‘ആടുജീവിതം’ ഒമാനില്‍ ഷൂട്ട് ചെയ്യാന്‍ കഴിയാതിരുന്നത് മലയാളികള്‍ കാരണം, സിനിമാ പ്രദര്‍ശനാനുമതിയും നിഷേധിച്ചു!; തുറന്ന് പറഞ്ഞ് ബ്ലെസി

‘ആടുജീവിതം’ സിനിമ ഒമാനില്‍ ഷൂട്ട് ചെയ്യാന്‍ കഴിയാതിരുന്നത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താല്‍പര്യം കൊണ്ടെന്ന് സംവിധായകന്‍ ബ്ലെസി. സിനിമയുടെ ഒരു ഭാഗം ഒമാനില്‍ ചിത്രീകരിക്കാനിരുന്നതാണെന്നും എന്നാല്‍ അത് ചിലര്‍ മുന്‍കൈയ്യെടുത്ത് തടഞ്ഞെന്നും ബ്ലെസി പറഞ്ഞു. ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കാനും ഇവര്‍ ശ്രമിച്ചെന്നും ബ്ലെസി പറഞ്ഞു.

മസ്‌കത്തിലെ ഒമാന്‍ ഫിലിം സൊസെറ്റിയില്‍ മാധ്യമങ്ങളോട് സംവദിക്കവെയാണ് അദ്ദേഹം സംസാരിച്ചത്. ‘സിനിമ പ്രദര്‍ശനത്തിന് അനുമതി തടയാനുള്ള കാരണമായി പറഞ്ഞത് സിനിമയ്ക്ക് ആധാരമായ പുസ്തകം നിരോധിച്ചതുകൊണ്ടാണെന്നാണ്.

സൗദിയും കുവൈത്തും മാറ്റി നിര്‍ത്തിയാല്‍ മറ്റെല്ലാ ജിസിസി രാജ്യങ്ങളിലും ആടുജീവിതം പ്രദര്‍ശിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. അവിടെയും സിനിമ ഉടന്‍ റിലീസ് ചെയ്യും,’ എന്നും ബ്ലെസി പറഞ്ഞു.

അതേസമയം, ആടുജീവിതം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. മെയ് 10ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. തിയേറ്ററില്‍ വമ്പന്‍ വിജയം നേടിയ ചിത്രം 25 ദിവസം കൊണ്ടാണ് 150 കോടി ക്ലബില്‍ സ്ഥാനം പിടിച്ചത്.

വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ എത്തി ആടുജീവിതത്തില്‍ പൃഥ്വിരാജിനെ കൂടാതെ ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Vijayasree Vijayasree :