‘പ്ര’ കട്ടായതാണ് സെന്ന; തന്റെ പേരിനെ കുറിച്ച് പറഞ്ഞ് സെന്ന ഹെഗ്‌ഡെ

‘തിങ്കളാശ്ച നിശ്ചയം’ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ സ്ഥാനമുറപ്പിച്ച സംവിധായകനാണ് സെന്ന ഹെഗ്‌ഡെ. വിവിധ മേഖലകളില്‍ ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത് മുതല്‍ സംവിധായകന്റെ വ്യത്യസ്തയുള്ള പേര് പ്രേക്ഷകര്‍ ശ്രദ്ധിച്ചതാണ്. തന്റെ പേരിന് പിന്നിലെ കഥ പറയുകയാണ് അദ്ദേഹം.

‘ശരിയായ പേര് പ്രസന്ന എന്നാണ്. ‘പ്ര’ കട്ടായതാണ് സെന്ന. എല്ലാവരും കുട്ടിക്കാലം മുതലേ ‘സെന്ന’ എന്നാണ് വിളിച്ചിരുന്നത്. പിറകില്‍ നിന്ന് പ്രസന്ന ഹെഗ്‌ഡെ എന്നാരെങ്കിലും വിളിച്ചാല്‍ ഞാന്‍ തിരിഞ്ഞ് നോക്കാറില്ല. അത്രത്തോളം സെന്ന എന്ന പേര് എന്നില്‍ ഉറച്ച് കഴിഞ്ഞിരുന്നു’ എന്നാണ് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.

താന്‍ ഇംഗ്ലീഷില്‍ ചിന്തിച്ച്, ഇംഗ്ലീഷില്‍ എഴുതി കേരളത്തിന്റെ കഥ പറയുന്നയാളാണെന്നാണ് തന്റെ സ്‌ക്രിപ്റ്റ് റൈറ്റിംഗ് മെത്തേഡിനേക്കുറിച്ച് സെന്ന ഹെഗ്‌ഡെ പറയുന്നത്. ‘മേഡ് ഇന്‍ കാഞ്ഞങ്ങാട്’ എന്ന ടാഗ്‌ലൈനില്‍ എത്തിയ തിങ്കളാശ്ച നിശ്ചയത്തിന്റെ പശ്ചാത്തലം ഒരു കല്യാണ നിശ്ചയവും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ്.

പെട്ടെന്നൊരു ദിവസം ഇളയമകള്‍ സുജയുടെ വിവാഹനിശ്ചയം നടത്തേണ്ടി വരുന്നതും, ഇതേ തുടര്‍ന്നുളള സംഭവങ്ങളുമാണ് ചിത്രം. ധാരാളം ചിരിമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച ഹെഗ്‌ഡെ ചിത്രം തികഞ്ഞ അനുകാലിക പ്രസക്തിയുളളതുമാണ്. ആക്ഷേപ ഹാസ്യത്തെ ഭംഗിയായി അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളും ലഭിച്ചിരുന്നു.

Vijayasree Vijayasree :