മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ 62 ന്റെ നിറവിൽ ; താരചക്രവർത്തിക്ക് പിറന്നാൾ ആശംസയുമായി മലയാളകര !

ഇന്ന് മെയ് 21 മലയാളത്തിന്റെ താര രാജാവിന്റെ പിറന്നാൾ ദിനം. മലയാളത്തിന്റെ സ്വന്തം നടന വിസ്മയം മോഹൻലാൽ 62ന്റെ നിറവിലേക്ക്. മഹാനടന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് മലയാളക്കര.

നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാകാൻ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.

മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി.1960 മേയ് 21 ന് പത്തനംത്തിട്ട ജില്ലയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ മകനായി മോഹൻലാൽ ജനിച്ചു. മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്ത് മുടവൻമുഗളിലെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മോഹൻലാലിന്റെ ഏകസഹോദരൻ പ്യാരേലാലും അച്ഛൻ വിശ്വനാഥൻ നായരും ഇന്ന് ജീവിച്ചിരിപ്പില്ല. ‘കിളിക്കൊഞ്ചൽ’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള പ്യാരേലാൽ 2000 ൽ മരണമടഞ്ഞു. അച്ഛൻ വിശ്വനാഥൻ നായർ 2007ലും മരണമടഞ്ഞു. അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിൽ വിശ്വശാന്തി ഫൗണ്ടേഷൻ ആരംഭിച്ചു.

തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ എന്ന നടനെ വാർത്തെടുക്കുന്നതിൽ ആ സ്കൂൾ ജീവിതവും അവിടുത്തെ കൂട്ടുകാരും വലിയ പങ്കുവഹിച്ചിട്ടുണ്ട്. സംവിധായകൻ പ്രിയദർശൻ, ഗായകനായ എം.ജി. ശ്രീകുമാർ തുടങ്ങിയവരൊക്കെ സ്കൂളിൽ മോഹൻലാലിന്റെ സഹപാഠികളായിരുന്നു.

പിന്നീട് തിരുവനന്തപുരം മോഡൽ സ്കൂളിലാണ് താരം തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂൾ കാലഘട്ടത്തിൽ തന്നെ അഭിനയത്തോട് അഭിരുചി പ്രകടിപ്പിച്ച മോഹൻലാൽ സ്കൂൾ നാടകങ്ങളിലെയും മറ്റും സജീവസാന്നിധ്യമായിരുന്നു. സ്കൂൾ കലാമേളയിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുമ്പോൾ മോഹൻലാൽ ആറാം ക്ലാസ്സിൽ പഠിക്കുകയാണ്. ‘കമ്പ്യൂട്ടർ ബോയ്’ എന്നു പേരിട്ട നാടകത്തിൽ കുഞ്ഞുലാലിന് ലഭിച്ചത് തൊണ്ണുറൂകാരന്റെ വേഷമായിരുന്നു. കുഞ്ഞ് മോഹൻലാൽ അത് ഗംഭീരമായി കൈകാര്യംചെയ്തു.

സ്കൂൾ കാലഘട്ടത്തിനു ശേഷം തിരുവനന്തപുരം എം ജി കോളേജിൽ ചേർന്ന മോഹൻലാലിന്റെ അക്കാലത്തെ കൂട്ടുകാരായിരുന്നു പ്രിയദർശൻ, മണിയൻപിള്ള രാജു എന്നിവർ. ജീവിതത്തിൽ എന്നും ചേർത്തുപിടിക്കുന്ന ആ സൗഹൃദങ്ങൾ മലയാളസിനിമയുടെ അമരക്കാരനാവാനുള്ള മോഹൻലാലിന്റെ യാത്രയിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.

സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഭാരത് സിനി ഗ്രൂപ്പ് എന്ന നിർമ്മാണകമ്പനിയുടെ ‘തിരനോട്ടം’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. 1978ൽ നിർമ്മിച്ച ഈ ചിത്രത്തിൽ ഒരു ഹാസ്യവേഷമായിരുന്നു മോഹൻലാൽ കൈകാര്യം ചെയ്തത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ ചിത്രം റിലീസ് ചെയ്തില്ല.
ബറോസിലൂടെ സംവിധാന രംഗത്തേക്കും മോഹൻലാൽ കാൽവയ്‌പ്പ് നടത്തി. നടനെന്ന നിലയിൽ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയത്തിന്റെ സംവിധയക മികവ് ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രേക്ഷകർ.

ഇതിനോടകം പ്രിയ ലാലേട്ടന് നിരവധി പിറന്നാൾ ആശംസകളാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ സജീവമായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലിന്റെ ഖത്തറിൽ നിന്നുള്ള വീഡിയോ ശ്രദ്ധേയമാവുകയാണ്. കഴിഞ്ഞ ദിവസം മോഹൻലാൽ ഫാൻസ്‌ ക്ലബ് യൂട്യൂബിൽ പങ്കുവച്ച വീഡിയോ ആണ് ആരാധകർ ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോയിൽ താരം കേക്ക് മുറിക്കുകയും തുടർന്ന് ”അല്ലിയാമ്പൽ കടവിൽ” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുകയും ചെയ്യുന്നുണ്ട്. ഖത്തറിൽ നടന്ന ഒരു വിവാഹ ചടങ്ങിനിടയിലാണ് മോഹൻലാൽ കേക്ക് മുറിച്ചത്. ഭാര്യ സുചിത്രയെയും, മോഹൻലാലിന്റെ ഏറ്റവുമടുത്ത സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിനെയും ഭാര്യയും മറ്റു സുഹൃത്തുക്കളെയും വിഡിയോയിൽ കാണാം.

അദ്ദേഹത്തിന്റെ പിറന്നാൾ അടുക്കുന്നത് പ്രമാണിച്ച് നേരത്തേ കേക്ക് മുറിച്ച് സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചിതെന്നാണ് പുറത്തു വരുന്ന സൂചനകൾ. താരത്തിന്റെ പിറന്നാൾ ഏതായാലും ആരാധകർ ആഘോഷിക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ’12ത്ത് മാൻ’ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഒടിടി റിലീസ് ആയതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുപോലെ ആസ്വദിക്കുകയാണ്.

about mohanlal

AJILI ANNAJOHN :