ഏക്താ കപൂറിനും വീര്‍ ദാസിനും എമ്മി പുരസ്‌കാരം

ഇന്ത്യന്‍ ചലച്ചിത്ര നിര്‍മാതാവ് ഏക്താ കപൂറിനും ഹാസ്യാവതാരകന്‍ വീര്‍ ദാസിനും എമ്മി പുരസ്‌കാരം. ഇന്റര്‍നാഷണല്‍ എമ്മി ഡയറക്ടറേറ്റ് പുരസ്‌കാരമാണ് ഏക്തയ്ക്കു ലഭിച്ചത്. ഇന്റര്‍നാഷണല്‍ എമ്മി ഫോര്‍ കോമഡി വീര്‍ ദാസിനു ലഭിച്ചു. ഹാസ്യാവതരണത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് വീര്‍ ദാസ്.

ടെലിവിഷന്‍ മേഖലയിലെ സംഭാവനയ്ക്കു നല്‍കുന്ന അന്താരാഷ്ട്ര ബഹുമതിയാണ് എമ്മി. തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി. 1994ല്‍ തുടക്കംകുറിച്ച ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ജോയന്റ് മാനേജിങ് ഡയറക്ടറാണ് ഏക്ത.

ഇന്ത്യന്‍ ടെലിവിഷന്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കമിട്ട ഏക്തയാണ് ‘ക്യോംകി സാസ് ഭീ കഭീ ബഹു ഥീ’, ‘കഹാനി ഘര്‍ ഘര്‍ കീ’, ‘ബഡേ അച്ഛേ ലഗ്‌തെ ഹേ’ തുടങ്ങിയ പരമ്പരകളുടെ നിര്‍മാതാവ്. 45 സിനിമകളും ബാലാജിയുടെ ബാനറില്‍ നിര്‍മിച്ചിട്ടുണ്ട്.

നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേഷണം ചെയ്ത ‘വീര്‍ ദാസ്: ലാന്‍ഡിങ്’ എന്ന ഹാസ്യപരിപാടിയാണ് വീര്‍ ദാസിനെ എമ്മിക്ക് അര്‍ഹനാക്കിയത്. ബ്രിട്ടീഷ് പരമ്പരയായ ഡെറി ഗേള്‍സും ഇതേ പുരസ്‌കാരത്തിന് അര്‍ഹമായി. സ്റ്റാന്‍ഡപ്പ് കൊമേഡിയനായ വീര്‍ ദാസ്, വാഷിങ്ടണിലെ കെന്നഡി സെന്ററില്‍ 2021ല്‍ അവതരിപ്പിച്ച ‘ടു ഇന്ത്യാസ്’ എന്ന ഹാസ്യകവിതയുടെ പേരില്‍ ഇന്ത്യയില്‍ ഒട്ടേറെ കേസുകള്‍ നേരിട്ടിരുന്നു.

Vijayasree Vijayasree :