സിനിമയില്‍ താന്‍ വളര്‍ത്തി വലുതാക്കിയവരാല്‍ തന്നെ അവഹേളിതനായ അദ്ദേഹം തന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ബാക്കി വെച്ച് യാത്രയായി; അറ്റ്‌ലസ് രാമചന്ദ്രനെ അനുസ്മരിച്ച് നിര്‍മ്മാതാവ് കെ ടി കുഞ്ഞുമോന്‍

അന്തരിച്ച പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ച് ഞായറാഴ്ച രാത്രിയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍ മരണപ്പെട്ടത്.

ഇപ്പോഴിതാ അദ്ദേഹത്തെ അനുസ്മരിച്ച് എത്തിയിരിക്കുകയാണ് സിനിമാ നിര്‍മ്മാതാവ് കെ ടി കുഞ്ഞുമോന്‍. ‘അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു എന്ന വാര്‍ത്ത എന്നിലുണ്ടാക്കിയ ഞെട്ടലും ദുഃഖവും പറഞ്ഞറിയിക്ക വയ്യ. ഉറ്റ മിത്രത്തിന്റെ പെട്ടന്നുള്ള ഈ വേര്‍പാട് എന്നെ അതീവ ദുഃഖിതനാക്കുന്നു.

കഴിഞ്ഞ ആഴ്ച ദുബൈ സന്ദര്‍ശന വേളയില്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് താന്‍ എന്ന് പറഞ്ഞു. വഞ്ചനയിലും ചതിക്കുഴികളിലും പെട്ട് ഏറെ മാനസിക ദുരിതങ്ങള്‍ അനുഭവിച്ച അദ്ദേഹം തിരിച്ചു വരുന്നു എന്ന് കേട്ടപ്പോള്‍ ഉണ്ടായ എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.

പക്ഷെ ഒറ്റ രാത്രിയില്‍ എല്ലാം അവസാനിച്ചു. പലരുടെയും ജീവിതത്തിന് പ്രകാശം ചൊരിഞ്ഞ് അവസാനം സിനിമയില്‍ താന്‍ വളര്‍ത്തി വലുതാക്കിയവരാല്‍ തന്നെ അവഹേളിതനായ അദ്ദേഹം തന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ബാക്കി വെച്ച് യാത്രയായി. ആ നല്ല ആത്മാവിന്റെ നിത്യ ശാന്തിക്കായി ദൈവത്തോട് പ്രാര്‍ഥിക്കുന്നു’ എന്നും അദ്ദേഹം പറഞ്ഞു.

Vijayasree Vijayasree :