സാധാരണ പച്ചമനുഷ്യന്‍, വളരെ സീരിയസാണ്, ക്യാമറയ്ക്ക് പുറകില്‍ ഇത്തരം തമാശകളൊന്നുമില്ല; മലയാളത്തിന്റെ വലിയ നഷ്ടമെന്ന് ജയറാം

മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ് മാമുക്കോയയുടെ വിയോഗം. ഇതിനോടകം തന്നെ നിരവധി പേരാണ് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തോടൊപ്പം നിരവധി ചിത്രങ്ങളില്‍ വേഷമിട്ട ജയറാം ഓര്‍മ്മകള്‍ പങ്കിട്ട് എത്തിയിരിക്കുകയാണ്.

‘ധ്വനി എന്ന സിനിമയ്ക്ക് വേണ്ടി പോയപ്പോള്‍ കോഴിക്കോട് വെച്ചാണ് ആദ്യമായി മാമുക്കോയയെ കാണുന്നത്. അന്ന് തൊട്ട് മാമുക്കോയയും ഇന്നസെന്റേട്ടനും ഒടുവില്‍ ഉണ്ണികൃഷ്ണനും ശങ്കരാടി സാറും ആ ഒരു നിരയില്ലാത്ത എന്റെ സിനിമകളുണ്ടായിരുന്നില്ല, വളരെ ചുരുക്കമായിരുന്നു. അത്തരം നടന്മാരുടെ കൂടെ പ്രവര്‍ത്തിക്കാനായത് ജീവിതത്തിലെ പുണ്യമാണ്, ദൈവാധീനമാണ്.

സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ ഇവരൊക്കെയുണ്ടാവും. ഒരു കല്യാണം കൂടാന്‍ പോയ പോലെയാണ് 35,40 ദിവസം ചെലവഴിക്കുക. എത്രമാത്രം ചിരിക്കുന്ന മുഹൂര്‍ത്തങ്ങളാണ് അന്നൊക്കെയുണ്ടായിരുന്നത്. ആ പേരുകളിലെ അവസാനത്തെ പേരും വെട്ടിപ്പോയി. ഇനിയില്ല നമുക്കാരും.’

‘ഒരിക്കലും മാമുക്കോയ അഭിനയിക്കുകയാണെന്ന് തോന്നിയിട്ടില്ല. മഴവില്‍ക്കാവടിയിലെ പോക്കറ്റടിക്കാരന്‍, പഴനിയില്‍ അങ്ങനെയൊരു പോക്കറ്റടിക്കാരന്‍ ഉണ്ടെന്നല്ലേ ആര്‍ക്കും തോന്നുക. സന്ദേശത്തിലെ രാഷ്ട്രീയക്കാരന്‍, അദ്ദേഹമൊരു രാഷ്ട്രീയക്കാരന്‍ തന്നെയാണെന്ന് തോന്നും. ഞാനദ്ദേഹത്തോട് അത് ചോദിച്ചിട്ടുമുണ്ട്.

കുറച്ച് മുന്‍പ് സത്യേട്ടനെ വിളിച്ചപ്പോഴും ഇത് തന്നെയാണ് പറഞ്ഞത്. എന്തൊരു നഷ്ടമാണ് മലയാളത്തിന്, ഭയങ്കര വേദനയാണ് മനസില്‍. ഇവരൊന്നും അഭിനയിക്കുകയാണെന്ന് തോന്നില്ല. അത്രയ്ക്ക് നാചുറലായാണ് അവരൊക്കെ അഭിനയിച്ചിരിക്കുന്നത്. മാമുക്കോയ സ്‌ക്രീനില്‍ കാണുന്ന ആളേയല്ല പുറത്ത്.

അദ്ദേഹം സാധാരണ പച്ചമനുഷ്യനാണ്. വളരെ സീരിയസാണ്. ക്യാമറയ്ക്ക് പുറകില്‍ ഇത്തരം തമാശകളൊന്നുമില്ല. വളരെ രാഷ്ട്രീയമായി കാര്യങ്ങളെ നോക്കിക്കാണുകയും ചുറ്റുപാടിനെ കുറിച്ച് വ്യക്തമായ ധാരണയൊക്കെയുള്ള മനുഷ്യനായിരുന്നു അദ്ദേഹം,’ എന്നും ജയറാം പറഞ്ഞു.

Vijayasree Vijayasree :