ലോകപ്രശസ്ത ജര്‍മ്മന്‍ സംഗീതജ്ഞന്‍ ലുഡ്വിഗ് വാന്‍ ബീഥോവന്റെ മരണകാരണം; അഞ്ച് മുടിയിഴകള്‍ ഉപയോഗിച്ച് കണ്ടെത്തി ഗവേഷക സംഘം

ലോകപ്രശസ്ത ജര്‍മ്മന്‍ സംഗീതജ്ഞനായ ലുഡ്വിഗ് വാന്‍ ബീഥോവന്റെ മരണത്തെക്കുറിച്ചുള്ള സൂചനകളുമായി ഡിഎന്‍എ പഠനം. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര ഗവേഷക സംഘം അഞ്ച് മുടിയിഴകള്‍ ഉപയോഗിച്ച് ബീഥോവന്റെ ജനിതകഘടന ക്രമീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യം, മരണം, വംശപരമ്പര എന്നിവയെക്കുറിച്ചുള്ള സൂചനകള്‍ പഠനം വെളിപ്പെടുത്തുന്നു.

എന്നാല്‍, ഒരു മുടിയിഴ ബീഥോവന്റെതല്ലെന്നും പഠനത്തില്‍ തെളിഞ്ഞു. ജീനോം സീക്വന്‍സിങ് ഉപയോഗിച്ച് ബീഥോവന്റെ ബധിരതയുടെ കാരണം അന്വേഷിക്കുന്നതിനും ദഹനനാള പ്രശ്‌നങ്ങളുടെ ജനിതക കാരണങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനും ഗവേഷക സംഘം തീരുമാനിച്ചു. എന്നാല്‍ കേള്‍വിക്കുറവിനും ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍ക്കും കൃത്യമായ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല.

കേള്‍വിക്കുറവിന്റെ കാരണം ഇപ്പോഴും കൂടുതല്‍ നിഗൂഢമായി തുടരുകയാണെങ്കിലും ഭാവിയില്‍ ഇതിനെക്കുറിച്ച് മനസിലാക്കാന്‍ സാധിച്ചേക്കുമെന്ന് ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവായ ആക്‌സല്‍ ഷ്മിത്ത് പറയുന്നു. അവസാന മാസങ്ങളില്‍ ബീഥോവന് ഹെപ്പറ്റൈറ്റിസ് ബി അണുബാധയുണ്ടായതിന്റെ തെളിവുകള്‍ അവര്‍ക്കു ലഭിച്ചു.

ബീഥോവന്റെ വംശപരമ്പരയില്‍ വിവാഹേതരബന്ധത്തില്‍ ജനിച്ച കുട്ടിയെക്കുറിച്ചുള്ള സൂചനകളും ഗവേഷക ഫലങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് ബി അണുബാധ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ ഘടകങ്ങളും മദ്യപാനവും അദ്ദേഹത്തെ മരണത്തിലേയ്ക്ക് നയിച്ചിരിക്കാമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

Vijayasree Vijayasree :