വിക്രമിന് ഹൃദയാഘാതമുണ്ടായിട്ടില്ല…, പുറത്തു വന്ന വാര്‍ത്തകള്‍ വേദനയോടെയാണ് കേട്ടത്; തുറന്ന് പറഞ്ഞ് വിക്രമിന്റെ മാനേജര്‍ സൂര്യനാരായണന്‍

തെന്നിന്ത്യന്‍ നടന്‍ വിക്രത്തെ ഹൃദയഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുള്ള വാര്‍ത്ത പുറത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയിരിക്കുകയാണ് വിക്രമിന്റെ മാനേജര്‍ സൂര്യനാരായണന്‍. നെഞ്ചില്‍ ചെറിയ അസ്വസ്ഥത നേരിട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നും ഹൃദയാഘാതം സംഭവിച്ചതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും സൂര്യനാരായണന്‍ ട്വീറ്റ് ചെയ്തു.

‘പ്രിയപ്പെട്ട ആരാധകരോടും അഭ്യുദയകാംക്ഷികളോടും. ചിയാന്‍ വിക്രമിന് നെഞ്ചില്‍ ചെറിയൊരു അസ്വസ്ഥതയെ നേരിട്ടിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹം ചികിത്സ തേടിയത്. അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാര്‍ത്തകള്‍ വേദനയോടെയാണ് കേട്ടത്. അതിനാല്‍, അദ്ദേഹത്തിനും കുടുംബത്തിനും ഈ സമയത്ത് ആവശ്യമായ സ്വകാര്യത വകവച്ചുനല്‍കണമെന്നും’ എന്നും സൂര്യനാരായണന്‍ ട്വീറ്റില്‍ കുറിച്ചു.

പ്രിയപ്പെട്ട ചിയാന്‍ ഇപ്പോള്‍ നല്ല നിലയിലാണെന്നും അദ്ദേഹം അറിയിച്ചു. ഒരു ദിവസത്തിനകം തന്നെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. അദ്ദേഹത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണമെന്നും താരത്തിന്റെ മാനേജര്‍ ആവശ്യപ്പെട്ടു.

ഹൃദയാഘാതത്തെ തുടര്‍ന്ന് വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നേരത്തെ ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Vijayasree Vijayasree :