മലയാളം ഇന്‍ഡസ്ടറി റിയലിസ്റ്റിക് സിനിമകള്‍ക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്ന നിലയില്‍; ദുല്‍ഖര്‍ സല്‍മാന്‍

ഭീഷ്മ പര്‍വ്വം പോലൊരു സിനിമയുടെ അഭാവം മലയാളം ഇന്‍ഡസ്ടറിയ്ക്ക് ഉണ്ടായിരുന്നുവെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മലയാളം ഇന്‍ഡസ്ടറി റിയലിസ്റ്റിക് സിനിമകള്‍ക്ക് ഒരുപാട് പ്രാധാന്യം കൊടുക്കുന്ന നിലയിലാണെന്നും ദുല്‍ഖര്‍ പറഞ്ഞു. ഗലാട്ട പ്ലസിന്റെ മെഗാ റൌണ്ട് ടേബിളില്‍ ആയിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.

‘ഭീഷ്മ പര്‍വ്വം പോലുള്ള സിനിമകള്‍ പ്രേക്ഷകര്‍ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. സിനിമ കണ്ട് പുറത്തേക്കിറങ്ങുമ്പോള്‍ നമ്മള്‍ ഹീറോ ആണെന്ന് തോന്നും. ഞാനാണ് മൈക്കിള്‍ എന്ന് എനിക്ക് തോന്നി. ഇത് വലിയ വിജയം ആകുമെന്ന് അമലിന് ഉറപ്പായിരുന്നു. ഞങ്ങളെല്ലാവരും കുറച്ച് നാളുകളായി ഇത്തരം ഒരു സിനിമ മിസ്സ് ചെയ്യുകയായിരുന്നു. വാപ്പച്ചി ആ കഥാപാത്രം പൂര്‍ണമായും അദ്ദേഹത്തിന്റേതാക്കി. ആ സ്വാഗ് കണ്ട് ഞാന്‍ ഇമോഷണലായി. കാരണം കുറെ നാളായി അത് മിസ്സിംഗ് ആയിരുന്നു’, എന്നും ദുല്‍ഖര്‍ പറഞ്ഞു.

മറ്റ് ഇന്‍ഡസ്ട്രികള്‍ എപ്പോഴും മലയാള സിനിമകള്‍ കൂടുതല്‍ റിയലിസ്റ്റിക് ആണെന്ന് പറയുമ്പോള്‍ നിങ്ങള്‍ മാസ്സ് സിനിമകള്‍ മിസ്സ് ചെയ്തിരുന്നു എന്ന് പറയുന്നത് വളരെ കൗതുകകരമാണെന്നാണ് അവതാരകനായ ഭരദ്വാജ് രംഗന്‍ പറഞ്ഞത്. ഒരു ഴോണറില്‍ തന്നെ നിന്നാല്‍ ഈ ഇന്‍ഡസ്ടറി നിശ്ചലമായി പോകുമെന്നാണ് ഇതിനോട് ദുല്‍ഖര്‍ പ്രതികരിച്ചത്.

ദുല്‍ഖറിന് പുറമെ സംവിധായകരായ കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്,ഹേമന്ത് റാവോ, നിപുണ്‍ ധര്‍മാധികാരി, അഭിനേതാക്കളായ പൂജ ഹെഗ്‌ഡെ, വരുണ്‍ ധവാന്‍, കാര്‍ത്തി, ശ്രീനിധി ഷെട്ടി എന്നിങ്ങനെ ഇന്ത്യന്‍ സിനിമയിലെ പല ഇന്‍ഡസ്റ്ററികളില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ റൗണ്ട് ടേബിളില്‍ പങ്കെടുത്തിരുന്നു.

Vijayasree Vijayasree :