പ്രതിഭകളെ നിങ്ങൾക്ക് അഴിമതി നടത്താൻ വേണ്ടി പ്രതിമകളാക്കി അപമാനിക്കാതിരിക്കുക;അതിനുള്ള ബഹുമാനം അവർ അർഹിക്കുന്നു ഹരീഷ് പേരടി

അനശ്വരനായ നടൻ മുരളിയുടെ വെങ്കല പ്രതിമയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് , പ്രതിമ വിവാദത്തിൽ കേരള സം​ഗീത നാടക അക്കാദമിയെ വിമർശിച്ച് നടൻ ഹരീഷ് പേരടി. പ്രതിമകളില്ലാതെ തന്നെ ജന മനസ്സുകളിൽ ഇപ്പോഴും നിറഞ്ഞാടുന്ന പ്രതിഭകളാണ് നടൻ മുരളിയും, നെടുമുടി വേണുവും, തിലകനും, പി ജെ ആന്റണിയുമുൾപ്പെടെയുളള കലാകാരന്മാർ. ഈ പ്രതിഭകളെ നിങ്ങൾക്ക് അഴിമതി നടത്താൻ വേണ്ടി പ്രതിമകളാക്കി അപമാനിക്കാതിരിക്കുക. അതിനുള്ള ബഹുമാനം അവർ അർഹിക്കുന്നു. സാംസ്കാരിക കേരളവും അതിന്റെ നടത്തിപ്പുക്കാരും ഇപ്പോൾ ഒരു ഫണ്ട് നോക്കി യന്ത്രവും ശിൽപ്പികൾ അതിന്റെ ഇരകളുമാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ വിമർശിച്ചു.

പ്രതിമ വിവാദത്തിന് പിന്നിൽ കേരള സം​ഗീത നാടക അക്കാദമിയാണെന്ന് ആരോപിച്ച് ശിൽപി വിൽസൺ പൂക്കായി രം​ഗത്തെത്തിയിരുന്നു. താൻ നിർമ്മിച്ച മുരളിയുടെ പ്രതിമയുടെ ചിത്രമല്ല മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ലളിത കലാ അക്കാദമിയുമായി ബന്ധപ്പെട്ടവരാണ് വിവാദങ്ങൾക്ക് പിന്നിൽ. കൈക്കൂലി ചോ​ദിച്ചപ്പോൾ കൊടുക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും വിൽസൺ പൂക്കായി ആരോപിച്ചിരുന്നു.
അക്കാദമിക്ക് മുൻപിലുളള മറ്റൊരു ശിൽപത്തിന്റെ ചിത്രമാണ് മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. താൻ നിർമ്മിക്കുന്ന മുരളിയുടെ പ്രതിമയുടെ നിർമ്മാണം പൂർത്തിയായിട്ടില്ല. അക്കാ​ദമി ഭാരവാഹികൾ ശിൽപ നിർമ്മാണത്തിന് മുരളിയുടെ രണ്ട് ചിത്രങ്ങൾ മാറ്റി നൽകി. പ്രതിമ നിർമ്മാണം തുടങ്ങിയപ്പോൾ മാറ്റി നിർമ്മിക്കാൻ അ​ക്കാദമി തന്നെയാണ് നിർദേശിച്ചതെന്നും വിൽസൺ പൂക്കായി പറഞ്ഞു.


മുരളിയുടെ അർധകായ വെങ്കല പ്രതിമ നിർമ്മിക്കുന്നതിൽ പിഴവു വരുത്തിയെന്ന് കാണിച്ച് ശിൽപിക്കു നൽകിയ തുക എഴുതിത്തളളി ധനവകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് വിവാദം പുറത്തുവരുന്നത്. 5.70 ലക്ഷം രൂപയാണ് ധനവകുപ്പ് എഴുതിത്തളളിയത്. സം​ഗീത നാടക അക്കാദമിയിൽ സ്ഥാപിച്ച പ്രതിമക്ക് മുരളിയുമായി രൂപസാദൃശ്യമില്ലെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയായിരുന്നു സർക്കാർ നടപടി. രൂപസാദൃശ്യമില്ലാത്ത പ്രതിമ നിർമ്മിച്ചതിനാൽ ശിൽപിയുമായുളള കരാർ റദ്ദാക്കാനും സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു.

പ്രതിമയ്ക്ക് രൂപമാറ്റം വരുത്താൻ പലതവണ ശിൽപിക്ക് അവസരം നൽകിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നിർമ്മാണം നിർത്തിവെക്കാൻ അക്കാദമി ആവശ്യപ്പെട്ടു. ഇതിനു മുമ്പെ മുഴുവൻ തുകയും ശിൽപി കൈപറ്റിയിരുന്നു. പിന്നീട് പ്രതിമ നിർമ്മാണത്തിന് അനുവദിച്ചതിലും കൂടുതൽ തുക ചെലവായെന്നും മറ്റ് വരുമാന മാർ​ഗങ്ങളില്ലാത്തതിനാൽ തിരിച്ചടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ശിൽപി അഭ്യാർത്ഥിച്ചു. ഇതിനെതുടർന്ന് ജൂലൈയിൽ ചേർന്ന അക്കാദമി നിർവാഹക സമിതി ഇക്കാര്യം ചർച്ച ചെയ്യുകയും തുക എഴുതിത്തള്ളണമെന്ന അപേക്ഷ സർക്കാരിനു കൈമാറുകയുമായിരുന്നു.

AJILI ANNAJOHN :