ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം; ശക്തമാക്കി പത്മപ്രിയ, ബീന പോൾ, ആശ ജോർജ് എന്നിവർ ; സർക്കാരുമായുള്ള ചർച്ച നിരാശാജനകമെന്ന് ഡബ്ല്യുസിസി!

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന ശക്തമായ ആവശ്യവുമായി മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി. സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണവേയാണ് ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരുമായി നടത്തിയ ചർച്ച നിരാശാജനകമാണെന്നും ഡബ്ല്യുസിസി അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ വ്യക്തതയില്ല. റിപ്പോർട്ടിലെ രഹസ്യാത്മകത സൂക്ഷിച്ച് റിപ്പോർട്ട് പുറത്തുവിടണം എന്നും ഡബ്ല്യുസിസി വ്യക്തമാക്കി.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറല്ല എന്ന നിലപാടിലാണ് മന്ത്രി സജി ചെറിയാന്‍. കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ പറയുന്നത് വേറെ കാര്യങ്ങള്‍ ഉദ്ദേശിച്ചാണ്. അതൊന്നുമല്ല നമ്മുടെ മുന്നിലുള്ള വിഷയം. സര്‍ക്കാര്‍ വെച്ച റിപ്പോര്‍ട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് പറയുന്നവര്‍ക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുമോയെന്ന് മന്ത്രി ചോദിച്ചു. കുറച്ചുകൂടി ശക്തമായ നിയമം ആവശ്യമാണെന്നും ആര്‍ക്കും പരാതി ഇല്ലാത്ത തരത്തില്‍ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടിലെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിച്ചു. അതാണ് പ്രധാനം. അല്ലാതെ റിപ്പോര്‍ട്ട് തള്ളിക്കളയുകയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സർക്കാരുമായി നടത്തിയ ചർച്ചയിൽ പത്മപ്രിയ, ബീന പോൾ, ആശ ജോർജ് എന്നിവരാണ് ഡബ്ല്യുസിസി പ്രതിനിധികളായി എത്തിയത്. അമ്മ, ഫെഫ്ക, ഫിലിം ചേമ്പര്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിലേക്ക് മാക്ട ഫെഡറേഷനെ ക്ഷണിച്ചിരുന്നില്ല. നടന്മാരായ ഇടവേള ബാബു, സിദ്ദിഖ്, മണിയൻപിള്ള രാജു എന്നിവരാണ് അമ്മയുടെ പ്രതിനിധികളായി എത്തിയത്.

about wcc

Safana Safu :