മമ്മൂക്ക എന്ന് വിളിച്ച് അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുമ്പോൾ ആദ്യമൊക്കെ എന്നെ വിരട്ടും എന്താ സംഭവമെന്ന് പറ എന്നൊക്കെ പറഞ്ഞ് ;മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ച് നൈല ഉഷ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നൈല ഉഷ. പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ എത്തിയിരിക്കുകയാണ് താരം. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ലൂസിഫറിന് ശേഷം നൈലയുടെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം കൂടിയാണ് പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിലേത്.

മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലെ ചിത്തിര എന്ന കഥാപാത്രത്തിലൂടെയാണ് നൈലയുടെ സിനിമ അരങ്ങേറ്റം. ചിത്രത്തിലെ കഥാപാത്രം വലിയ കയ്യടിയാണ് താരത്തിന് നേടിക്കൊടുത്തത്. നടന്‍ മമ്മൂട്ടിയെ കുറിച്ച് ചില കാര്യങ്ങള്‍ പങ്കുവെക്കുകയാണ് നൈല ഉഷ. തന്റെ ആദ്യത്തെ റീല്‍ ലൈഫ് ഹീറോ ആണ് മമ്മൂക്ക എന്നാണ് നൈല പറയുന്നത്. ഒപ്പം ചില കാര്യങ്ങള്‍ക്കായി മമ്മൂക്കയെ സമീപിച്ചതിനെ കുറിച്ചുമൊക്കെ താരം പറയുന്നുണ്ട്.

എന്റെ ആദ്യത്തെ റീല്‍ ലൈഫ് ഹീറോ ആണ് മമ്മൂക്ക. ഞാന്‍ കുഞ്ഞനന്തന്റെ കടയില്‍ അഭിനയിക്കാനും ഒരു ആക്ടര്‍ ആകാനുമുള്ള കാരണം തന്നെ മമ്മൂക്കയാണ്. ഹീ ഈസ് എ സ്വീറ്റ് ഹാര്‍ട്ട്. നമുക്കറിയാമല്ലോ നമ്മുടെ ഫ്രണ്ട് ഒരു ആക്ടര്‍ ആണെങ്കില്‍ കോളേജില്‍ ഒരു പരിപാടിയുണ്ടെങ്കില്‍ ആ നടന്റെയോ നടിയുടേയോ ഒരു വീഡിയോ എടുത്തു തരുമോ എന്നൊക്കെ നമ്മുടെ മറ്റു ചില സുഹൃത്ത് ചോദിക്കില്ലേ. അതുപോലെ എനിക്ക് മമ്മൂക്കയെ അറിയുമെന്ന് അറിയുന്ന ചിലര്‍ അദ്ദേഹത്തിന്റെ അടുത്ത് ചോദിക്കാന്‍ ചില കാര്യങ്ങള്‍ എന്നോട് പറയാറുണ്ട്.

ഞാനിങ്ങനെ കാര്യം അവതരിപ്പിക്കാനായി മമ്മൂക്ക എന്ന് വിളിച്ച് അദ്ദേഹത്തിന്റെ അടുത്ത് പോകും. ഇന്നുവരെ മമ്മൂക്ക എന്നോട് പറ്റില്ല എന്നോ നോ എന്നോ പറഞ്ഞിട്ടില്ല. ആദ്യമൊക്കെ എന്നെ വിരട്ടും എന്താ സംഭവമെന്ന് പറ എന്നൊക്കെ പറഞ്ഞ്. ഇപ്പോഴും മമ്മൂക്ക ദുബായില്‍ വരുമ്പോള്‍ ദൂരെ നിന്ന് കാണുമ്പോള്‍ എനിക്ക് സംശയമാണ് മമ്മൂക്ക ഇനി എന്നെ മറന്നു കാണുമോ എന്ന്. പക്ഷേ ഹി ഹീസ് സച്ച് എ ഡാര്‍ലിങ്. അദ്ദേഹത്തിന് ദൈവം ദീര്‍ഘായുസും ആരോഗ്യവുമൊക്കെ നല്‍കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്.

എന്റെ ആദ്യ സിനിമ മമ്മൂക്കയുടെ ഒപ്പമാണെങ്കിലും ഓരോ തവണ മമ്മൂക്കയെ കാണുമ്പോഴും അയ്യോ മമ്മൂക്ക എന്ന നിലയിലാണ് നമ്മള്‍ നോക്കിക്കാണുകയെന്നും അഭിമുഖത്തില്‍ നൈല ഉഷ പറഞ്ഞു

സിനിമയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരാള്‍ ജയസൂര്യ ആണെന്നും നൈല ഉഷ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഫ്രണ്ട്‌ലി ആയി ഞാനൊരു കോ ആക്ടറിന്റെ കൂടെ അഭിനയിക്കുന്നത് ജയന്റെ ഒപ്പമാണ്. ഇന്നും ജയസൂര്യ എന്നെ കാണുമ്പോള്‍ അനുവേ എന്ന് വിളിച്ച് അടുത്ത് വരും. എന്നാണ് നമ്മള്‍ അടുത്തൊരു സിനിമ ചെയ്യുന്നതെന്ന് ചോദിക്കും.

ജോണ്‍ ലൂഥറിന് ദുബായില്‍ സ്‌ക്രീനിങ് ഉണ്ടായപ്പോഴും ജയനെ കണ്ടിരുന്നു. സിനിമയിലെ എന്റെ ആദ്യ സുഹൃത്ത് കൂടിയാണ് ജയന്‍. എപ്പോഴും വിളിക്കാറൊന്നുമില്ലെങ്കിലും ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വെല്‍വിഷേര്‍സ് ആണ്, നൈല ഉഷ പറഞ്ഞു.

എന്തുകൊണ്ടാണ് 99 ശതമാനവും റിയലിസ്റ്റിക് സിനിമകള്‍ക്ക് പുരസ്‌കാരം നല്‍കുന്നത് ? ആര്‍ക്കുവേണമെങ്കിലും അയാള്‍ ആഗ്രഹിക്കുന്ന പോലെ ഒരാനയെ വരച്ചുകൂടെ? ചോദ്യവുമായി അൽഫോൻസ് പുത്രൻ

എന്താണ് റിയലിസ്റ്റിക് സിനിമകൾ എന്ന് ചോദിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. കാമറ ഷൂട്ടിങ്ങിനായി തുറന്നുവച്ചിരിക്കുമ്പോൾ എന്തെങ്കിലും റിയൽ ആയി ചിത്രീകരിക്കാൻ കഴിയുമോ എന്നാണ് സംവിധായകന്റെ ചോദ്യം. പ്രിയദർശൻ, അടൂർ ഗോപലകൃഷ്ണൻ, രാജമൗലി, കമൽ ഹാസൻ, ഫാസിൽ, സത്യൻ അന്തിക്കാട് തുടങ്ങിയ സംവിധായകരോടാണ് ഫേസ്ബുക്കിലൂടെ അൽഫോൺസ് പുത്രൻ ഈ ചോദ്യങ്ങൾ ഉയർത്തിയത്.

അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

പ്രിയദര്‍ശന്‍ സാര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍, രാജമൗലി സാര്‍, ശങ്കര്‍ സാര്‍, കമല്‍ ഹാസന്‍ സാര്‍, ഫാസില്‍ സാര്‍, സത്യന്‍ അന്തിക്കാട് സാര്‍, പ്രതാപ് പോത്തന്‍ സാര്‍ ഭാരതി രാജ സാര്‍, ജോഷി സാര്‍ തുടങ്ങിയ എന്റെ പ്രിയപ്പെട്ട സംവിധായകരോട് ഒരു ചോദ്യം. എന്താണ് റിയലിസ്റ്റിക് സിനിമ? ഷൂട്ടിങ്ങിനായി ക്യാമറ ഓണ്‍ ചെയ്താല്‍ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും സിനിമയില്‍ എന്തെങ്കിലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമോ?

ആര്‍ക്കുവേണമെങ്കിലും അയാള്‍ ആഗ്രഹിക്കുന്ന പോലെ ഒരാനയെ വരച്ചുകൂടെ? വ്യത്യസ്തചിന്തിക്കു. എന്തുകൊണ്ടാണ് 99 ശതമാനവും റിയലിസ്റ്റിക് സിനിമകള്‍ക്ക് പുരസ്‌കാരം നല്‍കുന്നത് ?റിയലിസ്റ്റിക് ആയി എന്തെങ്കിലും സൃഷ്ടിക്കുന്നത് വളരെ എളുപ്പമാണെന്നാണ് ഒരു ക്രിയേറ്റര്‍ എന്ന നിലയില്‍ എനിക്ക് തോന്നുന്നത്.
ഒരു ആനയെ അത് എന്തോ അതുപോലെ വരയ്ക്കുവാന്‍ എളുപ്പമാണ്.

ഒരാള്‍ പറക്കുന്ന ആനയെയോ അല്ലെങ്കില്‍ പാട്ടും കേട്ട് റോഡിലൂടെ നടക്കുന്ന ആനയെയോ വരച്ചാല്‍ എങ്ങനെയുണ്ടാകും ? ഈ സൃഷ്ടിപരമായ ഘട്ടം എന്തിനുവേണ്ടിയാണ് ? ആനയെ ക്ലീഷേ രീതിയില്‍ വരക്കുന്നതിന് ആണോ എപ്പോഴും അവാര്‍ഡ്
നല്‍കുക? പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? അല്ലെങ്കില്‍ റിയലിസ്റ്റിക് സിനിമകളെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്? ;അല്‍ഫോണ്‍സ് ചോദിക്കുന്നു.
ഗോള്‍ഡാണ് ഇനി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്‍ഫോണ്‍സിന്റെ ചിത്രം.

നയന്‍താരയും പൃഥ്വിരാജുമാണ് ഗോള്‍ഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ഗോള്‍ഡിലെത്തുന്നുണ്ട്.പൃഥ്വിരാജ് -നയന്‍താര-അല്‍ഫോണ്‍സ് കോംബോ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോള്‍ഡ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മാണം.

AJILI ANNAJOHN :