നടിയെ ആക്രമിച്ച് കേസിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഉറ്റു നോക്കുകയാണ് കേരളക്കര . കേസിൽ കൂടുതൽ സമയം അനുവദിച്ച സാഹചര്യത്തിൽ ഇനി അന്വേഷണ സംഘത്തിന്റെ നീക്കം എന്താണ് എന്നാണ് അറിയേണ്ടത് . അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് ഇനിയും സമയം വേണമെന്ന പോലീസിന്റെ ആവശ്യം ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ സമയം അനുവദിച്ചിരിക്കുന്നതെന്ന് അഡ്വ. പ്രിയദർശന്‍ തമ്പി.
അന്വേഷണ സംഘം ചോദിച്ചത് മൂന്ന് മാസത്തെ സമയമായിരുന്നെങ്കിലും അതിന്റെ പകുതി സമയം കോടതി അനുവദിച്ചിരിക്കുന്നത്. 45 ദിവസം കൂടി അനുവദിച്ച് കിട്ടി എന്നുള്ളതുകൊണ്ട് മാത്രം കാര്യമില്ല.ഈ സമയത്തിനുള്ളില്‍ എന്ത് ചെയ്യുന്നു എന്നുള്ളതാണ് പ്രധാനം. അനുവദിച്ച് കിട്ടിയ സമയത്തിനുള്ളിലും ഒന്നും ചെയ്യാതെ വെറുതെ ഇരുന്നിട്ട് കാര്യമില്ല. ഫലപ്രദമായി ഒന്നും ചെയ്യാതെ സമയം കഴിയാറാവുമ്പോള്‍ വീണ്ടും പോയി കോടതിയെ സമീപിക്കുന്ന രീതി ശരിയല്ല. അപ്പോള്‍ സമയം നീട്ടിക്കിട്ടിയില്ലെങ്കില്‍ ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തു കൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഏറ്റവും പ്രധാനം എന്ന് പറയുന്നത് പൊലീസിന് ഒരു കർമ്മപദ്ധതിയുണ്ടോയെന്നതാണ്. അത് സമയ ബന്ധിതമായ അന്വേഷണമായിരിക്കണം. 45 ദിവസത്തെ സമയ നീട്ടിക്കിട്ടിയ അന്വേഷണ സംഘം എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നാണ് നമ്മളെല്ലാവരും നോക്കിക്കാണുന്ന കാര്യം. അത്തരത്തില്‍ മികച്ചൊരു നീക്കം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും അഡ്വ. പ്രിയദർശന്‍ തമ്പി വ്യക്തമാക്കുന്നുഫലപ്രദമായ രീതിയിലല്ല ഇപ്പോള്‍ അന്വേഷണം നടക്കുന്നത് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഒരു വിധത്തിലുള്ള പ്ലാനിങ്ങുമില്ലാത്ത രീതിയിലാണ് ഇപ്പോള്‍ അന്വേഷണം മുന്‍പപോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
ഒരോ നമിഷത്തിനും മണിക്കൂറുകളുടെ വിലയുള്ള ഒരു ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒന്നര മാസം കൂടി അനുവദിച്ച് കിട്ടിയിട്ട് ഇപ്പോള്‍ എത്ര ദിവസമായി. ഈ ദിവസങ്ങളില്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.അന്വേഷണ ഉദ്യോഗസ്ഥർക്ക് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാവുന്ന സാഹചര്യമാണുള്ളത്. അതിന് യാതൊരു വിധ തടസ്സങ്ങളോ, അല്ലെങ്കില്‍ മറ്റാരുടേയെങ്കിലും അനുവാദമോ വേണ്ടതില്ല. ആർക്കെങ്കിലും ഈ കേസില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് തോന്നുകയാണെങ്കില്‍ അവരെയെല്ലാം ചോദ്യം ചെയ്യാനും കേസില്‍ പ്രതികളാക്കാനുമുള്ള അധികാരം അന്വേഷണ ഉദ്യോഗസ്ഥനുണ്ട്.
അദ്ദേഹം അത് ചെയ്യുന്നുണ്ടോയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും പ്രിയദർശന്‍ തമ്പി പറയുന്നു.കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന വ്യക്തി ആക്ട് ചെയ്യുന്നില്ല എന്നുള്ളത് ഒരു വസ്തുതയാണ്. അദ്ദേഹം ആക്ട് ചെയ്യാതെ ഇരുന്നതുകൊണ്ട് യാതൊരു കാര്യവുമില്ല. അഡീഷണല്‍ ഡി ജി പി റാങ്കിലുള്ള ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. സാധാരണ കേസുകളില്‍ ഒരു എ ഡി ജി പിയെ ഒന്നും മേല്‍നോട്ട ഉദ്യോഗസ്ഥനായി നിയമിക്കാറില്ല. ഒരു ഹൈ പ്രൊഫൈല്‍ കേസായതുകൊണ്ടാണ് ഈ കേസില്‍ അത്തരമൊരു നീക്കമുണ്ടായിരിക്കുന്നത്.സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാറിനെ കുറ്റം പറയുന്നതില്‍ കാര്യമുണ്ടോയെന്ന് എനിക്ക് തോന്നുന്നില്ല.
അക്കാര്യത്തില്‍ സർക്കാറത്തിന് തുറന്ന സമീപനമാണ് ഉള്ളത്. പലരേയും ഇക്കാര്യത്തില്‍ സമീപിക്കുന്നുണ്ട്. എന്നാല്‍ ആ പദവി ഏറ്റെടുക്കാന്‍ അവരൊന്നും തയ്യാറാവുന്നില്ലെന്നാണ് മനസ്സിലാക്കുന്നത്. നിർദ്ദേശിക്കുന്ന പേരുകാരെ സർക്കാർ ബന്ധപ്പെടുന്നുണ്ട്. അവരെല്ലാം ആദ്യം ഏല്‍ക്കാം എന്ന് പറഞ്ഞിട്ട് പിന്നീട് ഒഴിഞ്ഞ് മാറുകയാണ്.സാധാരണ ഒരു സെന്‍സേഷനല്‍ കേസിന്റെ സ്പെഷല്‍ പ്രോസിക്യൂട്ടറാവാന്‍ വേണ്ടി അഭിഭാഷകർ തിരക്ക് കൂട്ടുന്ന കാഴ്ചയാണ് എന്റെ അനുഭവം വെച്ച് ഞാന്‍ കണ്ടിട്ടുള്ളത്. ഒരു അഭിഭാഷകനെ സംബന്ധിച്ചിടത്തോളം നല്ല രീതിയില്‍ പബ്ലിസിറ്റി കിട്ടുകയും അയാളുടെ പ്രൊഫഷണല്‍ കരിയറില്‍ ഒരു നാഴികകല്ലൊക്കെയായി മാറേണ്ടതാണ് . എന്നാല്‍ ഈ കേസില്‍ അത്തരമൊരു സാഹചര്യം എന്തുകൊണ്ട് ഉണ്ടാവുന്നില്ലെന്നതും നമ്മള്‍ ചർച്ച ചെയ്യേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു