മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായിരുന്നു ബഡായി ബംഗ്ലാവ് . പിഷാരടിയും , മുകേഷും ആര്യയും ധർമജനും മനോജ് ഗിന്നസുമൊക്കെ ചേർന്ന് ബഡായ് ബംഗ്ലാവ് ഒരു ആഘോഷം തന്നെ ആയിരുന്നു.
മുകേഷിൻറെ വാടകക്കാരായി രമേശ് പിഷാരടിയും ഭാര്യയായി ആര്യയും എത്തിയ പരിപാടിയിൽ സിനിമ താരങ്ങളെ ക്ഷണിച്ച് അഭിമുഖം നടത്തുകയാണ് പതിവ്. നിറഞ്ഞു നിൽക്കുന്ന തമാശകളും കൗണ്ടറുകളുമാണ് പരിപാടിയുടെ ഹൈലൈറ്റ് .
എന്നാൽ കോമഡി ഉത്സവത്തിന്റെ അമരക്കാരനായ മിഥുന്‍ രമേഷും ഭാര്യ ലക്ഷ്മിയുമാണ് ബഡായി ബംഗ്ലാവ് സീസണ്‍ 2ല്‍ എത്തിയ പുതിയ അമരക്കാര്‍.കേസില്ലാ വക്കീലായ മിഥുനും ഭാര്യ ലക്ഷ്മിയും മാത്രമല്ല മുകേഷിന്റെ ഭാര്യയുടെ വേഷത്തില്‍ അഞ്ജു അരവിന്ദും പരിപാടിയിലേക്ക് എത്തിയിരുന്നു. ബഡായി ബംഗ്ലാവിന്റെ എല്ലാമെല്ലാമായ അമ്മായിയുടെ വിവാഹമായിരുന്നു ആദ്യ ചടങ്ങ്. ചടങ്ങിനിടയിലെ രസകരമായ മുഹൂര്‍ത്തങ്ങളുമായാണ് സീസണ്‍ 2 തുടങ്ങിയത്.
നാല് വര്‍ഷത്തോളം നീണ്ടുനിന്ന പരിപാടി പെട്ടെന്നൊരു സുപ്രഭാതത്തില്‍ അവസാനിപ്പിച്ചപ്പോള്‍ത്തന്നെ പ്രേക്ഷകര്‍ ഞെട്ടിയിരുന്നു. അതിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. താത്കാലികമായി ബംഗ്ലാവിന് താഴിടുകയാണെന്നും അധികം വൈകാതെ തന്നെ തങ്ങള്‍ വീണ്ടുമെത്തുമെന്നുമായിരുന്നു അണിയറപ്രവര്‍ത്തകരും താരങ്ങളും വ്യക്തമാക്കിയത്. കാത്തിരിപ്പിന് വിരാമമമിട്ട് കെട്ടിലും മട്ടിലും മാറ്റവുമായെത്തിയ പരിപാടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. പിഷാരടിയും ആര്യയും ധര്‍മ്മജനും ഇല്ലാത്ത ബംഗ്ലാവ് കാണില്ലെന്നും അവരെ തിരിച്ചുവിളിക്കണമെന്നുമാണ് പ്രേക്ഷകര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
മുകേഷ് മാത്രമല്ല പിഷാരടിയും ആര്യയും ധര്‍മ്മജനുമൊക്കെ ബഡായി ബംഗ്ലാവിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അവരില്ലാതെ പുതിയ പതിപ്പ് തുടങ്ങിയത് ശരിയായില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ തുടക്കം മുതലേ തന്നെ ഉയര്‍ന്നുവന്നിരുന്നു. ഇവരില്ലാത്ത പരിപാടി കാണില്ലെന്നാണ് ആരാധകര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആദ്യ എപ്പിസോഡ് പുറത്തുവന്നതിന് പിന്നാലെ തന്നെ വിമര്‍ശകരും രംഗത്തെത്തിയിരുന്നു.
കോമഡി ഉത്സവത്തിന്റെ അമരക്കാരനായ മിഥുന്‍ രമേഷ് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. അവതാരകനെന്ന നിലയില്‍ മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡബ്‌സ്മാഷ് വീഡിയോയിലൂടെയും മറ്റുമായി ശ്രദ്ധ നേടിയിട്ടുണ്ട് ലക്ഷ്മി മേനോന്‍. ഇവരാണ് ബഡായി ബംഗ്ലാവിലെ പുതിയ താമസക്കാര്‍ എന്ന് വ്യക്തമാക്കിയത് മുകേഷാണ്. ഇതിന് പിന്നാലെയായാണ് ലക്ഷ്മിയുടെ വിവരണമെത്തിയത്. ലോ കോളജ് പഠനത്തിനിടയിലെ പ്രണയവും കേസില്ലാ വക്കീലായി കഴിയുകയാണ് മിഥുനെന്നുമൊക്കെയായിരുന്നു ലക്ഷ്മി പറഞ്ഞത്. ഇവരുടെ എന്‍ട്രിയൊക്കെ നന്നായിരുന്നുവെങ്കിലും ആര്യയും പിഷാരടിയും ഹൃദയത്തില്‍ പതിഞ്ഞതിനാല്‍ പലര്‍ക്കും ഈ മാറ്റം ഉള്‍ക്കൊള്ളാനാവുന്നില്ല.
കൗണ്ടറുകളുടെ അഭാവം
കുറിക്ക് കൊള്ളുന്ന കൗണ്ടറുകളാണ് രമേഷ് പിഷാരടിയുടെ മുഖമുദ്ര. അദ്ദേഹത്തോടൊപ്പം പിടിച്ചുനില്‍ക്കാനായി ആര്യയും കഠിന പ്രയത്‌നം തന്നെ നടത്താറുണ്ട്. മണ്ടത്തരത്തിന്റെ ആസ്ഥാന ഉപദേഷ്ടാവായ ആര്യയെ കണക്കറ്റ് പരിഹസിക്കാറുണ്ട് എല്ലാവരും. ഒരോ പ്രാവശ്യവും ഗമണ്ടന്‍ ആശയവുമായാണ് ആര്യ വരുന്നത്. പറഞ്ഞുതീരുമ്ബോഴേക്കും അത് വലിയ അമളിയായി മാറുകയും ചെയ്യും. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലാണ് ഇരുവരും ഹ്യൂമര്‍ കൈകാര്യം ചെയ്യുന്നത്. ആ ലെവലിലേക്ക് മിഥുനും ലക്ഷ്മിക്കും എത്താനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
അമ്മായിയുടെ കല്യാണമായിരുന്നു ആധ്യ എപ്പിസോഡിലെ പ്രധാന വിശേഷം. കല്യാണത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചും ഭര്‍ത്താവിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചുമൊക്കെ അമ്മായി വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് നേതൃത്വം നല്‍കാനെത്തിയ മനോജ് ഗിന്നസ് മരണാനന്തച ചടങ്ങും വിവാഹ ചടങ്ങിനും ഒരേ സമയം നിര്‍ദേശം നല്‍കിയതും രസകരമായിരുന്നു.
ആദ്യ എപ്പിസോഡില്‍ അതിഥികളായി എത്തിയത് സൗബിനും ഷെയിനുമാണ്. സംസ്ഥാന അവാര്‍ഡ് നേടിയതിന് ശേഷം സൗബിന്‍ പങ്കെടുക്കുന്ന ആദ്യ ചാനല്‍ പരിപാടി കൂടിയായിരുന്നു. ക്രോണിക് ബാച്ചിലറില്‍ മുകേഷിനൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചും ക്ലാപ്പടിച്ചതിനെക്കുറിച്ചുമൊക്കെ സൗബിന്‍ തുറന്നുപറഞ്ഞിരുന്നു. കുമ്ബളങ്ങിയിലെ പ്രധാന രംഗങ്ങളിലൊന്ന് ഇവര്‍ വേദിയില്‍ അനുകരിച്ചിരുന്നു. സൗബിനെ ഷെയിന്‍ ചേട്ടനെന്ന് വിളിച്ചതോടെ സദസ്സും കൈയ്യടിക്കുകയായിരുന്നു.
badai ban glow 2