കാലത്താല്‍ മായ്ക്കപ്പെടുന്നവയാണ് കുറ്റകൃത്യങ്ങളെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി… ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്; ഒടുവിൽ എന്‍ എസ് മാധവനും… നടനെതിരെ സോഷ്യൽ മീഡിയ ആളിക്കത്തുന്നു

പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ താന്‍ പെട്ടേനെയെന്നും തന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുമ്പേയാണെന്നാണ് ഒരു അഭിമുഖത്തിൽ ധ്യാന്‍ ശ്രീനിവാസൻ കഴിഞ്ഞ ദിവസം പറഞ്ഞത്. മീ ടൂ മൂവ്‌മെന്റിനെതിരായ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ ധ്യാനിന്‍റെ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഈ അഭിപ്രായ പ്രകടനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ട്വിറ്ററിലൂടെയാണ് എന്‍ എസ് മാധവന്‍റെ പ്രതികരണം.

കാലത്താല്‍ മായ്ക്കപ്പെടുന്നവയാണ് കുറ്റകൃത്യങ്ങളെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്, എന്നാണ് എന്‍ എസ് മാധവന്‍റെ ട്വീറ്റ്.

പണ്ടൊക്കെ മി ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്, ഇപ്പോള്‍ പുറത്തിറങ്ങുകപോലും ഇല്ലായിരുന്നു. മി ടൂ ഇപ്പോഴല്ലേ വന്നെ. എന്‍റെ മി ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ. അല്ലെങ്കില്‍ ഒരു 14, 15 വര്‍ഷം എന്നെ കാണാന്‍പോലും പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഇത് വന്നത്, ട്രെന്‍ഡ്, എന്നായിരുന്നു ധ്യാനിന്‍റെ വിവാദ പരാമര്‍ശം

റിലീസിനൊരുങ്ങുന്ന ഉടല്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അടുത്തിടെ ധ്യാന്‍ നിരവധി അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ പലതിലും കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുണ്ടായിരുന്നും എന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. മീ ടൂ വിനെതിരെ പരാമര്‍ശമുയര്‍ന്നതോടെ പ്രതിഷേധം കടുക്കുകയായിരുന്നു.

Noora T Noora T :