താൻ ഷൂട്ടിങ്ങിന് വരണമെങ്കിൽ റസിയയുടെ കഥാപാത്രം തനിക്ക് കിട്ടണമെന്നും, താര കുറുപ്പായി അഭിനയിക്കാൻ മറ്റാരെയെങ്കിലും നോക്കാനും കാവ്യ ആവശ്യപ്പെട്ടു; പിന്നീട് സംഭവിച്ചത്…; വെളിപ്പെടുത്തി ലാൽ ജോസ്

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നായ, മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നായിരുന്നു ക്ലാസ്‌മേറ്റ്‌സ്. 2006 ആഗസ്റ്റിലായിരുന്നു റിലീസ് ചെയ്തത്. ലാൽ ജോസ് സംവിധാനം ചെയ്ത്, ജെയിംസ് ആൽബർട്ട് തിരക്കഥയെഴുതിയ ചിത്രം 2006ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു.

ക്ലാസ്‌മേറ്റ്‌സ് റിലീസ് ചെയ്തതിന് പിന്നാലെയായാണ് കലാലയങ്ങളിൽ ഗെറ്റ് റ്റുഗദർ കൂടിയത്. കേരളത്തിൽ ഏത് കോളേജിൽ റിയൂണിയൻ നടന്നാലും ക്ലാസ്‌മേറ്റ്‌സിലെ പാട്ടുകൾ ഇല്ലാതെ പരിപാടി കടന്നു പോകില്ലെന്നതാണ് വസ്തുത. ഇന്നും ഇതിലെ കഥാപാത്രങ്ങളും ഗാനങ്ങളും മലയാളികൾക്കേറെ പ്രിയപ്പെട്ടതാണ്. എത്രയൊക്കെ ക്യാമ്പസ് ചിത്രങ്ങൾ വന്നു പോയിട്ടും ക്ലാസ്‌മേറ്റ്‌സിനെ മറികടക്കാൻ ഇതിന് സാധിച്ചിട്ടില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

പൃഥ്വിരാജും ജയസൂര്യയും നരേനും ഇന്ദ്രജിത്തുമുൾപ്പടെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. എന്നാൽ ചിത്രത്തിന്റെ കാസ്റ്റിംഗ്, സംവിധായകനെയും ടീമിനെയും സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല. ഇപ്പോഴിതാ മുമ്പ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ക്ലാസ്സ്‌മേറ്റ്സിനെ പറ്റി സസംരിക്കവെ ലാൽ ജോസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇത് കാവ്യ മാധവൻ മനസ്സില്ലാമനസ്സോടെ ചെയ്ത ചിത്രമാണെന്നും നായികയായ താര കുറുപ്പ് എന്ന കഥാപാത്രമായി എത്തിയ കാവ്യക്ക്, റസിയ എന്ന രാധികയുടെ കഥാപാത്രത്തിന് ചിത്രത്തിൽ ലഭിച്ച പ്രാധാന്യം ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല എന്നാണ് സംവിധായകൻ പറഞ്ഞത്. ക്ലാസ്സ്‌മേറ്റ്സ് ഫസ്റ്റ് സീൻ ഷൂട്ട് ചെയ്യുമ്പോൾ കാവ്യ വന്നിരുന്നില്ല. പിന്നീട്, കരാർ ഒപ്പിടുന്ന സമയത്ത് കഥയുടെ ഏകദേശരൂപം മാത്രമാണ് കാവ്യ അറിഞ്ഞിരുന്നത്. എന്നാൽ തനിക്ക് ആശയം മനസ്സിലായില്ലെന്നും, ലാലു ചേട്ടന്റെ പടമായതു കൊണ്ട് പോവുകയാണെന്നും കാവ്യ ചിലരോട് സൂചിപ്പിച്ചിരുന്നു

ഇത് പലരിൽ നിന്നായി ഞാൻ അറിഞ്ഞു. തുടർന്ന് കാവ്യയോട് വിശദമായി തന്നെ കഥ പറയാൻ തീരുമാനിച്ചു. അങ്ങനെ എഴുത്തുകാരൻ ജെയിംസ് ആൽബർട്ടിനോട് ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ കാവ്യയോട് കഥ പറഞ്ഞ ജെയിംസ് തിരികെയെത്തിയപ്പോൾ എന്തോ പ്രശ്നമുണ്ടെന്ന് മനസിലായി. പിന്നീട് കാവ്യ ഷൂട്ടിന് എത്തിയില്ല.

ഷൂട്ടിങ് നടി എത്താത്തതിനെ തുടർന്ന് അന്വേഷിച്ചു ചെന്നപ്പോൾ, കരഞ്ഞു കൊണ്ടിരിക്കുന്ന കാവ്യയെയാണ് കാണുന്നത്. ഷൂട്ട് തുടങ്ങുകയാണ്, വേഗം വരണമെന്ന് പറഞ്ഞെങ്കിലും, താൻ വരുന്നില്ല എന്ന നിലപാടിലായിരുന്നു കാവ്യ. കാരണം അന്വേഷിച്ചപ്പോൾ, ഈ ചിത്രത്തിലെ നായിക ഞാൻ അല്ല, റസിയ ആണെന്നായിരുന്നു കാവ്യയുടെ പ്രതികരണം. പിന്നീട്, താൻ ഷൂട്ടിങ്ങിന് വരണമെങ്കിൽ റസിയയുടെ കഥാപാത്രം തനിക്ക് കിട്ടണമെന്നും, താര കുറുപ്പായി അഭിനയിക്കാൻ മറ്റാരെയെങ്കിലും നോക്കാനും കാവ്യ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, കാവ്യയെ പോലെ ഒരു പ്രശസ്ത താരം ഈ വേഷം ചെയ്താൽ, ആ കഥാപാത്രത്തിന്റെ പ്രാധാന്യം ആദ്യം തന്നെ പ്രേക്ഷകർ മനസ്സിലാക്കുമെന്നും, റസിയ ആകാൻ അധികം പോപ്പുലർ അല്ലാത്തൊരു നടി തന്നെ വേണമെന്നും ഞാൻ പറഞ്ഞു. എന്തു വന്നാലും റസിയയായി അഭിനയിക്കണമെന്ന കാവ്യയുടെ ആവശ്യം നടക്കില്ലെന്നും കാവ്യയുടെ മുഖത്ത് നോക്കി തീർത്തു പറഞ്ഞു. അവസാനം കാവ്യയ്ക്ക് തന്റെ പിടി വാശി മാറ്റേണ്ടി വന്നുവെന്നും ലാൽ ജോസ് പറയുന്നു.

മാത്രമല്ല, കാവ്യയുടെ കഥാപാത്രമായ താര കുറുപ്പ് തന്നെയാണ് ക്ലാസ്സ്മേറ്റ്സിലെ നായികയെന്നും നടിയ്ക്ക് ഉറപ്പു കൊടുത്തു. പക്ഷെ ഷൂട്ടിംഗ് തീരാറായപ്പോഴേക്കും, സിനിമ തീയറ്ററിൽ എത്തിയാൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്നത് മുരളിയും റസിയയും, അവരുടെ പ്രണയകഥയും തന്നെയാകുമെന്ന് കാവ്യ മനസ്സിലാക്കിയിരുന്നു. എന്നാൽ, തന്നോടുള്ള വ്യക്തിബന്ധവും, ബഹുമാനവും സ്നേഹവും കൊണ്ടു മാത്രമാണ് ആ സിനിമയുടെ ഭാഗമാവാൻ നടി തയ്യാറായതെന്നുമാണ് ലാൽ ജോസ് പറയുന്നത്.

അതേസമയം, പൃഥ്വിരാജിന്റെ കഥാപാത്രമായ സുകുമാരനായി താൻ മനസിൽ കണ്ട തന്റെ പഴയ സുഹൃത്തിനെ കുറിച്ചും ലാൽ ജോസ് പറഞ്ഞിരുന്നു. ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ ലാൽ ജോസിന്റെ സീനിയറും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയർമാനുമായിരുന്ന ഇ ചന്ദ്രബാബുവിൽ നിന്നുമാണ് സുകു ഉണ്ടാകുന്നത്. ഈ ചിത്രം തന്റെ ജീവിതവുമായി ബന്ധപ്പെട്ട സിനിമയാണ്. സമ്പന്നമായ ക്യാമ്പസ് ഓർമ്മകളിൽ നിന്നുമാണ് ആ സിനിമ ചെയ്തത്.

ചിത്രത്തിന്റെ കഥയ്ക്ക് ജീവിതവമുമായി ബന്ധമില്ലെങ്കിലും ഓരോ കഥാപാത്രങ്ങളെ രൂപപ്പെടുത്തുമ്പോഴും മനസിൽ ഓരോ റോൾ മോഡൽ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. തിരക്കഥയിലെ നായകനെ മനസിൽ കാണുമ്പോൾ ഓർമ്മ വന്നത് മുണ്ടും കോട്ടൺ ഷർട്ടും ധരിച്ച് നടന്നിരുന്ന ചന്ദ്രബാബുവിനെയായിരുന്നുവെന്ന് ലാൽജോസ് പറയുന്നു.

ആ ശരീരഭാഷയും ശൈലികളും വസ്ത്രധാരണവുമെക്കെയാണു പൃഥ്വിരാജിലേക്ക് പകർത്തുകയാണ് ചെയ്തത്. എന്നാൽ ചന്ദ്രബാബുവിന്റെ സന്തതസഹചാരിയായിരുന്ന തോൾ സഞ്ചിയെ ഒഴിവാക്കിയെന്നും പകരം ഫയൽ കയ്യിൽ ചുരുട്ടിപ്പിടിരിക്കുന്ന ശീലം സിനിമയിലെടുത്തുവെന്നും അദ്ദേഹം പറയുന്നു.

ബാലതാരമായി എത്തി നായികയായി തിളങ്ങിനിന്നിരുന്ന താരമായിരുന്നു കാവ്യ മാധവൻ. മുൻനിര നായകന്മാർക്കൊപ്പമെല്ലാം അഭിനയിക്കുവാൻ കാവ്യയ്ക്ക് കഴിഞ്ഞിരുന്നു. നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ് നടി. എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലെ ഫാൻസ് പേജുകൾ വഴി വൈറലാകാറുണ്ട്.

സിനിമയിൽ സജീവമല്ലെങ്കിലും തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങളറിയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. അഭിനയത്തിന് പുറമെ മികച്ചൊരു നർത്തകി കൂടിയാണ് കാവ്യ മാധവൻ. അഭിനയവും നൃത്തവും മാത്രമല്ല ഗാനരചയിതാവ് കൂടിയാണ് കാവ്യ മാധവൻ. അടുത്തിടെ, കാവ്യ മാധവന്റെ പഴയ ഒരു ഇന്റർവ്യൂ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരുന്നു.

പാട്ട് ഭയങ്കരമായി ഇഷ്ടമാണ്, നന്നായി ആസ്വദിക്കാറുണ്ട്. തുടക്കത്തിലൊക്കെ എപ്പോൾ ബ്രേക്ക് വന്നാലും പാട്ട് പാടിപ്പടിക്കും. അത് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമായിരിക്കും പാട്ട് ചിത്രീകരിക്കുന്നത്. അതിനകം തന്നെ വരികൾ മനപ്പാഠമായി കഴിഞ്ഞിട്ടുണ്ടാവും. വരികളുടെ വിഷ്വൽ മനസ്സിൽ കണ്ടാവും അഭിനയിക്കുക. കാവ്യ ദളങ്ങൾ ചെയ്തപ്പോൾ നിരുത്സാഹപ്പെടുത്തിയവരുമുണ്ടായിരുന്നു.

കാവ്യ മാധവൻ എഴുതുമോയെന്നായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്. അഭിനയവും ഡാൻസും മാത്രമല്ല അത്യാവശ്യം എഴുത്തുമുണ്ട്. രണ്ടിലും മൂന്നിലുമൊക്കെ പഠിക്കുന്ന സമയത്ത് സ്വന്തമായി ട്യൂണുണ്ടാക്കി പാടിയിരുന്നു. 9ാംക്ലാസ് മുതലുള്ള കാര്യമാണ് കാവ്യ ദളങ്ങളിലുള്ളത്. ഒരു ഇൻസിഡന്റുണ്ടായിരുന്നു. കേട്ടറിവ് മാത്രമുള്ള ഒരാൾ, രാഹുലെന്നാണ് പേര്. കുറേ രാഹുൽമാര് വന്നതാണ് ഞാൻ പറഞ്ഞ കഥ കേട്ട്. ഒരു ചേച്ചി എപ്പോഴും രാഹുലിന്റെ കഥ പറയുമായിരുന്നു.

അതിങ്ങനെ കേട്ട് ഉള്ളിലൊരു കൗതുകമുണ്ടായിരുന്നു ഈ വ്യക്തിയോട്. പ്രണയം എന്നൊന്നും പറയാനാവില്ല. ഞാൻ എവിടേലും പോയാൽ ആ ഫങ്ഷനെക്കുറിച്ചും ഞാനിട്ട ഡ്രസിനെക്കുറിച്ചുമൊക്കെ അയാൾ പറയുമായിരുന്നു. എന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്നൊരു ദിവസമാണ് രാഹുൽ മരിച്ചെന്ന് ചേച്ചി പറഞ്ഞത്. അന്ന് ഫ്രണ്ട്സൊന്നുമില്ല. വല്ലാതെ സങ്കടമായിരുന്നു. ഒരാളോട് ഇഷ്ടം തോന്നുന്നതൊക്കെ അന്ന് മോശം കാര്യമായിരുന്നു.

ചീത്ത കുട്ടികൾക്കൊക്കെയല്ലേ അങ്ങനെ തോന്നൂ. എന്നൊക്കെയല്ലേ നമ്മുടെ ചിന്ത, ഇതാരോടും പറയാൻ പറ്റില്ല. അപ്പോൾ അതങ്ങ് എഴുതിത്തീർത്തു, ഒരഞ്ചാറ് പേജിൽ. രാഹുലിനെ നേരിൽ കാണാനായി ആഗ്രഹിച്ചിരുന്നു എന്നും കാവ്യ പറയുന്നുണ്ട്. മനുഷ്യരെ പോലെ തന്നെയാണ് ദൈവങ്ങളെ കാണുന്നത്. പിണക്കവും പരിഭവങ്ങളുമൊക്കെയുണ്ടാവാറുണ്ട്. അത് കാണിച്ചിട്ടുമുണ്ട്. മാതാപിതാക്കൾ എപ്പോഴും കൂടെയുണ്ട്, അത് കൂടാതെ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്.

ഏത് വിഷയവും നമ്മൾ അതിജീവിച്ചല്ലേ പറ്റൂ. പൊതുവെ പെട്ടെന്ന് മൂഡ് ഓഫാകുന്ന പ്രകൃതമാണ്. എന്റെ ബേസ് എപ്പോഴും സങ്കടമാണ്. എന്റെ സന്തോഷങ്ങൾക്ക് അധികം ആയുസ്സുണ്ടാവാറില്ല, സന്തോഷിക്കുമ്പോൾ അടുത്ത സങ്കടത്തെക്കുറിച്ചോർത്ത് പേടിക്കാറുണ്ട്. വളരെ പേർസണലായിരിക്കും. ജോലി സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല. നല്ല ഗുണങ്ങളേയുണ്ടായിട്ടുള്ളൂ. പേഴ്സണലി സങ്കടങ്ങളുണ്ടാവുമല്ലോയെന്നുമായിരുന്നു കാവ്യ മാധവൻ പറഞ്ഞത്.

അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പ് കാവ്യയെ കുറിച്ച് ഫാൻ പേജിൽ വന്ന കുറിപ്പും ഏറെ വൈറലായിരുന്നു. കാവ്യയുടെ സിനിമയെ കുറിച്ചും കാവ്യയുടെ ശബ്ദത്തിന് പിന്നിലെ കഥയെ കുറിച്ചുമായിരുന്നു കുറിപ്പ്. കാവ്യയുടെ ഒട്ടുമിക്ക ചിത്രങ്ങളിലും ശബ്ദം നൽകിയത് പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവി ആയിരുന്നു. ഒരു കഥാപാത്രം പൂർണ്ണ വിജയം നേടുന്നത് അഭിനയത്തിനൊപ്പം ഡബ്ബിങ് കൂടെ മികവുറ്റ് നിൽക്കുമ്പോഴാണ്. കുറച്ചു വേറിട്ട ശബ്ദശൈലി ആയതു കൊണ്ട് തന്നെ കാവ്യ അഭിനയിച്ച കഥാപാത്രങ്ങളിൽ 95% ഡബ്ബ് ചെയ്തത് ശ്രീജ രവിയാണ്.

മലയാളത്തിലെ ഏറ്റവും മികച്ചതും ഒപ്പം സീനിയറുമായിട്ടുള്ള ഡബ്ബിങ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് അവർ. അവരുടെ ശബ്ദത്തിലെ ലാളിത്യവും കുസൃതിയും നിഷ്‌കളങ്കതയുമെല്ലാം കാവ്യ അവതരിപ്പിച്ച കഥാപാത്രങ്ങൾക്കു കൂടുതൽ മിഴിവേകി. എന്തിനധികം, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ എന്ന സിനിമയിലെ കാവ്യയുടെ ഊമയായിട്ടുള്ള കഥാപാത്രത്തിനു പോലും ശ്രീജയുടെ ശബ്ദത്തിന്റെ സഹായം ഉണ്ടായിരുന്നു. മറ്റു ചില ഡബ്ബിങ് ആർട്ടിസ്റ്റുകളും കാവ്യ അവതരിപ്പിച്ച കഥാപാത്രങ്ങൾക്കു ശബ്ദം കൊടുത്തിട്ടുണ്ടെങ്കിലും ശ്രീജയുടെ ശബ്ദത്തിനോളം കാവ്യയ്ക്ക് യോജിക്കുന്ന ശബ്ദം വേറെയില്ല.

ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, അനന്തഭദ്രം, ക്ലാസ്സ്മേറ്റ്‌സ്… തുടങ്ങിയ സിനിമകൾ അതിനു ഉദാഹരണം. എപ്പോഴും മറ്റൊരാൾ ഡബ്ബ് ചെയ്തു കൊടുക്കേണ്ടി വരുന്നത് ഒരിക്കലും ഒരു അഭിനേതാവിന്റെ പരാജയമല്ല. അതുകൊണ്ട് തന്നെ കാവ്യ മാധവൻ എന്ന അഭിനേത്രിയുടെ വിജയത്തിൽ ചെറുതല്ലാത്ത ഒരു പങ്ക്, വളരെയധികം സ്‌നേഹത്തോടെ ഞങ്ങൾ കാവ്യ മാധവൻ ഗേൾസ് ഫാൻസ്, ശ്രീജ രവിക്കും നൽകുന്നു…എന്നുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ ആരാധികമാർ പറഞ്ഞിരുന്നത്.

Vijayasree Vijayasree :