സീരിയൽ രംഗത്ത് നിന്നും മാറി നിന്നതിന് പിന്നിലെ കാരണം ഇത് ; ജയകൃഷ്ണൻ പറയുന്നു

മലയാള സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമായിരുന്ന താരം വര്‍ഷങ്ങളോളം നീണ്ട അഭിനയ ജീവിതം ഇപ്പോഴും തുടര്‍ന്ന് പോരുകയാണ് നടൻ ജയകൃഷ്ണൻ. ചെറിയ പ്രായത്തിലെ അഭിനയിക്കാനുള്ള മോഹമാണ് ജയകൃഷ്ണനെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത്. നാട്ടിലെ ആര്‍ട്‌സ് ക്ലബ്ബിലൂടെ നാടകങ്ങളില്‍ അഭിനയിച്ച് തുടങ്ങി. ദൂരദര്‍ശനിലെ ഡോക്യുമെന്ററികള്‍ക്ക് ശബ്ദം കൊടുത്താണ് ടെലിവിഷനിലേക്ക് എത്തുന്നത്. പിന്നീട് സീരിയലുകളില്‍ നായകനായും വില്ലനായിട്ടുമൊക്കെ അഭിനയിച്ച് തുടങ്ങി.

ഗാംഭീര്യമുള്ള ശബ്ദവും മികച്ച സ്ക്രീൻ പ്രസൻസുമുള്ള ജയകൃഷ്ണന് നിരവധി മികച്ച കഥാപാത്രങ്ങൾ സീരിയലിൽ ലഭിച്ചു. സീരിയൽ രംഗത്തിന്റെ സുവർണകാലത്താണ് ജയകൃഷ്ണന് തിളങ്ങാൻ കഴിഞ്ഞത്. കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയ സീരിയലുകളിൽ ജയകൃഷ്ണൻ അഭിനയിച്ചു. നാടക രംഗത്താണ് ജയകൃഷ്ണൻ തുടക്കം കുറിക്കുന്നത്. ദൂരദർശനിൽ ഡോക്യുമെന്ററികൾക്ക് ശബ്ദം കൊടുത്ത ജയകൃഷ്ണൻ പിന്നീ‌ട് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങി.

സിനിമയായിരുന്നു സ്വപ്നമെങ്കിലും സീരിയലിലെ തിരക്കുകൾ കാരണം പല അവസരങ്ങളും ജയകൃഷ്ണന് നഷ്ടപ്പെട്ടു. ഒരു കാലഘട്ടത്തിന് ശേഷം സീരിയലുകളിൽ നിന്നും ജയകൃഷ്ണൻ മാറി നിന്നു. സീരിയൽ രംഗത്ത് നിന്നും മാറിനിന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ജയകൃഷ്ണൻ. അമൃത ടിവിയോടാണ് പ്രതികരണം. തുടരെ സീരിയലിൽ അഭിനയിച്ച് തനിക്ക് മടുപ്പ് തോന്നിത്തുടങ്ങിയിരുന്നെന്ന് ജയകൃഷ്ണൻ പറയുന്നു.

ഞാൻ തമിഴിൽ ചെയ്ത സീരിയൽ ഏഴ് വർഷം ഓടി. കുറേക്കഴിഞ്ഞപ്പോൾ എനിക്ക് ലീവ് വേണമെന്ന് പറഞ്ഞ് ആറ് മാസം ലീവെടുത്തു. കുറേക്കഴിഞ്ഞപ്പോൾ മാനസികമായി ഒരു സംതൃപ്തി തോന്നാത്ത അവസ്ഥയായി. ആ സമയമായപ്പോഴേക്കും സീരിയൽ രംഗം മലയാളത്തിലും തമിഴിലും ഫാക്ടറിയുടെ അവസ്ഥയിലേക്ക് വന്ന് തുടങ്ങിയിരുന്നു. അപ്പോഴേക്കും മലയാളം സീരിയലുകൾ ചെയ്യുന്നത് നിർത്തിയിരുന്നു. 2006-2007 ആയപ്പോഴേക്കും സീരിയൽ അഭിനയം പൂർണമായും നിർത്തി.

അതിനിടെ സുഹൃത്തുക്കൾ ചെയ്യുന്ന സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. സിനിമാ രംഗത്ത് ലൈവ് ആകുന്നത് കൊവിഡിന് ശേഷമാണെന്നും ജയകൃഷ്ണൻ വ്യക്തമാക്കി. സീരിയൽ രംഗത്തെ തന്റെ തിരക്കേറിയ സമയത്തെക്കുറിച്ചും ജയകൃഷ്ണൻ സംസാരിച്ചു. മലയാളത്തിൽ കാവേരി എന്ന സീരിയലിന്റെ ഷൂട്ട് രാവിലെ ഏഴ് മണിക്ക് തു‌ടങ്ങും. ഉച്ചയ്ക്ക് ഒരു മണിവരെ അതിന്റെ ഷൂട്ട് ആയിരിക്കും.
അത് കഴിഞ്ഞ് രണ്ടേ കാലിന് ജെറ്റ് എയർവേയ്സിൽ ചെന്നെെക്ക് പോകും. അവിടെ ചെന്ന് കസ്തൂരി എന്ന തമിഴ് സീരിയൽ ചെയ്യും. മിക്ക ദിവസങ്ങളിലും അത് കഴിയുമ്പോൾ തെലുങ്ക് സീരിയൽ ഉണ്ടാകുമായിരുന്നു. മാസത്തിൽ 25 ദിവസവും ഷൂട്ട് ആയിരുന്നെന്നും ജയകൃഷ്ണൻ ഓർത്തു. സിനിമാ രംഗത്ത് ജയകൃഷ്ണനിപ്പോൾ സജീവമായിക്കൊണ്ടിരിക്കുകയാണ്.

മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ സിനിമകൾ നഷ്ട‌പ്പെട്ടതിനെക്കുറിച്ച് ജയകൃഷ്ണൻ സംസാരിച്ചിരുന്നു. സിനിമയിൽ നിന്നും നല്ല അവസരങ്ങൾ തേടിയെത്തുമ്പോൾ സീരിയൽ കാരണം പോകാൻ പറ്റിയില്ല. നിലനിൽപ്പായിരുന്നു പ്രശ്നം. സീരിയലുകളിൽ നിന്ന് കൃത്യമായ വരുമാനം ലഭിച്ച് കൊണ്ടിരുന്ന സമയമായിരുന്നു. അത് വിട്ട് സിനിമയിലേക്ക് പോയാൽ വരുമാനം നിലയ്ക്കും.

അതിനാൽ സിനിമയേക്കാൾ സീരിയലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അതേസമയം സിനിമയായിരുന്നു എന്നും തന്റെ സ്വപ്നമെന്നും ജയകൃഷ്ണൻ അന്ന് വ്യക്തമാക്കി. ഒരിക്കലും മടുക്കാതെ കാത്തിരിക്കാൻ തയ്യാറാണെങ്കിൽ സിനിമ നമ്മളെ തേടിയെത്തുമെന്നും നടൻ അന്ന് അഭിപ്രായപ്പെട്ടു. ക്യാരക്ടർ റോളുകളിലാണ് ജയകൃഷ്ണനെ ഇന്ന് സിനിമകളിൽ കാണാറുള്ളത്. വരാൽ, ഒരു ത്വാത്വിക അവലോകനം, ഭാരത് സർക്കസ് തുടങ്ങിയവയാണ് ജയകൃഷ്ണൻ അടുത്ത കാലത്ത് ചെയ്ത സിനിമകൾ.

സീരിയലുകളിലൂടെ ജയകൃഷ്ണനുൾപ്പെടെ ചില നടൻമാർക്ക് ഒരുകാലത്ത് പേരെടുക്കാൻ കഴിഞ്ഞെങ്കിലും പിൽക്കാലത്ത് സീരിയൽ രംഗത്ത് മാറ്റങ്ങൾ വന്നു. മോശം സീരിയലുകൾ ഈ മേഖലയുടെ പ്രതിഛായ മോശമാക്കിയെന്ന അഭിപ്രായം ഒരുപക്ഷത്തിനുണ്ട്. ഒരു കാലത്ത് സീരിയലുകളിൽ സജീവമായിരുന്ന പല താരങ്ങളും ഇന്ന് മാറി നിൽക്കുകയാണ്.

AJILI ANNAJOHN :