വാങ്ങാന്‍ കെല്‍പ്പുള്ളവര്‍ ഉണ്ടോ എന്നുകൂടി അറിഞ്ഞിട്ട് വേണ്ടേ പൈസ കൂട്ടാന്‍; താരങ്ങളുടെ പ്രതിഫല വിഷയത്തില്‍ പ്രതികരണവുമായി സുരേഷ് കുമാര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സിനിമയുടെ ബജറ്റില്‍ 70% പ്രതിഫലത്തിനായാണ് ചെലവിടേണ്ടി വരുന്നതെന്നും താരങ്ങള്‍ പ്രതിഫലം കുറയ്ക്കാതെ മുന്നോട്ട പോയാല്‍ മലയാള സിനിമ കടുത്ത പ്രതിസന്ധിയിലാകുമെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍ പറഞ്ഞത്.

അതിനോട് യോജിക്കുന്ന സമാന നിലപാടാണ് ചലച്ചിത്ര നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും പങ്കുവയ്ക്കുന്നത്. പ്രതിഫല കാര്യത്തില്‍ ഉറച്ച നിലപാടു സ്വീകരിക്കാന്‍ നിര്‍മാതാക്കള്‍ തയാറാകണമെന്നു ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ കേരള (ഫിയോക്) ആവശ്യപ്പെട്ടു.

ഓരോരുത്തരും അവരുടെ മൂല്യം കൂട്ടുന്നത് അവരവരുടെ ഇഷ്ടമാണ്. ആരുടെയും അവകാശങ്ങളില്‍ കൈകടത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ആകാശമാണ് ആ മൂല്യത്തിന്റെ ലിമിറ്റ് എന്ന തരത്തില്‍ താരങ്ങള്‍ അവരുടെ മൂല്യം കൂട്ടിയാല്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് അല്ലെങ്കില്‍ ഈ ഇന്‍ഡസ്ട്രിയുമായി സഹകരിച്ച് നില്‍ക്കുന്നവര്‍ക്ക് അതൊരു ബുദ്ധിമുട്ടായി തീരും.

എപ്പോഴും അതിനൊരു ലിമിറ്റ് വേണം. ഒരു പരിധിവിട്ട് പോകരുതെന്ന് മാത്രമേ ഞങ്ങള്‍ പറയുന്നുള്ളൂ എന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. ‘റോള്‍സ് റോയ്‌സ്’ കാര്‍ ഇറക്കുമ്പോള്‍ അവര്‍ അതിനൊരു ഉയര്‍ന്ന മൂല്യം നിശ്ചയിക്കും.

പിന്നീട് അവര്‍ അതിന്റെ മൂല്യം കൂട്ടിയാല്‍ ആ മൂല്യം കൂട്ടുന്നതിനെ നമുക്ക് ഒരിക്കലും കുറ്റം പറയാന്‍ പറ്റില്ല. അത് വാങ്ങാന്‍ കെല്‍പ്പുള്ളവര്‍ ഉണ്ടോ എന്നുകൂടി അറിഞ്ഞിട്ട് വേണ്ടെ പൈസ കൂട്ടാന്‍ എന്നു മാത്രമാണ് ഞാന്‍ ചോദിക്കുന്നത്. ഒരു ഇന്‍ഡസ്ട്രിയെ കണ്ടറിഞ്ഞ് നിന്നാല്‍ മാത്രമേ അത് വികസിപ്പിക്കുവാന്‍ കഴിയൂ എന്നേ ഞങ്ങള്‍ പറയുന്നുള്ളൂ എന്നും സുരേഷ് കുമാര്‍ പറയുന്നു.

Vijayasree Vijayasree :