ഓണ്‍ലൈന്‍ വ്‌ലോഗര്‍മാര്‍ നടത്തുന്നത് റിവ്യൂ ബോംബിങ് ആണ്, ഇത് എങ്ങനെ നിയന്ത്രിക്കാനാകുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി

സിനിമ റിലീസാകുന്നതിനു പിന്നാലെ ഓണ്‍ലൈന്‍ വ്‌ലോഗര്‍മാര്‍ നടത്തുന്നത് റിവ്യൂ ബോംബിങ് ആണെന്നും ഇത് നിയന്ത്രിക്കേണ്ടതുണ്ടെന്നും അമിക്കസ് ക്യൂറി ശ്യാംപത്മന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇത് എങ്ങനെ നിയന്ത്രിക്കാനാകുമെന്ന് അറിയിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കണമെന്ന് പോലീസിനും കോടതി നിര്‍ദേശം നല്‍കി. പരാതിക്കാരുടെ വിവരം രഹസ്യമായി സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചു. സംസ്ഥാന പോലീസ് മേധാവിയെയും കേസില്‍ കക്ഷി ചേര്‍ത്തു.

‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന സിനിമയുടെ സംവിധായകന്‍ മുബീന്‍ റൗഫാണ് അഡ്വ. സി.ആര്‍. രഖേഷ് ശര്‍മവഴി ഓണ്‍ലൈനിലൂടെയുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നായിരുന്നു കോടതി അമിക്കസ് ക്യൂറിയെ അടക്കം നിയോഗിച്ചത്.

നൂറുകണക്കിന് കലാകാരന്മാരുടെ അധ്വാനവും ജീവിത സമര്‍പ്പണവുമാണ് സിനിമയെന്ന വസ്തുത വിസ്മരിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം സിനിമപോലും കാണാതെ സിനിമയ്‌ക്കെതിരേ ഓണ്‍ലൈന്‍ വഴി തെറ്റായ പ്രചാരണം നടത്തുകയാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

Vijayasree Vijayasree :