രാഷ്ട്രീയത്തില്‍ ഇറങ്ങിപ്പോയത് അബദ്ധമായെന്ന് മനസ്സിലാക്കുന്നു… ഇനി ഏതാലും ആ വഴിക്കില്ല; ജഗദീഷ്

അഭിനയത്തിന് പുറമെ തിരക്കഥ, കഥ, സംവിധാനം തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് ജഗദീഷ്. ഓഫ് സ്‌ക്രീനില്‍ നല്ലൊരു അധ്യാപകന്‍ കൂടിയാണ് ജഗദീഷ്. അവതാരകന്‍ എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള ജഗദീഷ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. .

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തികഞ്ഞ ‘താര’ മത്സരം നടന്ന മണ്ഡലമായിരുന്നു പത്തനാപുരം. മൂന്ന് മുന്നണികള്‍ക്ക് വേണ്ടിയും മത്സരത്തിന് ഇറങ്ങിയത് സിനിമ മേഖലയില്‍ നിന്നുള്ളവരായിരുന്നു എന്നതായിരുന്നു പ്രത്യേകത. രാഷ്ട്രീയ പാര്യമ്പര്യം കൂടിയുള്ള നടന്‍ ഇടത് സ്ഥാനാർത്ഥിയായപ്പോള്‍ ജഗദീഷിനെയായിരുന്നു കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ഇവരോട് രണ്ടുപേരോടുമായി ഏറ്റുമുട്ടാന്‍ ബി ജെ പി സ്ഥാനാർത്ഥിയായി ഭീമന്‍ രഘും എത്തി. എന്നാല്‍ ഒടുവില്‍ ഫലം പുറത്ത് വന്നപ്പോള്‍ തുടർച്ചയായ നാലാം തവണയും ഗണേഷ് കുമാർ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുകയാണ് ചെയ്തത്. 24562 ആയിരുന്നു ഗണേഷിന്റെ ഭൂരിപക്ഷം. ഇപ്പോഴിതാ അന്നത്തെ മത്സരത്തിന്റെ ഓർമ്മകള്‍ പങ്കുവെച്ച് പ്രേക്ഷകർക്ക് മുന്നിലേക്ക് വന്നിരിക്കുകയാണ് ജഗദീഷ്.

ജഗദീഷിന്റെ വാക്കുകളിലേക്ക്

വോട്ട് ചെയ്യാന്‍ വന്നിരുന്നെങ്കിലും ആ മണ്ഡലത്തിന്റെ ഉന്നമനത്തിന് വോട്ട് ചെയ്യേണ്ടിയിരുന്നത് ഗണേഷ് കുമാറിന് തന്നെയാണെന്നാണ് പത്തനാപുരം കാരനാണെങ്കിലും വോട്ടുചെയ്യാന്‍ വന്നിരുന്നില്ലെന്ന് അവതാരകനായ ശ്രീകണ്ഠന്‍ നായർ പറഞ്ഞപ്പോഴുള്ള ജഗദീഷിന്റെ മറുപടി. ജീവിതത്തില്‍ എല്ലാവർക്കും ഒരോ അബദ്ധങ്ങള്‍ പറ്റും. അങ്ങനെ പറ്റിയ ഒരു അബദ്ധമാണ് പത്തനാപുരത്ത് മത്സരിക്കാനുള്ള തീരുമാനം. ജഗദീഷ് തോറ്റുപോകുമെന്ന് എതിരാളിയായ ഗണേഷ് എന്നോട് ആദ്യമേ പറഞ്ഞിരുന്നുവെന്ന് ഗണേഷിന്റെ ശബ്ദം അനുകരിച്ചുകൊണ്ടാണ് ജഗദീഷ് ഷോയില്‍ വ്യക്തമാക്കുന്നത്.

‘ജഗദീഷേ രാഷ്ട്രീയം എന്ന് പറഞ്ഞാല്‍ സിനിമ രംഗം പോലെയല്ല, കുറച്ച് ടഫാണ്, ജഗദീഷ് തോറ്റുപോകും കേട്ടോ’-എന്ന് ഗണേഷ് പറഞ്ഞു. അത് കറക്ടായി. ജഗദീഷ് ഒരുപാട് അഭിമുഖങ്ങളൊക്കെ കൊടുക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ ഒറ്റ അഭിമുഖവും കൊടുത്തിട്ടില്ല. അതിലൊന്നും കാര്യമില്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രവർത്തിക്കണം, അതിന് രാഷ്ട്രീയക്കാരന്റെ പ്രവർത്തന പരിചയവും പാരമ്പര്യവും വേണം. അതെനിക്കുണ്ട്, ജഗദീഷ് നോക്കിക്കോയെന്നും അന്ന് തന്നെ അദ്ദേഹം പറഞ്ഞിരുന്നു.

രാഷ്ട്രീയം എന്ന് പറയുന്നത്, എന്നെപ്പോലുള്ള ഒരു കലാകാരന് ഇണങ്ങുന്ന കുപ്പായമല്ലെന്ന് എന്നെ ബോധ്യപ്പെടുത്തിയ തിരഞ്ഞെടുപ്പായിരുന്നു അത്. കോളേജില്‍ പഠിക്കുമ്പോഴൊക്കെ രാഷ്ട്രീയത്തില്‍ തിളങ്ങിയിരുന്നു. ആ തിരഞ്ഞെടുപ്പ് കോമഡിയാക്കി മാറ്റിയ ആളായിരുന്ന ഭീമന്‍ രഘു. അദ്ദേഹത്തിന്റെതായ രീതിയിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണമെന്നും ജഗദീഷ് പറയുന്നു. പത്തനാപുരത്തെ എന്‍ ഡി എ സ്ഥാനാർത്ഥിയായിരുന്നു ഭീമന്‍ രഘു.

എല്ലാ മേഖലയിലും സൈക്കോളജിക്ക് പ്രധാന്യമുണ്ട്. ഒരു നാടിനെ എങ്ങനെ നയിച്ചാല്‍ ജനങ്ങള്‍ ഇഷ്ടപ്പെടും എന്നാണ് ഒരു രാഷ്ട്രീയക്കാരന്‍ അറിഞ്ഞിരിക്കേണ്ട മനശാസ്ത്രം. ഇനി ഒരു അവസരം വന്നാലും രാഷ്ട്രീയത്തിലേക്കില്ല. ഒരിക്കല്‍ അടികൊണ്ട ആള്‍ വീണ്ടും അടി കൊള്ളാനായി പോവില്ല. ജഗദീഷിനെ ഒരു രാഷ്ട്രീയക്കാരനായി കാണാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് ജനങ്ങളുടെ മനഃശാസ്ത്രം. അത് ഞാന്‍ അംഗീകരിക്കുന്നു.

പത്തനാപുരത്തെ ജനങ്ങള്‍ക്ക് നല്ല ബോധമുണ്ട്. അവരോട് തികഞ്ഞ സ്നേഹവും ബഹുമാനവും ആദരവുമാണ്. ‘ജഗദീഷ് ഒരു കലാകാരനായി നിങ്ങളെ ഞങ്ങള്‍ക്ക് ഇഷ്ടമാണ്. അങ്ങനെ തന്നെ കാണാനാണ് താല്‍പര്യം. നിങ്ങളിലെ രാഷ്ട്രീയക്കാരനെ കാണാന്‍ താല്‍പര്യമില്ല. ആ രാഷ്ട്രീയക്കുപ്പായം അഴിച്ചു വെക്കൂ’- എന്ന് പറഞ്ഞത് പത്തനാപുരത്ത ജനങ്ങളാണ്. അത് അനുസരിച്ച് ആ രാഷ്ട്രീയ കുപ്പായം ഞാന്‍ അഴിച്ചുവെച്ചു.

നമുക്ക് എല്ലാവരും വേണം. സിനിമാക്കാരന് ഏതെങ്കിലും പ്രത്യേക കക്ഷിയുടെ ഭാഗമാവാന്‍ സാധിക്കില്ല. എല്ലാവരേയും വിമർശിക്കും, എല്ലാവരേയും അനുകൂലിക്കുമെന്ന ലൈനാണ് ഞാന്‍ സ്വീകരിക്കുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങിപ്പോയത് ഒരു അബദ്ധമായെന്ന് മനസ്സിലാക്കുന്നു. ഇനി ഏതാലും ആ വഴിക്കില്ലെന്നും ജഗദീഷ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കുന്നു.

Noora T Noora T :