ഗോഡ്‌സെയെ ‘ഹീറോ’ ആക്കാന്‍ ശ്രമിക്കുന്നു, മഹാത്മാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമ; ‘ഐ കില്‍ഡ് ബാപ്പു’വിനെതിരെ ഹൈകോടതിയില്‍ ഹര്‍ജി

‘ഐ കില്‍ഡ് ബാപ്പു’ എന്ന ചിത്രത്തിനെതിരെ ഹര്‍ജി. ബോംബെ ഹൈകോടതിയില്‍ ആണ് ഹര്‍ജി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയാണ് ‘ഐ കില്‍ഡ് ബാപ്പു’ എന്നാരോപിച്ച് വ്യവസായി മുഹമ്മദ് അന്‍സാരിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സിനിമ ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതായും പ്രദര്‍ശനം തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

വിഭജനത്തിന്റെ ഉത്തരവാദിത്തം ഗാന്ധിയ്ക്കാണെന്നാണ് സിനിമ പറയുന്നത്. ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്‌സെയെ ‘ഹീറോ’ ആക്കാന്‍ സിനിമ ശ്രമിക്കുന്നു. ഗാന്ധിയുടെ പ്രതിഛായ തകര്‍ക്കുകയാണ് സിനിമയുടെ ലക്ഷ്യം.

സിനിമക്കുള്ള സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. സിനിമ പരിശോധിക്കാന്‍ പാനലിന് രൂപംനല്‍കണമെന്ന ഹരജിയിലെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.

ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമാരായ അംജദ് സയ്യദ്, അഭയ് തിപ്‌സെ, സംവിധായകനും നടനുമായ അമോല്‍ പലേക്കര്‍ എന്നിവരുടെ പാനലിന് രൂപം നല്‍കി. ഇവര്‍ക്കായി സിനിമ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ചെലവ് ഹര്‍ജിക്കാരനാണ് വഹിക്കേണ്ടത്. സിനിമ കണ്ട് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാനലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Vijayasree Vijayasree :