രഞ്ജിയേട്ടാ… ആരൊക്കെ പ്രകോപിപ്പിച്ചാലും നിങ്ങൾ ഒന്നും മിണ്ടരുത്, തമ്പ്രാക്കന്മാര്‍ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖീകരിക്കാറുള്ളൂ ; വിമർശിച്ച് ഹരീഷ് പേരടി

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുായ രഞ്ജിത്ത് വഴിവിട്ട ഇടപെടൽ നടത്തിയെന്ന് കഴിഞ്ഞ ദിവസം സംവിധായകൻ വിനയൻ രംഗത്ത് വന്നിരുന്നു .ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ സ്വാധീനം ചെലുത്തിയതായ ആരോപണത്തില്‍ ഇതുവരെ പ്രതികരിക്കാത്ത ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പരിഹാസവുമായി നടന്‍ ഹരീഷ് പേരടി.

അടുത്ത തവണ വീണ്ടു ഇടതുപക്ഷം വന്നാല്‍ സാംസ്കാരികമന്ത്രി ആവാനുള്ള ആളാണ് രഞ്ജിത്തെന്ന് മറ്റുള്ളവര്‍ക്ക് അറിയില്ലെന്ന് ഹരീഷ് പേരടി പറയുന്നു. ആക്ഷേപഹാസ്യ രൂപേണ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ

“രഞ്ജിയേട്ടാ… ആരൊക്കെ പ്രകോപിപ്പിച്ചാലും നിങ്ങൾ ഒന്നും മിണ്ടരുത്. നമ്മൾ തമ്പ്രാക്കന്മാര്‍ അവസാന വിജയം കഴിഞ്ഞേ ജനങ്ങളെ അഭിമുഖീകരിക്കാറുള്ളൂ. ആ കൊല ചിരിയിൽ ഈ രോമങ്ങളൊക്കെ കത്തിയമരും. നിങ്ങൾക്കെതിരെ അന്വേഷണം എന്ന് കേട്ടപ്പോൾ എനിക്ക് ചിരിച്ച് ചിരിച്ച് മതിയായി. നമുക്ക് വേണ്ടപ്പെട്ട അടിമകളെകൊണ്ട് നമ്മൾ അവാർഡുകൾ പ്രഖാപിച്ചതുപോലെ നമ്മുടെ കാര്യസ്ഥൻമാർ നമുക്ക് എതിരെ അന്വേഷണം നടത്തുന്നു. (അതിനിടയിൽ ജൂറിയിൽ രണ്ട് ബുദ്ധിയുള്ളവർ കയറിക്കൂടി.

അതാണ് ഈ പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം (അതിനുള്ള പണി പിന്നെ). അവസാനം വിജയം നമ്മൾക്കാണെന്ന് നമ്മൾക്കല്ലെ അറിയൂ. ഇത് വല്ലതും ഈ നാലാംകിട പ്രതിഷേധക്കാരായ അടിയാളൻമാർക്ക് അറിയുമോ? അടുത്ത തിരഞ്ഞെടുപ്പിൽ കോഴിക്കോട് രണ്ടിൽ നിന്ന് ജയിച്ച് വീണ്ടും ഇടതുപക്ഷം വന്നാൽ സാംസ്കാരിക മന്ത്രിയാവാനുള്ള സ്ഥാനാർത്ഥിയാണെന്ന് ഇവറ്റകൾക്ക് അറിയില്ലല്ലോ. സജിചെറിയാനോടൊന്നും ഇപ്പോൾ ഇത് പറയണ്ട. ഈഗോ വരും. അഥവാ ഇടതുപക്ഷം വന്നില്ലെങ്കിൽ സുഖമില്ലാന്ന് പറഞ്ഞ് ലീവ് എടുത്താ മതി… വിപ്ലവാശംസകൾ.”

താന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം കലാസംവിധാനത്തിനുള്ള പുരസ്കാരത്തിന് പരിഗണിക്കപ്പെടാതിരിക്കാന്‍ ഇടപെട്ടത് രഞ്ജിത്ത് ആണെന്ന ആരോപണവുമായി വിനയനാണ് ആദ്യം രംഗത്തെത്തിയത്. പിന്നീട് നേമം പുഷ്പരാജ് അടക്കം ജൂറിയില്‍ ഉണ്ടായിരുന്ന ചില അംഗങ്ങള്‍ ഇത് ശരിവെക്കുന്ന ഫോണ്‍കോളുകളുടെ ശബ്ദരേഖയും വിനയന്‍ പുറത്ത് വിട്ടിരുന്നു. നിലവില്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

AJILI ANNAJOHN :