ചങ്ങാതികള്‍ എന്ന് മണി ധരിച്ച അകമ്പടി വൃന്ദത്തിന്റെ കൂടെ രണ്ടറ്റവും കത്തിച്ച് വെച്ച തിരി പോലെ എരിഞ്ഞ് തീരാനായിരുന്നു മണിയുടെ കലാജീവിതത്തിന്റെ രണ്ടാം പാദത്തിന്റെ ഊഴം; വീണ്ടും വൈറലായി ആ വാക്കുകള്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്‍മറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ മണിയെ എല്ലാവരും കണ്ടിട്ടുള്ളൂ.

അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ്രൈഡവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സല്ലാപത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷമാണ് മണിയെ ശ്രദ്ധേയനാക്കിയത്. ഇന്നും താരത്തിന്റെ മരണം ഒരു തീര ദുഃഖം തന്നെയാണ്. മണിയുടെ മരണത്തിന് പിന്നാലെ മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും പിന്നീട് ഉയര്‍ന്ന് വന്നിരുന്നു.

കുറച്ച് നാളുകള്‍ക്ക് മുമ്പാണ് മണിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായ ഉണ്ണിരാജന്‍ ഐപിഎസ് വെളിപ്പെടുത്തലുകള്‍ നടത്തിയത്. പ്രമേഹവും കരള്‍ രോഗവും വകവെക്കാതെ അനിയന്ത്രിതമായി ബിയര്‍ കഴിച്ചതാണ് മരണത്തിന് കാരണമായതെന്ന് ഇദ്ദേഹം തുറന്ന് പറഞ്ഞു. പരാമര്‍ശം വലിയ തോതില്‍ ചര്‍ച്ചയായി. മികച്ച കലാകാരനായിട്ടും മണിക്ക് ജീവിതത്തില്‍ സംഭവിച്ച പാളിച്ചകള്‍ ഏവരും ചൂണ്ടിക്കാട്ടി. മദ്യപാനവും സുഹൃദ് വലയങ്ങളുമാണ് മണിയുടെ ജീവിതത്തെയും കരിയറിനെയും ബാധിച്ചത്.

ഇതേക്കുറിച്ച് അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോള്‍ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്. കരിയറില്‍ വളരാത്തതില്‍ മണിയുടെ വിദ്യാഭ്യാസ പരിമിതികള്‍ പലരും ചൂണ്ടിക്കാണിച്ചു. മണിയേക്കാള്‍ കൂടുതല്‍ വിദ്യാഭ്യാസമൊന്നും ഇന്ത്യന്‍ സിനിമയിലെ മഹാനടന്‍ എന്ന ഖ്യാതി നേടിയ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ക്കും ഉണ്ടായില്ല. പക്ഷെ നമ്മളെ വിസ്മയിപ്പിച്ച എത്രയോ അഭിനയ മുഹൂര്‍ത്തങ്ങള്‍ അദ്ദേഹം സമ്മാനിച്ചെന്നും ജോണ്‍പോള്‍ ചൂണ്ടിക്കാട്ടി.

മണിക്കും അത് കഴിയുമായിരുന്നു. മഹാനായ കലാകാരനായി വരാനുള്ള എല്ലാ അളവുമാത്രകളും അദ്ദേഹത്തിലുണ്ടായിരുന്നു. പക്ഷെ അവയെ തേച്ച് മിനുക്കി എടുക്കുന്നതില്‍ എത്രത്തോളം സമര്‍പ്പിതമായി എന്ന ചോദ്യമുണ്ടെന്നും ജോണ്‍ പോള്‍ അന്ന് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ നിലയ്ക്കാത്ത മണി മുഴക്കം എന്ന പേരില്‍ ചില അനുസമരണങ്ങള്‍ നടത്തുകയുണ്ടായി. മൂന്നോ നാലോ സ്ഥലത്തേക്ക് എന്നെയും ക്ഷണിച്ചിരുന്നു.

അവിടെ ചെന്നപ്പോഴെല്ലാം എനിക്ക് പറയാനുണ്ടായിരുന്നത് നിങ്ങള്‍ വാഴ്ത്തുന്ന മണിയെക്കുറിച്ച് കൂടുതല്‍ വാഴ്ത്താനല്ല ഞാന്‍ വന്നത്. ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും മണിയോട് പരിഭവമുള്ള മനസുമായാണ് ഞാന്‍ നില്‍ക്കുന്നത്. അതിന്റെ ഏക കാരണം മണി മണിയോട് കാണിക്കേണ്ടിയിരുന്ന ആത്മസമര്‍പ്പണം വേണ്ടവിധം കാണിച്ചില്ല എന്നാണ്. അതൊരിക്കലും മണിയെ അവമതിച്ച് കണ്ടതല്ല. അഭിനയമെന്ന വരത്തെ പരിപോഷിപ്പിക്കാന്‍ ലൗകിക സുഖങ്ങളില്‍ ചിലത് ത്വജിക്കേണ്ടി വരും.

എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി നില്‍ക്കണം എന്നല്ല. പക്ഷെ ഞാനേറ്റെടുത്തത് ദിവ്യമായ ദൗത്യമാണെന്ന ഒരു ഉള്‍ തെളിവ് നമ്മുടെ മനസിലുണ്ടാകണം. അതിന് വേണ്ടി നമ്മുടെ ആഘോഷങ്ങളെ ഉത്സവങ്ങളാക്കുന്ന പതിവ് രീതികളെ ത്വജിച്ച് കൊണ്ട് ഏത് മേഖലയിലാണോ ആത്മാവിനെ പ്രകാശിപ്പിക്കുന്നത് അതിന് വേണ്ടി സ്വയം സമര്‍പ്പിക്കണം.

ചങ്ങാതിക്കൂട്ടത്തിനൊപ്പം തന്റെ ഒഴിവ് വേളകള്‍ ഉത്സവമേളകളാക്കുന്നതിനിടയില്‍ മണിക്ക് അതിനെത്ര മാത്രം സാധിച്ചു എന്നത് ഒരു ചോദ്യ ചിഹ്നമാണ്. അംഗീകാരവും ജനപ്രീതിയും പ്രശസ്തിയും ലഭിച്ചപ്പോള്‍ കലാകാരന്റെ സമര്‍പ്പണത്തെക്കുറിച്ച് മണി തിരിച്ചറിഞ്ഞില്ലെന്നും ജോണ്‍ പോള്‍ ചൂണ്ടിക്കാട്ടി. നാടന്‍പാട്ടുകള്‍ക്കപ്പുറം പാരഡി ഗാനങ്ങളിലൂടെയാണ് മണി അറിയപ്പെട്ടതെന്നും ജോണ്‍ പോള്‍ അന്ന് വ്യക്തമാക്കി.

ചങ്ങാതികള്‍ എന്ന് മണി ധരിച്ച അകമ്പടി വൃന്ദത്തിന്റെ കൂടെ രണ്ടറ്റവും കത്തിച്ച് വെച്ച തിരി പോലെ എരിഞ്ഞ് തീരാനായിരുന്നു മണിയുടെ കലാജീവിതത്തിന്റെ രണ്ടാം പാദത്തിന്റെ ഊഴം. വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു, മണി ചെയ്താല്‍ നന്നായിരിക്കും എന്ന് തോന്നിയാല്‍ മണിയുടെ അടുത്ത് എത്താന്‍ പോലും പല ചങ്ങാതിക്കൂട്ടങ്ങളും അനുവദിച്ചില്ലെന്ന് പല സംവിധായകരും തിരക്കഥാകൃത്തുകളും പറഞ്ഞിട്ടുണ്ട്. കാരണം അവിടെ ഉത്സവ രാവുകളും ആഘോഷത്തിമര്‍പ്പുകളുമായിരുന്നു.

അവസാന നാളുകളില്‍ മണി വല്ലാതെ ഡിപ്രഷന്‍ ഉണ്ടായിരുന്നെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. അസ്വസ്ഥത വല്ലാതെ വേട്ടയാടിയിരുന്നു. അഭിനയിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതായിരുന്നില്ല. സാമ്പത്തികമായ പരാധീനതകള്‍ ഉണ്ടായിരുന്നില്ല. ഇതിനെല്ലാമപ്പുറത്ത് അസ്വസ്ഥ തോന്നണമെങ്കില്‍ അദ്ദേഹം സ്വയം പ്രവേശിച്ച ചില സാഹചര്യങ്ങള്‍ കാരണമായിരിക്കുമെന്നും ജോണ്‍ പോണ്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നു.

Vijayasree Vijayasree :