പ്രേംനസീറിന്റെ നായികയാവാന്‍ അവസരം ലഭിച്ചു, അന്ന് അത് ഒഴിവാക്കിയതിൽ ഇന്ന് ഖേദമുണ്ട്; കോഴിക്കോട് മേയർ

പ്രേംനസീറിന്റെ വനദേവതയിൽ നായികയാവാന്‍ തനിക്ക് സിനിമാരംഗത്ത് നിന്ന് വിളി വന്നിരുന്നുവെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ: ബീനാ ഫിലിപ്പ്. കോഴിക്കോട്ട് പ്രേംനസീര്‍ സാംസ്‌കാരിക സമിതി നടത്തിയ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍.

യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ നാടകത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് നാടകം കണ്ട് കവി യൂസഫലി കേച്ചേരിയാണ് വീട്ടുകാരെ വന്നുകണ്ട് സംസാരിച്ചത്. എന്നാല്‍ ആ കാലത്ത് സിനിമയെക്കുറിച്ച്‌ ഒന്നും അറിയില്ലായിരുന്നു. എന്തോ മോശം കാര്യമാണെന്നായിരുന്നു ധാരണ. അതിനാല്‍ വേണ്ടെന്നുവെച്ചു. പക്ഷേ, ഇന്നതില്‍ ഖേദിക്കുന്നു- മേയര്‍ പറഞ്ഞു.

പ്രേംനസീര്‍, മധുബാല, കെപിഎസി ലളിത, അടൂര്‍ ഭാസി എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രമാണ് വനദേവത. യൂസഫലി കേച്ചേരിയായിരുന്നു സംവിധാനം. വിഖ്യാത ബംഗാളി സംവിധായകന്‍ ഋത്വിക് ഘട്ടകുമായി ചേര്‍ന്നാണ് യൂസഫലി കേച്ചേരി ചിത്രത്തിലെ സംഭാഷണങ്ങള്‍ തയ്യാറാക്കിയിരുന്നത്. 1976ലാണ് ചിത്രം പുറത്തിറങ്ങിയത്.

നടക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു ഡോ. ബീന ഫിലിപ്പ്. പൊറ്റമ്മല്‍ വാര്‍ഡില്‍ നിന്ന് 652 വോട്ടിന് ജയിച്ചാണ് ഇവര്‍ കോര്‍പറേഷനിലെത്തിയത്.

Noora T Noora T :