കേരളത്തിലെ സാംസ്കാരിക നായകന്മാർ ഉറക്കത്തിൽ… ഉത്തർ പ്രദേശിൽ സംഭവിച്ചെങ്കിൽ ഇവരൊക്കെ ഉണരുമായിരുന്നു; സന്തോഷ് പണ്ഡിറ്റ്

നെയ്യാറ്റിന്‍ കരയില്‍ ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. കേരളത്തിലെ സാംസ്കാരിക നായകന്മാരൊക്കെ ഉറക്കത്തിലാണെന്നും ഇതേ സംഭവം ഉത്തർ പ്രദേശിലോ മറ്റോ സംഭവിച്ചെങ്കിൽ ഇവരൊക്കെ ഉണരുമായിരുന്നുവെന്നും പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ:

നെയ്യാറ്റിന്‍കരയില്‍ മൂന്ന് സെന്റില്‍ ഒരു കൂര ജപ്തി ചെയ്യുന്നതിനിടയില്‍ ഒരു പാവപ്പെട്ടവനും ഭാര്യയും ദാരുണമായ് മരിച്ച വാര്‍ത്ത വായിച്ച് വേദനയുണ്ട്. അവരുടെ മക്കളുടെ അവസ്ഥ ആലോചിക്കുമ്പോള്‍ വലിയ ആശങ്കയും തോന്നുന്നു. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇരുന്ന് കൊണ്ട് മാത്രം പലരും വിപ്‌ളവം എഴുതുന്നത് ശ്രദ്ധയില്‍ പെട്ടു. അതോടൊപ്പം ജനങ്ങളുടെ ഇടയില്‍ ഇറങ്ങി അവര്‍ക്ക് വേണ്ടത് വല്ലതും ചെയ്തുകൊടുക്കാന്‍ ഉള്ള മനസ്സു കൂടി (പണമുള്ളവര്‍) കാണിച്ചാല്‍ നന്നായിരുന്നു. മണ്ണില്‍ ഇറങ്ങി നിന്ന് ചെയ്യുന്നതിനാണ് വിപ്‌ളവം എന്നു പറയുന്നത്.

2011 മുതല്‍ കേരളത്തിലെ നിരവധി വനവാസി മേഖലകളിലും, കുഗ്രാമങ്ങളിലെ കോളനികളിലും എല്ലാം മാസത്തില്‍ ഒരിക്കലെങ്കിലും സന്ദർശനം നടത്താറുള്ള എന്റെ അനുഭവത്തില്‍ നമ്പര്‍ 1 കേരളമെന്ന് നാം കരുതുന്ന ഈ കേരളത്തില്‍ എത്രയോ കുടുംബങ്ങള്‍ സ്വന്തമായ് വീടോ, മിനിമം സൗകര്യങ്ങള്‍ പോലും ഇല്ലാതെ ജീവിക്കുന്നവരുണ്ട്. എന്തെങ്കിലും ഒക്കെ ദുരന്തങ്ങള്‍ സംഭവിച്ചാലേ ചില കാര്യങ്ങള്‍ ചെയ്യൂ, അഥവാ ചിന്തിക്കു എന്ന നിലപാട് ശരിയല്ല.

മൂന്ന് സെന്റിലെ കൂര ജപ്തി ചെയ്യുന്നതിനോടൊപ്പം, മലയും, പുഴയും വനവും കയ്യേറുന്ന രാഷ്ട്രീയക്കാരുടെ സ്വത്തുകളും മതം, രാഷ്ട്രിയം, സാമ്പത്തിക ശേഷി നോക്കാതെ ഇതുപോലെ ഉടനെ ജപ്തി ചെയ്യും എന്നു വിശ്വസിക്കുന്നു. (ഈ സംഭവം നടന്നത് ഉത്തര്‍ പ്രദേശില്‍ എങ്ങാനും ആയിരുന്നെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ ഉണര്‍ന്നേനെ.. ഇതിപ്പോള്‍ എല്ലാവരും ഉറക്കത്തിലാണ്. ) ദമ്പതികള്‍ക്ക് ആദരാജ്ഞലികള്‍…

Noora T Noora T :