നാട്ടിലെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍കഴിയാത്ത കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്നു; ഹിന്ദിവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹസന്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് കമല്‍ ഹസന്‍. രാഷ്ട്രീയത്തിലും സമകാലിക വിഷയങ്ങളിലും തന്റേതായ അഭിപ്രായം പങ്കുവെയ്ക്കാറുള്ള കമല്‍ ഹസന്റെ പോസ്റ്റുകളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ മക്കള്‍ നീതി മയ്യം നേതാവ് കൂടിയായ കമല്‍ഹാസന്‍ ഹിന്ദിവിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

ഡി.എം.കെ.യ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലെ മറ്റ് രാഷ്ട്രീയപാര്‍ട്ടികളും ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരേ പ്രതിഷേധിച്ചു. നാട്ടിലെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍കഴിയാത്ത കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ ആരോപിച്ചു. അവശ്യസാധനങ്ങളുടെ വിലവര്‍ധന, സാമ്പത്തികമാന്ദ്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഭാഷ ഉപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുന്നതെന്നും കമല്‍ പറഞ്ഞു.

എന്‍.ഡി.എ. സഖ്യകക്ഷിയും പ്രധാന പ്രതിപക്ഷവുമായ എ.ഐ.എ.ഡി.എം.കെ.യും കേന്ദ്രസര്‍ക്കാരിനെതിരേ രംഗത്തുവന്നു. ജോലികള്‍ക്കും വിദ്യാഭ്യാസത്തിനും ഹിന്ദിപ്രാവീണ്യം നിര്‍ബന്ധമാക്കണമെന്ന ഔദ്യോഗികഭാഷ പാര്‍ലമെന്റ് സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ ഹിന്ദിവിരുദ്ധപ്രതിഷേധം ഉയര്‍ന്നത്.

ഒരിക്കല്‍ക്കൂടി ഭാഷാസമരത്തിന് നിര്‍ബന്ധിക്കരുതെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് അടിതെറ്റിയതെന്ന് ബി.ജെ.പി. മനസ്സിലാക്കണമെന്ന് മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ. നേതാവ് ഡി. ജയകുമാര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ഹിന്ദിക്ക് ഒരു പ്രസക്തിയുമില്ലെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :