ഓഗസ്റ്റ് 18ന് തിയേറ്ററുകളിൽ എത്തുന്ന സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിൽ ഒരു കൂട്ടം പുതുമുഖ താരങ്ങളെയാണ് സംവിധായകൻ ലാൽ ജോസ് മലയാളികൾക്ക് സമ്മാനിക്കുന്നത്. ലാൽ ജോസ് വിധികർത്താവായ മഴവിൽ മനോരമയിലൂടെ സംപ്രേഷണം ചെയ്ത നായിക നായകൻ റിയാലിറ്റി ഷോ മത്സരത്തിൽ ആദ്യ നാല് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ദർശന, വിൻസി അലോഷ്യസ്, ശംഭു, ആഡീസ് അക്കരെ എന്നിവരാണ് സോളമന്റെ തേനീച്ചകളിൽ അഭിനയിക്കുന്നത്.
ഷോയുടെ ഫൈനലില്‍ പല ഭാവത്തില്‍ ചിക്കന്‍ കറി വയ്ക്കുന്ന മത്സാരാത്ഥികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിൽ വിന്‍സിയുടെ പെര്‍ഫോമന്‍സ് പ്രേക്ഷകര്‍ വലിയ തോതില്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ആദ്യമായി പരിപാടിയിലെ ആ രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന് ലാല്‍ ജോസ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വിന്‍സിയുടെ ഒരു മികച്ച പ്രകടനമായി അത് തോന്നിയിട്ടില്ലെന്ന് ലാല്‍ ജോസ് അഭിപ്രായപ്പെട്ടു. ആ പ്രകടനത്തിലൂടെ വിന്‍സിയുടെ ഇമേജ് അങ്ങനെയായി തീരുമോ എന്ന ഭയമുണ്ടായിരുന്നുവെന്നും പ്രേക്ഷകര്‍ അത് അംഗീകരിച്ചാല്‍ അതില്‍ നിന്നും പുറത്തുകടക്കുന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ലാല്‍ ജോസ് പറഞ്ഞു. വിന്‍സിക്ക് അങ്ങനെയൊരു ഇമേജ് ഉണ്ടായാല്‍ തനിക്കും നഷ്ടമാകുമെന്നും ഒരു വര്‍ഷത്തോളം സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അതിന് മുന്‍പ് ഇത് പൊട്ടിപ്പോകുമോ എന്ന പേടിയുണ്ടായിരുന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 23 ക്യാമ്പസുകളില്‍ പോയപ്പോഴും അവിടുന്ന് വിന്‍സിയോട് കോഴിക്കറി വയ്ക്കാനാണ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ അതില്‍ ചെറിയ മാറ്റങ്ങള്‍ വരുന്നുണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു.
‘ചിക്കന്‍ കറി വെച്ചത് വിന്‍സിയുടെ ഏറ്റവും നല്ല പെര്‍ഫോര്‍മന്‍സ് ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. ആളുകളെ പിടിക്കുന്ന ഒരു ഘടകം അതില്‍ ഉണ്ടായിരുന്നത്കൊണ്ട് അത് വൈറല്‍ ആയി എന്നു മാത്രമേ ഉള്ളൂ. വൈറലാകുന്നതെല്ലാം ബെസ്റ്റ് ആണെന്ന് അര്‍ത്ഥമില്ല. അതിനേക്കാള്‍ നല്ല പെര്‍ഫോര്‍മന്‍സ് ആ ഷോയില്‍ വേറെ ഒരുപാട് ഉണ്ടായിരുന്നു. വിന്‍സിയോട് എപ്പോഴും തോന്നിയിട്ടുള്ളത് വാത്സല്യവും സ്നേഹവും ആരാധനയുമൊക്കെയാണ്. വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാതെ അഭിനയിക്കുന്ന വ്യക്തിയാണ് വിന്‍സി. ഇത്രയും കഴിവുള്ള ആള് സംസാരത്തിലെ പിഴവ് കൊണ്ട് അതിന് കോട്ടം സംഭവിക്കുമോയെന്ന് പേടിയുണ്ടായിരുന്നു.
കോഴിക്കറി വയ്ക്കുന്ന രംഗം വൈറലാകുമ്പോള്‍ എനിക്ക് ടെന്‍ഷന്‍ ആയിരുന്നു. അതായി തീരുമോ അവളുടെ ഇമേജ് എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. ഒരു കഥാപാത്രം ചെയ്തിട്ട് ആളുകള്‍ക്ക് അത് ഇഷ്ടപ്പെട്ട് അത് അംഗീകരിച്ചു കഴിഞ്ഞാല്‍ അത് പൊളിച്ച് പുറത്തുവരാനാണ് ഒരു ആക്ടര്‍ ഏറ്റവുമധികം ബുദ്ധിമുട്ടുക. ആ ഒരു ഇമേജില്‍ നിന്നും പുറത്തുവരികയെന്നത് ബുദ്ധിമുട്ടാണ്. വിന്‍സിയുടെ കോഴിക്കറി വയ്ക്കുന്ന രംഗം കൂടുതല്‍ കൂടുതല്‍ അഭിനന്ദിക്കുമ്പോള്‍ ഞാന്‍ കൂടുല്‍ ടെന്‍ഷന്‍ ആകുമായിരുന്നു. കാരണം അതല്ല വിന്‍സി. അത് മാത്രമല്ല വിന്‍സി. അതില്‍ എനിക്കും നഷ്ടമുണ്ട്. ഒരു വര്‍ഷത്തോളം എല്ലാവരെയും സിനിമയ്ക്ക് വേണ്ടി ഗ്രൂം ചെയ്യുമ്പോള്‍ അതിന് മുന്‍പ് ഇത് പൊട്ടിപ്പോകുമോ എന്ന പേടിയുണ്ടായിരുന്നു. ഇപ്പോള്‍ 23 ക്യാമ്പസുകളില്‍ പോയി. എല്ലാവരും ആവശ്യപ്പെടുന്നത് കോഴിക്കറി വയ്ക്കാന്‍ ആണ്. അതൊരു മോശം കാര്യമാണെന്നല്ല പറയുന്നത്. പക്ഷേ, അതൊരു സിനിമയിലെ രംഗമല്ല ഒരു പരിപാടിയിലെ ഒരു ചെറിയ രംഗം മാത്രമാണ് അതില്‍ ഒരു ഇമേജ് സൃഷ്ടിക്കുകയെന്നതില്‍ പേടിയുണ്ടായിരുന്നു. അത് ശ്രദ്ധ കിട്ടുന്നതിന് വളരെ സഹായിച്ച പെര്‍ഫോര്‍മന്‍സാണ്. അതില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്’ ലാല്‍ ജോസ് വ്യക്തമാക്കി