ലഹരിക്കടത്ത് കേസ്; സംവിധായകന്‍ അമീറിന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ സമന്‍സ്

ഡി.എം.കെ. മുന്‍ നേതാവും ചലച്ചിത്രനിര്‍മാതാവുമായ ജാഫര്‍ സാദിക് മുഖ്യപ്രതിയായ ലഹരിക്കടത്ത് കേസില്‍ തമിഴ് സംവിധായകന്‍ അമീറിന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി.) സമന്‍സ്. ഡല്‍ഹിയിലുള്ള എന്‍.സി.ബി. ഓഫീസില്‍ ചൊവ്വാഴ്ച ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. അമീര്‍ സംവിധാനംചെയ്യുന്ന പുതിയ ചിത്രം നിര്‍മിക്കുന്നത് ജാഫര്‍ സാദിക്കാണ്.

ഇതുമായി ബന്ധപ്പെട്ടാണ് അമീറിനെ ചോദ്യംചെയ്യുന്നത്. പരുത്തിവീരന്‍, മൗനം പേശിയതേ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനംചെയ്ത് ശ്രദ്ധിക്കപ്പെട്ട അമീര്‍ തിരക്കഥാകൃത്തും നടനും കൂടിയാണ്. അമീറിനെ കൂടാതെ ബിസിനസുകാരായ അബ്ദുള്‍ ഫസിദ് ബുഹാരി, സയ്ദ് ഇബ്രാഹിം എന്നിവര്‍ക്കും എന്‍.സി.ബി. സമന്‍സ് നല്‍കിയിട്ടുണ്ട്.

ഡല്‍ഹിയിലെ ഒരു ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ വിദേശത്തേക്ക് കടത്താന്‍ സൂക്ഷിച്ചിരുന്ന ലഹരി മരുന്നുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജാഫര്‍ സാദിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പിടിയിലായത്.

ആദ്യം ജാഫര്‍ സാദിക്കിന്റെ സഹായികളായ മൂന്നുപേരും പിന്നീട് ഇയാളും പിടിയിലാകുകയായിരുന്നു. ഇവര്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ 2000 കോടിയോളം രൂപയുടെ ലഹരിമരുന്ന് വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ലഹരിക്കച്ചവടത്തില്‍നിന്ന് ലഭിച്ച പണം ജാഫര്‍ സിനിമാനിര്‍മാണത്തിന് ഉപയോഗിച്ചെന്നും സംശയിക്കുന്നുണ്ട്. കേസിനെത്തുടര്‍ന്ന് ജാഫറിനെ ഡി.എം.കെ. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.

Vijayasree Vijayasree :