ഒറ്റ പൈസ ഞാൻ തരില്ല കാരണം ഞാൻ ബാലചന്ദ്ര മേനോന്റെ ആരാധകനല്ലന്നായിരുന്നു അച്ഛൻ പറഞ്ഞത് രാത്രിയിൽ ഈ വർത്തമാനം അമ്മയോട് പറഞ്ഞു അച്ഛൻ അട്ടഹസിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്; അച്ഛനെ ഓർത്ത് ബാലചന്ദ്രമേനോൻ

പിതൃ ദിനത്തിൽ ബാലചന്ദ്ര മേനോൻ തന്റെ അച്ഛനെ ഓർത്ത് സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. ദേശീയ അവാർഡ് കിട്ടിയപ്പോൾ ലോകരെല്ലാം തന്നെ വിളിച്ച് അഭിനന്ദിച്ചപ്പോഴും അച്ഛൻ ഒരക്ഷരം പറഞ്ഞില്ല, എന്നാൽ അമ്മയോട് പറഞ്ഞതായി താൻ അറിഞ്ഞുവെന്നും ബാലചന്ദ്രമേനോൻ കുറിച്ചു

ബാലചന്ദ്ര മേനോന്റെ വാക്കുകൾ ഇങ്ങനെ

“80 കളിൽ എന്റെ പേരിൽ ഒരു ഫാൻസ് അസോസിയേഷൻ ഉണ്ടാക്കാനായി കുറച്ചു പിള്ളേർ പിരിവിനായി അച്ഛനാരെന്നറിയാതെ ആഫീസിൽ ചെന്നു. അച്ഛൻ അവരോടു പറഞ്ഞു :”ഒറ്റ പൈസ ഞാൻ തരില്ല കാരണം ഞാൻ ബാലചന്ദ്ര മേനോന്റെ ആരാധകനല്ല ..”രാത്രിയിൽ ഈ വർത്തമാനം അമ്മയോട് പറഞ്ഞു അച്ഛൻ അട്ടഹസിക്കുന്നതും ഞാൻ കേട്ടിട്ടുണ്ട് ..കൂടുതൽ അറിഞ്ഞു തുടങ്ങിയതോടെ ഞാൻ അച്ഛനെ ഏറെ സ്നേഹിച്ചു തുടങ്ങി…ദേശീയ അവാർഡ് കിട്ടിയപ്പോൾ ലോകരെല്ലാം എന്നെ വിളിച്ചു അഭിനന്ദിച്ചപ്പോഴും അച്ഛൻ ഒരക്ഷരം എന്നോട് പറഞ്ഞില്ല . എന്നാൽ അമ്മയോട് പറഞ്ഞതായി ഞാൻ അറിഞ്ഞ .

കുറെ കാലമായല്ലോ സിനിമ എടുക്കാൻ തുടങ്ങിയിട്ടു ? അവസാനം റെയിൽ വേ തന്നെ വേണ്ടി വന്നു ഒരു അവാർഡ് കിട്ടാൻ അല്ലെ ?”ഞാൻ ഉള്ളിൽ പൊട്ടിച്ചിരിച്ചു ….സമാന്തരങ്ങൾ എന്ന തിരക്കഥ പുസ്തകമായപ്പോൾ അതിനു അവതാരിക അച്ഛനാണ് എന്റെ ആഗ്രഹം പോലെ എഴുതി തന്നത്.അതിൽ അച്ഛൻ എനിക്കായി ഒരു വരി കുറിച്ചു …”എന്റെ മകൻ എല്ലാവരും ബാലചന്ദ്ര മേനോൻ എന്ന് വിളിക്കുന്ന ചന്ദ്രൻ ബുദ്ധിമാനും സ്ഥിരോത്സാഹിയുമായിരുന്നതുകൊണ്ടു അവന്റെ ഭാവിയിൽ എനിക്ക് തീരെ ആശങ്ക ഇല്ലായിരുന്നു ..”

അന്ന് അച്ഛനെ ഓർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു …42 ദിവസം അബോധാവസ്ഥയിൽ തിരുവനതപുരം കിംസ് ആശുപത്രിയിൽ കിടന്നാണ് അച്ഛൻ മരിക്കുന്നത്. എല്ലാ ദിവസവും ആ കിടക്കക്കരികിൽ കുറച്ചു നേരമെങ്കിലും ഇരിക്കാൻ എനിക്ക് കഴിഞ്ഞു എന്നത് എന്റെ മനസ്സിന്റെ സമാധാനം.” അനുഭവം പറഞ്ഞുള്ള വീഡിയോ കൂടി പങ്കുവച്ചായിരുന്നു കുറിപ്പ്.തന്റെ നർമ്മ ബോധം അച്ഛനിൽ നിന്ന് പകർന്ന് കിട്ടിയതാണെന്നും, തൻറെ സിനിമകളിലെ പല അച്ഛൻ കഥാപാത്രങ്ങളിലും അച്ഛനുണ്ടെന്നും ബാലചന്ദ്ര മേനോൻ പറയുന്നു. കുടുംബക്കാർക്കിടയിൽ ഹൗസ് ഫുൾ ഷോകൾ ആയിരുന്നു അച്ഛന്റെ സംസാരങ്ങൾ എന്നും അദ്ദേഹം ഓർത്തെടുക്കുന്നുണ്ട്.

Noora T Noora T :