ലൈഗര്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്; വിജയ് ദേവരക്കൊണ്ടയെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

വളരെ ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവരക്കൊണ്ട. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു താരത്തിന്റെ ലൈഗര്‍ എന്ന ചിത്രം റിലീസ് ആയത്. ചിത്രം കടുത്ത പരാജയമായിരുന്നു നേരിട്ടത്.

ഇപ്പോഴിതാ ലൈഗര്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ നടന്‍ വിജയ് ദേവരക്കൊണ്ടയെ ചോദ്യം ചെയ്തിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇഡിയുടെ ഹൈദരാബാദിലെ റീജിയണല്‍ ഓഫീസിലാണ് നടന്‍ ഹാജരായത്. ചിത്രത്തിനായുള്ള ഫണ്ടിംഗ് ഉറവിടങ്ങള്‍, പ്രതിഫലം, മൈക്ക് ടൈസണ്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ക്ക് നല്‍കിയ പണം എന്നിവയെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്.

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ (ഫെമ) ലംഘനത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. നേരത്തെ സംവിധായകന്‍ പുരി ജഗന്നാഥിനെയും നടി ചാര്‍മി കൗറിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് ബക്ക ജൂഡ്‌സണ്‍ സിനിമയിലെ പണമിടപാടുകളെക്കുറിച്ചുള്ള സംശയത്തില്‍ നല്‍കിയ പരാതിയെ തുര്‍ന്നാണ് ഇ ഡി അന്വേഷണം.

രാഷ്ട്രീയക്കാര്‍ പേലും സിനിമയില്‍ പണം നിക്ഷേപിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാതി. ഈ വര്‍ഷം ഓഗസ്റ്റ് 25നാണ് വിജയ് ദേവരക്കൊണ്ട നായകനായി എത്തിയ ലൈഗര്‍ തിയേറ്ററുകളില്‍ എത്തിയത്. പുരി ജഗന്നാഥ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. ബിഗ് ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം രാജ്യത്തുടനീളം വിപുലമായി പ്രമോട്ട് ചെയ്തുവെങ്കിലും ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമാണ് ചിത്രത്തിന് നേരിടേണ്ടി വന്നു.

സംവിധായകന്‍ പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. സിനിമയുടെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് ആറ് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിജയ് ദേവരക്കൊണ്ട മുന്നോട്ടുവന്നുവെന്ന വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു. നിര്‍മാതാവ് ചാര്‍മി കൗറിനും മറ്റ് സഹനിര്‍മ്മാതാക്കള്‍ക്കും ആയിട്ടാണ് താരം തുക കൈമാറിയത്.

Vijayasree Vijayasree :