മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത സ്ഥലകാല ബോധമില്ലാതെ പുറത്തുവന്നതിന്റെ തെളിവ്; ഖേദം രേഖപ്പെടുത്തണമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി

നടന്‍ അലന്‍സിയറിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി മന്ത്രി ജെ. ചിഞ്ചു റാണി. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത പുരസ്‌കാരം ഏറ്റുവാങ്ങി അലന്‍സിയര്‍ നടത്തിയ പ്രസ്താവന അപലപനീയവും സാംസ്‌കാരിക കേരളത്തിന് നിരക്കാത്തതുമാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത സ്ഥലകാല ബോധമില്ലാതെ പുറത്തുവന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവെച്ചു കൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്പം നല്‍കുന്നത്. സര്‍ഗ്ഗാത്മകതയുള്ള ഒരു കലാകാരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് അലന്‍സിയറുടെ ഭാഗത്ത് നിന്നുമുണ്ടായത്. അനുചിതമായ പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം ഖേദം രേഖപ്പെടുത്തണമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം വിവാദത്തിലായിരുന്നു പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും സ്വര്‍ണ്ണം പൂശിയ പ്രതിമയാണ് സമ്മാനമായി നല്‍കേണ്ടതെന്നുമായിരുന്നു അലന്‍സിയര്‍ പറഞ്ഞത്. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം വാങ്ങിയ ശേഷമുള്ള മറുപടി പ്രസംഗത്തില്‍ ആയിരുന്നു നടന്റെ പ്രതികരണം.

ഇതിന്റെ വീഡിയോകളും വാര്‍ത്തകളും പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷം കത്തുകയാണ്. അലന്‍സിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹിര്‍സ്പുരണമാണെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. ഒരിക്കലും അത്തരമൊരു വേദിയില്‍ നടത്താന്‍ പാടില്ലായിരുന്നു. നിര്‍ഭാഗ്യകരമായിപ്പോയി എന്നും അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നിരന്തരമുള്ള ബോധവത്കരണത്തിലൂടെ മാത്രമേ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കാനാവൂ എന്നും ആര്‍ ബിന്ദു പ്രതികരിച്ചു.

അതേസമയം, വിവാദപരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണ് നടന്‍ അലന്‍സിയര്‍. പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തില്‍ തെറ്റില്ലെന്നും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അലന്‍സിയര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതില്‍ സ്ത്രീവിരുദ്ധതയില്ല. ഒരു പുരുഷന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു. ഒരു ലജ്ജയും ഇല്ല. കിട്ടിയ പുരസ്‌കാരം നടി പൗളി ചേച്ചിയ്ക്കാണ് ആദ്യം നല്‍കിയത്. ഞാനൊരു സ്ത്രീവിരുദ്ധന്‍ ഒന്നുമല്ല.

അതൊക്കെ മനസ്സിലാക്കാനുള്ള വിവേകം പെണ്‍കൂട്ടായ്മക്ക് ഉണ്ടാകണം. ആണ്‍കരുത്തുള്ള പ്രതിമ വേണം എന്ന് പറഞ്ഞത് തന്റേടത്തോടെയാണ്. പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്കു വേണ്ടിയാണ്. എന്തിനാണ് എല്ലാവര്‍ഷവും ഒരേ ശില്പം തന്നെ നല്‍കുന്നത് എന്നാണ് ചോദിച്ചതെന്നുമാണ് പ്രസ്താവനയില്‍ അലന്‍സിയറിന്റെ വിശദീകരണം.

Vijayasree Vijayasree :