‘മുഖ്യമന്ത്രിയുടെ ശക്തമായ പിന്തുണയോടെയാണ് അന്ന് ദിലീപിനെ അറസ്റ്റ് ചെയ്തത്, അന്ന് നമുക്ക് കിട്ടിയ ശക്തിയെന്ന് പറയുന്നത് വളരെ വലുതായിരുന്നു; പക്ഷെ കാലക്രമേണ സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണേണ്ടവര്‍ എന്ത് കൊണ്ട് കാണുന്നില്ല; ഭാഗ്യലക്ഷ്മി പറയുന്നു !

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം അവസാനിക്കാൻ ദിവസങ്ങൾ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. സാക്ഷികൾ ഉൾപ്പെടെയുള്ളവരെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്തേക്കും. അതിനിടയിൽ മറ്റൊരു നിർണായക നീക്കത്തിന് തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം എന്നാണ് റിപ്പോർട്ട്. ദിലീപ് പ്രതിയായ ഗൂഢാലോചന കേസിൽ അഭിഭാഷകരെ പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

എന്നാൽ ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളികള്‍ക്ക് നല്‍കിയ സന്ദേശം വളരെ വലുതായിരുന്നെന്ന് നടിയും ഡബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അതിജീവിതയ്‌ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് വിശ്വാസത്തിലാണ് നമ്മളെല്ലാം പോയികൊണ്ടിരിക്കുന്നത്. പക്ഷെ കാലക്രമേണ സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണേണ്ടവര്‍ എന്ത് കൊണ്ട് കാണുന്നില്ലെന്ന് ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ ചോദിച്ചു.

അതിജീവിതയുടെ നീതിക്ക് വേണ്ടി സാധാരണക്കാര്‍ അടക്കമുള്ളവര്‍ ഇനി പോരാട്ടത്തിന് ഇറങ്ങും. അനുകൂലമായ ഒരു നീക്കമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നമ്മള്‍. പക്ഷെ ആ പ്രതീക്ഷ കൈവിട്ട് പോയാല്‍, അതിശക്തമായ പോരാട്ടം നടക്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍: ”മുഖ്യമന്ത്രിയുടെ ശക്തമായ പിന്തുണയോടെയാണ് അന്ന് ദിലീപിനെ അറസ്റ്റ് ചെയ്തത്. അന്ന് നമുക്ക് കിട്ടിയ ശക്തിയെന്ന് പറയുന്നത് വളരെ വലുതായിരുന്നു. മുഖ്യമന്ത്രി അന്ന് മലയാളികള്‍ക്ക് നല്‍കിയ സന്ദേശം, ഇതാ സര്‍ക്കാരുണ്ട്, അതിജീവിതയ്‌ക്കൊപ്പം. ഇതിന്റെ വിശ്വാസത്തിലാണ് നമ്മളെല്ലാം പോയികൊണ്ടിരിക്കുന്നത്. പക്ഷെ കാലക്രമേണ ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍, പുറത്തുവരുന്ന വാര്‍ത്തകള്‍, കേസിലെ പലരുടെയും കൈകടത്തല്‍, കാണേണ്ടവര്‍ എന്ത് കൊണ്ട് കാണുന്നില്ല.”
”അപ്പോള്‍ ഇനി നമ്മള്‍ എന്താണ് ചെയ്യേണ്ടത്. ഒരു കാര്യം നൂറ് ശതമാനം ഉറപ്പാണ്. ഇപ്പോള്‍ ചെറിയതോതിലുള്ള ആള്‍ക്കാരാണ് പ്രതിഷേധവുമായി എത്തിയത്. ഇനി വലിയ തോതില്‍ തന്നെ നമ്മള്‍ ഇറങ്ങും. രണ്ട് ദിവസം പ്രതിഷേധം നടത്തി, ചാനല്‍ ചര്‍ച്ചകളില്‍ സംസാരിച്ച് വീട്ടില്‍ പോകുമെന്ന് കരുതേണ്ട. ഇനിയും ആള്‍ക്കാര്‍ പ്രതികരിക്കാന്‍ നമ്മള്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ പരസ്പരം സമാധാനപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അനുകൂലമായ ഒരു നീക്കമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നമ്മള്‍. പക്ഷെ ആ പ്രതീക്ഷ കൈവിട്ട് പോയാല്‍, സാധാരണക്കാര്‍ രംഗത്തിറങ്ങുമെന്ന് ഉറപ്പാണ്. അതിശക്തമായ പോരാട്ടത്തിലേക്ക് പോയിരിക്കും.”
”കാരണം കോടതിയെന്ന് പറയുന്നത്, പബ്ലിക് പ്രോസിക്യൂട്ടര്‍ സംസാരിക്കുമ്പോഴേക്കും പരമ പുച്ഛത്തോട് കൂടി പ്രതിഭാഗത്തെ നോക്കി അവര്‍ തമ്മിലാണ് ആശയവിനിമയം നടത്തുന്നത്. വീഡിയോ ചോര്‍ന്നതിന് നിങ്ങളുടെ കൈയില്‍ എന്താണ് തെളിവെന്ന് അല്ല കോടതി ചോദിക്കേണ്ടത്. ശക്തമായ അന്വേഷണത്തിന് ഉത്തരവിടുകയാണ് വേണ്ടത്. അതിജീവിതയ്‌ക്കൊപ്പമാണ്, അവള്‍ക്ക് നീതി കിട്ടണമെന്ന് പറയേണ്ടിടത്താണ് കോടതി പരിഹസിക്കുന്നത്. പ്രോസിക്യൂട്ടറെയും അന്വേഷണഉദ്യോഗസ്ഥരെയും പരിഹസിക്കുന്നു. എന്താണ് ഇവിടെ നടക്കുന്നത്. എങ്ങോട്ടാണ് ഇനി പോകേണ്ടത്. ഭയമാണ്.”

പ്രശസ്തയായ ഒരു വ്യക്തിയുടെ അവസ്ഥ ഇതാണെങ്കില്‍, ഒരു പാവപ്പെട്ട ഇരയുടെ അവസ്ഥ എന്തായിരിക്കും. ഇരകളെയാണ് കോടതിക്കുള്ളില്‍ പീഡിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഇത് കുറെ കാലങ്ങളായി നടക്കുകയാണ്. കോടതിക്കുള്ളിലും ഉന്നതഉദ്യോഗസ്ഥരുടെ ഇടയിലും നടക്കുന്നത് എന്താണെന്ന് ഇപ്പോഴാണ് പുറത്തേക്ക് വരുന്നത്. പല അതിജീവിതമാരും ഇതൊന്നും പുറത്തു പറയാറില്ല. നിശബ്ദരായി പിന്‍മാറുകയാണ് ചെയ്യുന്നത്. ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ല. ഈ കേസ് നാളെ ഒരു പഠനവിഷയമാക്കണമെങ്കില്‍ അതിജീവിതയ്ക്ക് നീതി കിട്ടിയേ പറ്റൂ. എന്തൊക്കെ നേരിടേണ്ടി വന്നാലും അതിനായി പോരാടുക തന്നെ ചെയ്യും. എന്ത് അപകടം വേണമെങ്കിലും സംഭവിക്കട്ടെ. അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോകും. അല്ലെങ്കില്‍ കാറിടിച്ച് കൊല്ലും, അല്ലെങ്കില്‍ കയ്യോ കാലോ ഒടിക്കും. ഇതൊക്കെ അല്ലേ സംഭവിക്കുക. എന്നാലും വേണ്ടില്ല. ഇവിടെ നീതി നടപ്പിലായേ പറ്റൂ. ആരാണ് ഇതിന്റെ എല്ലാം പിന്നില്ലെന്ന് സമൂഹത്തിന് മുന്നില്‍ കാണിച്ച് കൊടുത്തേ പറ്റൂ.”

‘സിനിമാലോകം വിചാരിച്ചാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഭരിക്കാന്‍ പറ്റൂമോ. ഇവിടെ സംഭവിക്കുന്നത് സിനിമാ നടന്റെ സിനിമക്കുള്ളിലെ സ്വാധീനമാണ്. ആ വ്യക്തി പണം കൊണ്ട് സിനിമാ മേഖലയിലുള്ളവരെ അടക്കി ഭരിക്കുകയാണ്. പണം കാണിച്ചാണ് ഒരു സംഘടനയെ കൈയില്‍ വച്ചുകൊണ്ടിരിക്കുന്നത്. ഒരു സിനിമാലോകം മുഴുവനും അതിജീവിതയ്ക്ക് നീതി കിട്ടരുതെന്ന് പറയുമ്പോള്‍, ഈ സിനിമാലോകത്തിനുള്ളില്‍ എത്ര പെണ്‍കുട്ടികള്‍ ഇതുപോലെ പീഡിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നുണ്ട്. എത്രപേരെ പുറത്തുവിടാതെ അവര്‍ വീണ്ടും വീണ്ടും തേജോവധം ചെയ്യുന്നുണ്ടായിരിക്കണം.”

about dileep

AJILI ANNAJOHN :