സമേറ : ലോകകപ്പിലെ വമ്പന്മാർ പിൻമാറിയപ്പോൾ കാനറി വിളിച്ചു പറഞ്ഞു, ഞങ്ങളുടെ വമ്പത്വം സൂര്യനെപ്പോലെ തിളങ്ങുന്നതാണ്. മായില്ല, അതു മറയില്ല. ലോകഫുട്ബോളിൽ താൻ ആരെന്ന് നെയ്മർ ഒരിക്കൽക്കൂടി തെളിയിച്ച ലോകകപ്പ് പ്രീ ക്വാർട്ടറിൽ ബ്രസീൽ മെക്സിക്കോയെ ഏകപക്ഷീയമായ 2 ഗോളിന് പരാജയപ്പെടുത്തി ക്വാർട്ടറിൽ.

ഒരു ഗോൾ നേടുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത നെയ്മറാണ് മത്സരത്തിലെ ഹീറോ. ഫിർമിനോയാണ് രണ്ടാമത്തെ ഗോൾ നേടിയത്. ഇത് 16-ാം തവണയാണ് ബ്രസീൽ ലോകകപ്പിന്റെ ക്വാർട്ടറിൽ കടക്കുന്നത്.
മെക്സിക്കോ-ബ്രസീല്‍ പോരാട്ടത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചിരുന്നു. ഇരു ടീമുകള്‍ക്കും നിരവധി അവസരം ലഭിച്ചുവെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. കളിയുടെ ആദ്യമിനിറ്റുകളില്‍ ബ്രസീലിനെ വിറപ്പിച്ചുകൊണ്ട് മെക്സിക്കോ തുടങ്ങിയെങ്കിലും പിന്നീട് ബ്രസീല്‍ പതിയെ താളം കണ്ടെത്തുകയായിരുന്നു. ആദ്യ 20 മിനിറ്റുകളിൽ മെക്സിക്കോയായിരുന്നു കളം വാണത്.
ആക്രമണങ്ങളിൽ ബ്രസീൽ താരതമ്യേന കൂടുതൽ മികവു കാട്ടിയെങ്കിലും ഗോൾകീപ്പർ ഒച്ചോവ തുടർച്ചയായി മെക്സിക്കോയുടെ രക്ഷയ്ക്കെത്തുകയായിരുന്നു. 11 ഷോട്ടുകളാണ് മെക്സിക്കന്‍ ഗോള്‍മുഖത്തേക്ക് ബ്രസീല്‍ താരങ്ങള്‍ പായിച്ചത്.
നെയ്മർ മാജിക്, ലോക റിക്കോർഡ്
മഞ്ഞപ്പട കാത്തിരുന്ന മുഹൂർത്തം പിറന്നത് 51-ാം മിനിറ്റിലായിരുന്നു. നെയ്മറുടെ ബുദ്ധിയിലുദിച്ച നീക്കത്തിനൊടുവിൽ അദ്ദേഹം തന്നെ ഗോൾ നേടി. മധ്യഭാഗത്തതുനിന്ന് സ്വീകരിച്ച പാസുമായി മുന്നേറിയ നെയ്മർ പന്ത് വില്യനു നൽകി.
വില്യന്റെ പാസിൽ നിന്ന് നെയ്മറിന്റെ തകര്‍പ്പന്‍ ഫിനിഷിങ്. തടഞ്ഞുനിര്‍ത്തിയ മെക്സിക്കന്‍ ഗോളി ഒച്ചോവയുടെ പ്രതിരോധം ഒടുവില്‍ ബ്രസീല്‍ തകര്‍ക്കുകയായിരുന്നു. ഇതോടെ ഒരു ഗോളിന്റെ ലീഡ് ബ്രസീല്‍ സ്വന്തമാക്കി.
അതേസമയം നെയ്മറുടെ ഗോളിന് ഒരു ചരിത്രപ്രാധാന്യം കൂടിയുണ്ട്. ലോകകപ്പിന്റെ ചരിത്രത്തില്‍ ജര്‍മനിയെ പിന്തള്ളി ഏറ്റവും അധികം ഗോള്‍ സ്വന്തമാക്കുന്ന ടീമായി ബ്രസീല്‍ മാറുകയായിരുന്നു. 227 ഗോളാണ് നെയ്മറിലൂടെ ബ്രസീല്‍ സ്വന്തമാക്കിയത്.
മത്സരത്തിൽ ഗോൾ മടക്കാനുള്ള ശ്രമമാണ് പിന്നീട് മെക്സിക്കോ നടത്തിയത്. എന്നാൽ ഒരിക്കൽക്കൂടി ഗോൾ നേടിക്കൊണ്ട് മഞ്ഞപ്പട ആധികാരികമായി ക്വാർട്ടറിലേക്കു മാർച്ച് ചെയ്തു. നെയ്മറുടെ പാസിൽ നിന്ന് പകരക്കാരനായിറങ്ങിയ റോബർട്ടോ ഫിർമിനോയാണ് ഗോൾ നേടിയത്.
picture courtesy: www.fifa.com
Brazil vs Mexico prequarter