അയ്യോ സിദ്ധൂ , ശ്രീക്കുട്ടീ ഓടി വാ… ഞെട്ടി എഴുന്നേറ്റ് ചെല്ലുമ്പോൾ അച്ഛൻ രക്തം ഛർദ്ദിക്കുകയായിരുന്നു; സിദ്ധാർത്ഥ് ഭരതൻ!

സംവിധായകനായും നടനായും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സിദ്ധാർത്ഥ് ഭരതൻ. കമൽ സംവിധാനം നിർവഹിച്ച നമ്മൾ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്കെത്തിയ സിദ്ധാർത്ഥ് പിന്നീട് രസികൻ ഒളിപ്പോര്, സ്പിരിറ്റ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സംവിധാന രം​ഗത്തേക്ക് കടക്കുന്നത് പിന്നീടായിരുന്നു.

മലയാള സിനിമയിലെ പ്ര​ഗൽഭരായ സംവിധായകൻ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനാണ് സിദ്ധാർത്ഥ് ഭരതൻ. അവിസ്മരണീയമായ നിരവധി സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ഭരതൻ. കെപിഎസി ലളിത അഭിനയത്തിൽ പകരം വെക്കാനില്ലാത്ത നടിയും ആയിരുന്നു.

സിനിമകൾക്ക് പുറമെ ഭരതന്റെ വ്യക്തി ജീവിതം എപ്പോഴും ജനശ്രദ്ധ നേടിയിരുന്നു. കരിയറിൽ തിളങ്ങുമ്പോഴും ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ ഭരതന് നേരിടേണ്ടി വന്നിരുന്നു. കട ബാധ്യതയും അമിത മദ്യപാനവും ഭരതനെ ബാധിച്ചിരുന്നതായി കെപിഎസി ലളിത മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

1998 ജൂലൈയിലാണ് ഭരതൻ മരിക്കുന്നത്. ചുരം ആയിരുന്നു ഭരതന്റെ അവസാന സിനിമ. ഈ വർഷം ഫെബ്രുവരി മാസത്തിലാണ് കെപിഎസി ലളിത മരിക്കുന്നത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഇപ്പോഴിതാ ഭരതന്റെ മരണത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ. സ്പിരിറ്റ് എന്ന സിനിമയിൽ താൻ മരിക്കുന്ന സീൻ ചെയ്യുമ്പോൾ അച്ഛന്റെ അവസാന നാൾ ഓർമ്മ വന്നിരുന്നെന്നാണ് സിദ്ധാർത്ഥ് പറയുന്നത്.

‘വ്യക്തിപരമായി എനിക്ക് കണക്ട് ആയ സീൻ ആയിരുന്നു അത്. എന്റെ മനസ്സിൽ വളരെ ആഴത്തിൽ കിടക്കുന്ന ഒരോർമ്മയാണ് അത്. രാത്രി ഉറങ്ങുകയായിരുന്നു. പെട്ടെന്ന് അമ്മയുടെ നിലവിളി ആണ് കേൾക്കുന്നത്. അയ്യോ സിദ്ധൂ , ശ്രീക്കുട്ടീ ഓടി വാ എന്ന്. ഞെട്ടി എഴുന്നേറ്റ് ചെല്ലുമ്പോൾ അച്ഛൻ രക്തം ഛർദ്ദിക്കുകയായിരുന്നു’

‘ആ ചിത്രം മനസ്സിൽ പതിഞ്ഞിട്ടുണ്ട്. ഈ സീൻ ചെയ്യുന്ന സമയത്ത് ആ സംഭവങ്ങൾ മനസ്സിലേക്ക് വീണ്ടും വന്നു കൊണ്ടിരുന്നു. രക്തം ഛർദ്ദിക്കുമ്പോൾ അതിനകത്ത് കഷ്ണങ്ങൾ കണ്ടിട്ടുണ്ട്. സ്പിരിറ്റിലെ കഥാപാത്രം നന്നായതിൽ ഒപ്പം അഭിനയിച്ചവരുടെ പങ്കും ഉണ്ട്. ഉമ്മാ എന്ന് വിളിച്ച ശേഷം വീഴുന്ന ഒരു ക്ലോസ് അപ്പ് ഷോട്ട് ഉണ്ട്. അതെടുക്കുമ്പോൾ ലാലേട്ടന്റെ കൈയിലായിരുന്നു എന്റെ തല വെച്ചിരുന്നത്. ആക്ഷൻ പറയുമ്പോൾ ഞാൻ തല പിന്നിലേക്ക് ആക്കുന്നുണ്ട്’

‘പക്ഷെ അദ്ദേഹത്തിന്റെ കൈ ശക്തമായതിനാൽ തല താഴേക്ക് പോവുന്നില്ല. ഒരും ടൈമിം​ഗിൽ പുള്ളി എന്റെ കൈ അയച്ചു. അതിനാൽ ആ സീൻ നന്നായതിൽ കോ ആക്ടറുടെ പങ്കും ഉണ്ട്. കരിയറിൽ അമ്മ എന്നെ ആർക്കെങ്കിലും റെക്കമന്റ് ചെയ്യുന്ന ആളല്ല. എന്നെ വളർത്തിയതും അങ്ങനെ തന്നെയാണ്. ബാക്കിയുള്ളവരുടെ കഷ്ടപ്പാട് മനസ്സിലാക്ക് എന്നാണ് പറഞ്ഞിരുന്നതെന്ന് സിദ്ധാർത്ഥ് ഭരതൻ പറഞ്ഞു.

about bharathan

Safana Safu :