എന്റെ പ്രതിസന്ധിഘട്ടത്തിലൊക്കെ എന്നെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്; നടന്റെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു; വിനയൻ

മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ വിനയൻ.

അഭിനയ ശൈലി കൊണ്ടും സംഭാഷണ ശൈലി കൊണ്ടു ജനകീയനായ നടനാണ് മാമുക്കോയ. പകരക്കാരനില്ലാത്ത നടനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പെരുമാറ്റവും ഇടപെടലുകളും നാടകത്തെ പറ്റിയുളള അഘാതമായ അറിവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. നടന്റെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. എനിക്ക് വളരെ വ്യക്തിപരമായി അടുപ്പമുളളയാളായിരുന്നു അദ്ദേഹം. എന്റെ പ്രതിസന്ധിഘട്ടത്തിലൊക്കെ എന്നെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു.

മലബാര്‍ ഭാഷ സംസാരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കോഴിക്കോട്ടുകാര്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. കോഴിക്കോടന്‍ ഭാഷ ശൈലി അദ്ദേഹത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. മാമുക്കോയ അവതരിപ്പിക്കുന്ന നാടന്‍ കഥാപാത്രങ്ങളുടെ ഉള്‍ക്കാമ്പ് വേറെതന്നെയാണെന്നും വിനയൻ അനുസ്മരിച്ചു.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. ഉച്ചയ്ക്ക് 1.05-നാണ് അന്തരിച്ചത്. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാന്‍ കാരണം.

കഴിഞ്ഞ ദിവസം വണ്ടൂരില്‍ ഫുട്ബാള്‍ മത്സരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോളാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ആദ്യം പ്രവേശിപ്പിച്ചത്.

ആരോഗ്യനില അല്‍പം ഭേദപ്പെട്ടതിന് ശേഷമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അദ്ദേഹത്തെ മെഡിക്കല്‍ ഐസിയു ആംബുലന്‍സില്‍ കോഴിക്കോടേയ്ക്ക് കൊണ്ടുവന്നത്.

Noora T Noora T :