അധോലോകത്തില്‍ നിന്നും അനിയന്ത്രിതമായി പണം ബോളിവുഡിലേക്ക് ഒഴുകുന്ന സാഹചര്യം ഉണ്ടായിരുന്നു, അധോലോകങ്ങളുടെ ഭീഷണി മൂലം തനിക്ക് നിരവധി സിനിമകളിലെ വേഷങ്ങള്‍ നഷ്ടമായി; തുറന്ന് പറഞ്ഞ് സൊനാലി ബേന്ദ്രെ

1990കളില്‍ ബോളിവുഡ് അധോലോകങ്ങളുടെ പിടിയിലായിരുന്നു എന്ന് നടി സൊനാലി ബേന്ദ്രെ. അധോലോകങ്ങളുടെ ഭീഷണി മൂലം തനിക്ക് നിരവധി സിനിമകളിലെ വേഷങ്ങള്‍ നഷ്ടമായിട്ടുണ്ട് എന്ന് നടി പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൊനാലി ഇതേകുറിച്ച് പറഞ്ഞത്.

അധോലോകത്തില്‍ നിന്നും അനിയന്ത്രിതമായി പണം ബോളിവുഡിലേക്ക് ഒഴുകുന്ന സാഹചര്യം ഉണ്ടായിരുന്നു. അത്തരം സിനിമകളില്‍ നിന്നും നിര്‍മ്മാതാക്കളില്‍ നിന്നും താന്‍ വിട്ടുനില്‍ക്കാന്‍ ശ്രമിച്ചിരുന്നു എന്നും നടി പറയുന്നു. തീരെ ഒഴിവാക്കാന്‍ സാധിക്കാതെ സമയങ്ങളില്‍ തെന്നിന്ത്യയില്‍ വേറെ പ്രൊജക്റ്റുകള്‍ ഉണ്ടെന്ന് കള്ളം പറഞ്ഞിട്ടുണ്ട് എന്നും സൊനാലി ഓര്‍ക്കുന്നു.

തന്റെ ഭര്‍ത്താവ് ഗോള്‍ഡി ബെല്‍ ആണ് ഇത്തരം സിനിമകള്‍ തിരിച്ചറിയാന്‍ തന്നെ സഹായിച്ചിരുന്നത്. അദ്ദേഹത്തിന്റെ പിതാവ് നിര്‍മ്മാതാവ് ആയിരുന്നതിനാല്‍ വിവരങ്ങള്‍ എല്ലാം അറിയാമായിരുന്നു എന്ന് സൊനാലി വ്യക്തമാക്കി.

എന്നാല്‍ ഒരു സമയത്ത് തന്നെ മനപ്പൂര്‍വം പല സിനിമകളില്‍ നിന്നും ഒഴിവാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഒരു സിനിമയില്‍ കരാര്‍ ഒപ്പിട്ട ശേഷം അധോലകങ്ങളില്‍ ഉള്ളവര്‍ വിളിച്ച് ആ വേഷം മറ്റൊരു നടിയ്ക്ക് നല്‍കാന്‍ ആവശ്യപ്പെടും. ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ്, ക്ഷമിക്കണം എന്നാണ് സംവിധായകര്‍ മറുപടി നല്‍കിയിരുന്നത് എന്നും സൊനാലി കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :