മണിച്ചിത്രത്താഴ് ഇന്നാണ് റിലീസ് ചെയ്തതെങ്കില്‍ വിജയിക്കില്ലായിരുന്നു; ജാഫര്‍ ഇടുക്കി

മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി തുടങ്ങിയ വമ്പന്‍ താരനിര അണിനിരന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്. നിരവധി സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കി അന്യഭാഷകളിലേക്കടക്കം ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മലയാള സിനിമയിലെ ക്ലാസിക് സിനിമകളില്‍ ഒന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്.

ഇന്നും ഈ ചിത്രം ടിവിയിലെ സംപ്രേക്ഷണം ചെയ്താലും പ്രേക്ഷകര്‍ വിടാതെ കാണാറുണ്ട്. ഇന്ത്യയിലെ ഒരു വിധം എല്ലാ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്. 1993 ല്‍ ഇറങ്ങിയ ചിത്രം ഇന്നും പ്രസക്തമായി തന്നെ നില്‍ക്കുന്നു.

അതേ സമയം ഇന്ന് മണിച്ചിത്രത്താഴ് റിലീസായാല്‍ വിജയിക്കില്ലെന്ന് പറയുകയാണ് നടന്‍ ജാഫര്‍ ഇടുക്കി. ഒരു അഭിമുഖത്തിലാണ് കാര്യകാരണ സഹിതം ജാഫര്‍ ഇടുക്കി ഇത് വ്യക്തമാക്കിയത്.

‘മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കില്‍ അത് വിജയിക്കില്ല. കാരണം സിനിമയിലെ സസ്‌പെന്‍സ് എല്ലാവരും ഫോണില്‍ പകര്‍ത്തും. ശോഭനയാണ് നാഗവല്ലി എല്ലാവരും കാണണം എനന് പറയും. ഒളിച്ചും പാത്തും ഗുഹയില്‍ ചെന്ന് എടുക്കേണ്ടി വന്നെനെ. ഇങ്ങനെയൊരു പ്രശ്‌നമുണ്ട്.

സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് വലിയ ശല്യമായി മാറിയിരിക്കുന്ന ഒന്നാണ് ഫോണ്‍ റെക്കോഡിംഗ്. നമ്മള്‍ അനൗണ്‍സ് ചെയ്താലും റെക്കോഡ് ചെയ്യും. അങ്ങനെ ഒരാള്‍ റെക്കോഡ് ചെയ്യുമ്പോള്‍ ഒരു നിര്‍മ്മാതാവിന്റെ മനസൊക്കെ എത്ര വിഷമം ഉണ്ടാകുമെന്ന് അറിയാമോ. എത്രകാശ് മുടക്കിയാണ് പടം ചെയ്യുന്നത് എന്ന് അറിയാമോ. ഇതെല്ലാം ഒറ്റ ക്ലിക്കില്‍ ഒന്നുമല്ലാതാക്കുകയാണ്’ ജാഫര്‍ ഇടുക്കി പറയുന്നു.

കടകന്‍ എന്ന ചിത്രമാണ് അടുത്തതായി ജാഫര്‍ ഇടുക്കിയുടെതായി എത്താനുള്ളത്. ഇതില്‍ സുപ്രധാന വേഷത്തിലാണ് ഇദ്ദേഹം. മംഗോ മുറി എന്ന ചിത്രത്തിലാണ് ഇദ്ദേഹം അവസാനമായി അഭിനയിച്ചത്. അതില്‍ പ്രധാന്യമുള്ള വേഷത്തിലായിരുന്നു ജാഫര്‍ ഇടുക്കി.

Vijayasree Vijayasree :