അത്യാഹിത വിഭാഗത്തിലെ രോഗികളെ ബുദ്ധിമുട്ടിച്ച് ഫഹദ് ഫാസില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ്, ‘പൈങ്കിളി’ യ്ക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

ഫഹദ് ഫാസില്‍ ചിത്രത്തിനെതിരെ രംഗത്തെത്തി മനുഷ്യാവകാശ കമ്മീഷന്‍. അങ്കമാലി താലൂക്ക് ആശുപത്രിയില്‍ രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

വ്യാഴാഴ്ച ഫഹദ് ഫാസില്‍ ചിത്രം ‘പൈങ്കിളി’യുടെ ഷൂട്ടിംഗ് ആണ് ഇവിടെ നടന്നത്. അത്യാഹിത വിഭാഗത്തിലെ രോഗികളാണ് ബുദ്ധിമുട്ടിലായത്.

സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ 7 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടിരിക്കുന്നത്.

എറണാകുളം ജില്ല മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വ്യാഴാഴ്ച രാത്രി 9 മണിയാടെ ആയിരുന്നു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതെന്നാണ് വിവരം. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ഷൂട്ടിംഗ്. പ്രധാന കവാടത്തിലൂടെയും ആരെയും കടത്തിവിട്ടില്ല.

അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഡോക്ടര്‍മാര്‍ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നു എന്നും അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയവര്‍ക്ക് അത്യാഹിത വിഭാഗത്തിലേയ്ക്ക് പ്രവേശിക്കാനുമായില്ലെന്നും പറയപ്പെടുന്നു.

ചിത്രീകണ സമയത്ത് നിശബ്ദത പാലിക്കണമെന്നതുള്‍പ്പെടെ നിരവധി നിബന്ധനകള്‍ അണിയറ പ്രവര്‍ത്തകര്‍ രോഗികളോടും കൂട്ടിരിപ്പുകാരോടും നിര്‍ദേശിച്ചിരുന്നു. രണ്ടു ദിവസമാണ് ചിത്രീകരണം. മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Vijayasree Vijayasree :