പട്ടാപകല്‍ യാത്രയ്ക്കിടെ ലൈംഗീക ചേഷ്ടകള്‍ കാട്ടിയ യുവാവിനെ കുടുക്കാന്‍ ധൈര്യം കാണിച്ച നന്ദിത ശങ്കരനും ഒപ്പം ആ ബസിലെ കണ്ടക്ടര്‍ പ്രദീപും താരങ്ങളായി മാറിയിരിക്കുകയാണ് . കെഎസ്ആര്‍ടിസി ബസില്‍ യാത്രയ്ക്കിടെ യുവാവ് മോശമായി പെരുമാറിയ സംഭവം വിവരിച്ച് തൃശൂര്‍ സ്വദേശിനി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയായിരുന്നു കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് കായക്കൊടി കാവില്‍ സവാദിനെ കോടതി 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു. ഇപ്പോഴിതാ ഈ വിഷയത്തിൽ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രബീഷ്
കുറിപ്പ് ഇങ്ങനെ
ഒരാൾ കണ്ടക്ടർ, അടുത്തയാൾ ഡോക്ടർ!
ഒരാൾ പൊതുഗതാഗത വാഹനത്തിൽ ഒരു അപകടകാരി ആയ ഞരമ്പൻ കാരണം അപമാനിതയായി നിന്ന ഒരു പെൺകുട്ടിക്ക് വേണ്ടി കർമ്മ നിരതനായി ഡ്യൂട്ടി ചെയ്തു. റിയൽ ഹീറോ❤️.
എന്നാൽ ഡ്യൂട്ടിക്കായി ഇട്ട നീല കുപ്പായത്തേക്കാൾ മഹിമ വർത്തമാനകേരളത്തിലെ ചുവപ്പ് നിറത്തിന് ഉള്ളതിനാൽ മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും വരെ വാഴ്ത്തിപ്പാടുവാൻ പാണന്മാർ അണിനിരന്നു. ചാനൽ ചർച്ചകളിൽ പോലും “സഖാവ് “വാഴ്ത്താരികൾ നിറഞ്ഞു.
രണ്ടാമത്തെയാൾ പൊതു ആതുരാലയത്തിൽ ഡ്യൂട്ടിക്കിടയിൽ ഒരു ക്രിമിനലിനാൽ ആക്രമിക്കപ്പെട്ടു മൃതപ്രായയായ സഹപ്രവർത്തകയെ തന്റെ ജീവൻ പോലും പണയപ്പെടുത്തി രക്ഷിക്കാൻ ശ്രമിച്ച ഡോക്ടർ. ആയുധവുമായി നിന്ന് കൊലവിളിച്ചവനെ കണ്ട് പോലീസുകാർ ഓടിയൊളിച്ചിട്ടും ധൈര്യം വിടാതെ, സഹപ്രവർത്തകയെ രക്ഷിക്കാൻ വേണ്ടി മുന്നിൽ നിന്ന ചെറുപ്പക്കാരൻ. റിയൽ റിയൽ ഹീറോ ❤️
അദ്ദേഹത്തിന് തന്റെ വെള്ളകോട്ടിനകത്തു ഇടാൻ ചുവന്ന അലങ്കാരമോ പാർട്ടി ഭാരവാഹിത്തരമോ ഇല്ലാത്തതിനാൽ ചാനൽ ചർച്ചകളിലും വാർത്തകളിലും എന്തിന് സമൂഹ മാധ്യമങ്ങളിൽ പോലും വാഴ്ത്തുക്കൾ ഉണ്ടായില്ല.
വർത്തമാനകേരളത്തിന്റെ റിയൽ സ്റ്റോറി!