ഞാന്‍ ബീഫ് കഴിക്കില്ല, അഭിമാനിയായ ഹിന്ദുവാണെന്ന് കങ്കണ റണാവത്ത്; കള്ളം തെളിവടക്കം തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തകന്‍

താന്‍ ബീഫ് കഴിക്കുമെന്ന ആരോപണങ്ങള്‍ തള്ളി കങ്കണ റണാവത്ത് രംഗത്തെത്തിയതിന് പിന്നാലെ പഴയ ഇന്റര്‍വ്യൂ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍. നടിയും ബിജെപി സ്ഥാനാര്‍ഥിയുമായ കങ്കണ, താന്‍ ബീഫ് കഴിക്കില്ലെന്നും അഭിമാനിയായ ഹിന്ദുവാണെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.

”ഞാന്‍ ബീഫോ മറ്റേതെങ്കിലും മാംസമോ കഴിക്കാറില്ല. തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ എന്നെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണ്. കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ യോഗആയുര്‍വേദ ജീവിതരീതി പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഇത്തരം തന്ത്രങ്ങള്‍ ഫലിക്കില്ല. എന്റെ ആളുകള്‍ക്ക് എന്നെ അറിയാം. അവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഒന്നിനും കഴിയില്ല. ഞാനൊരു അഭിമാനിയായ ഹിന്ദുവാണ്” എന്നും കങ്കണ എക്‌സില്‍ കുറിച്ചു.

ഇതിന് മറുപടിയായാണ് മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ രംഗത്തെത്തിയത്. നിങ്ങള്‍ ബീഫ് ഇഷ്ടപ്പെട്ടിരുന്നുവെന്ന് പലതവണ ഇന്റര്‍വ്യൂകളില്‍ പറഞ്ഞിട്ടുണ്ടെന്ന് മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. കങ്കണയുടെ അഭിമുഖത്തിന്റെ ഭാഗങ്ങളും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി സുഭാഷ് ചന്ദ്ര ബോസ് ആണെന്ന കങ്കണയുടെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചരുന്നു. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ലോകനിലവാരം ഇല്ലെന്നും അവര്‍ക്ക് വേണ്ടത് വിദ്യാഭ്യാസം ആണെന്നും ആണ് കങ്കണ പറയുന്നത്. നെഹ്‌റു കുടുംബത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ കാരണമാണ് ഇങ്ങനെ പറയുന്നത് എന്നും, താന്‍ ഒരു സിനിമ എഴുതി സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് ആണ്. 1943ല്‍ സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂരില്‍ ആസാദ് ഹിന്ദിന്റെ കീഴില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന്റെയും സ്വയം ഇന്ത്യയുടെ പ്രധാനമന്ത്രിയായി അവരോധിച്ചതിനെയും കുറിച്ചുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും ഇതിന് തെളിവായി കങ്കണ എക്‌സില്‍ പങ്കുവച്ചിരുന്നു.

Vijayasree Vijayasree :