10 മില്യണ്‍ ഡോളറും ശിക്ഷാ നഷ്ടപരിഹാരമായി 5 മില്യണ്‍ ഡോളറും നഷ്ടപരിഹാരം; മാനനഷ്ടക്കേസ് പണത്തിന് വേണ്ടിയായിരുന്നില്ലെന്ന് ജോണി ഡെപ്പിന്റെ അഭിഭാഷകര്‍

ആംബര്‍ ഹേഡിന് എതിരെയുള്ള മാനനഷ്ടക്കേസ് പണത്തിന് വേണ്ടിയായിരുന്നില്ലെന്ന് പറഞ്ഞ് മുന്‍ ഭര്‍ത്താവും നടനുമായ ജോണി ഡെപ്പിന്റെ അഭിഭാഷകരായ കാമില്‍ വാക്സസും ബെഞ്ചമിന്‍ ച്യൂവും. ഹേഡിന്റെ പണം തങ്ങളുടെ കക്ഷിക്ക് വേണ്ടെന്നും നഷ്ടപ്പെട്ട സല്‍പ്പേര് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും അഭിഭാഷകര്‍ പറഞ്ഞു. കേസ് വിജയിച്ച് ഒരാഴ്ച്ചയ്ക്കു ശേഷമാണ് വിശദീകരണവുമായി അഭിഭാഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഗുഡ് മോര്‍ണിങ് അമേരിക്ക എന്ന പരിപാടിയിലായിരുന്നു പ്രതികരണം. ‘ഞങ്ങളും കക്ഷിയുമായുള്ള ചര്‍ച്ചകള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ഡെപ്പ് സാക്ഷ്യപ്പെടുത്തിയതുപോലെ ഇതൊരിക്കലും പണത്തിന് വേണ്ടിയായിരുന്നില്ല. ഇത് അദ്ദേഹത്തിന്റെ നഷ്ടമായ സല്‍പ്പേര് തിരിച്ചെടുക്കുന്നതിന് വേണ്ടിയായിരുന്നു. ഡെപ്പിന് അതിന് സാധിച്ചുവെന്ന് അവര്‍ പറഞ്ഞു’.

ആറ് ആഴ്ചത്തെ സാക്ഷി വിസ്താരത്തിനൊടുവിലാണ് മാനനഷ്ടക്കേസില്‍ ഹേഡിന് എതിരെ വിധി വന്നത്. ജൂണ്‍ ഒന്നിന് ജൂറി ജോണിക്ക് നഷ്ടപരിഹാരമായി 10 മില്യണ്‍ ഡോളറും ശിക്ഷാ നഷ്ടപരിഹാരമായി 5 മില്യണ്‍ ഡോളറുമാണ് വിധിച്ചത്. ആംബര്‍ ഹേര്‍ഡിന് രണ്ട് ദശലക്ഷം ഡോളര്‍ ഡെപ്പും നഷ്ട്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വിധി.

എന്നാല്‍ ഇത്രയും തുക നല്‍കാന്‍ ഹേഡിന് കഴിയില്ലെന്ന് നടിയുടെ അഭിഭാഷക എലേന്‍ ബ്രെഡെകോഫ് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് മേല്‍ കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2018 ല്‍ ‘ദ് വാഷിങ്ടന്‍ പോസ്റ്റില്‍’, താനൊരു ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബര്‍ ഹേഡ് എഴുതിയിരുന്നു. ഭാര്യയുടെ ആ പരാമര്‍ശത്തോടെ ‘പൈറേറ്റ്സ് ഓഫ് ദ് കരീബിയന്‍’ സിനിമാ പരമ്പരയില്‍നിന്ന് തന്നെ പുറത്താക്കിയതായി ഡെപ്പ് ആരോപിക്കുകയും, തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ആംബര്‍ ഹേഡിനെതിരെ ജോണി ഡെപ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

Vijayasree Vijayasree :