് എന്നൊക്കെ കുറ്റം പറഞ്ഞു.

എന്നാൽ തങ്ങൾ തമ്മിലുള്ള കാര്യം തങ്ങൾ നോക്കിക്കൊള്ളാം എന്നും മനസ്സിനിണങ്ങിയൊരു പാട്ടുപാടണമെങ്കിൽ ഇപ്പോഴും ജോൺസൻ തന്നെ വേണം. ദേവരാജൻ മാഷുടെ അനുഗ്രഹം കിട്ടിയ ശിഷ്യനാണ്. ആ ഗുണം അവനും അവന്റെ പാട്ടുകൾക്കുമുണ്ട് എന്നുമായിരുന്നു യേശുദാസിന്റെ മറുപടി. ആ വർഷം മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം യേശുദാസിനായിരുന്നു. മികച്ച സംഗീതത്തിന് ജോൺസനും പുരസ്കാരം ലഭിച്ചു.

അമേരിക്കയിലായത് മൂലം യേശുദാസ് തനിക്കുള്ള പുരസ്‌കാരം വാങ്ങാൻ ജോൺസൻ മാസ്റ്ററോട് ആവശ്യപ്പെട്ടു എന്നും സത്യൻ അന്തിക്കാട് പറഞ്ഞു.മരിച്ചാലേ മനുഷ്യൻ മഹാനാകൂ എന്ന് ഒരിക്കൽ ലോഹിതദാസ് പറഞ്ഞിട്ടുണ്ട്. ലോഹിതദാസിന്റെ കാര്യത്തിലും ജോൺസന്റെ കാര്യത്തിലും അത് ശരിയാണെന്ന് കാലം തെളിയിക്കുന്നതായി സത്യൻ അന്തിക്കാട് പറഞ്ഞു. അദ്ദേഹത്തിന്റെ പല ഗാനങ്ങളും പാട്ടുകൾ പുതിയ തലമുറ ഏറ്റെടുക്കുന്നുമുണ്ട്. ‘മഴ, കട്ടൻചായ, ജോൺസൻ മാഷ് എന്നത് ഒരു ചൊല്ലായി മാറിയിരിക്കുന്നു.

ജോൺസന്റെ പശ്ചാത്തല സംഗീതം പോലും പാട്ടു പോലെ ആളുകൾ മൂളിനടക്കുന്നു എന്നും അദ്ദേഹം പറയുന്നു.കുടുംബത്തെ ഏറെ സ്നേഹിച്ച വ്യക്തിയായിരുന്നു ജോൺസൻ എന്ന് അദ്ദേഹം ഓർക്കുന്നു. ജോൺസൻ മാസ്റ്ററിന്റെ വിയോഗത്തിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ മകനും ഒരു അപകടത്തിൽ മരണത്തിന് കീഴടങ്ങുന്നത്. അധികം വൈകാതെ മകളും മരണപ്പെട്ടു.

സ്വന്തം സംഗീതത്തിൽ ഒരുക്കിയ ഗാനം റെക്കോഡ് ചെയ്യുന്നതിന്റെ തലേദിവസം രാത്രിയിൽ ഉറക്കത്തിലായിരുന്നു മരണം. ജീവിച്ചിരുന്നിരുന്നുവെങ്കിൽ ഈ രണ്ടു ദുരന്തങ്ങളും താങ്ങാൻ ജോൺസന് കഴിയുമായിരുന്നില്ല എന്നും സത്യൻ അന്തിക്കാട് പറയുന്നു. ഈ ഭൂമിയിലേക്ക് വന്ന ഗന്ധർവനായിരുന്നു ജോൺസൻ. അദ്ദേഹത്തെപ്പോലെ ഇനിയൊരാളുണ്ടാകില്ല എന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.

AJILI ANNAJOHN :