“ആരെ വഞ്ചിച്ചിട്ടാണേലും പറഞ്ഞ് പറ്റിച്ചിട്ടാണേലും, നിറയെ കാശ് സമ്പാദിച്ചാൽ വിജയിച്ചു എന്നാണോ അർത്ഥം” ?; അറ്റ്‌ലസ് രാമചന്ദ്രൻ്റെ മരണത്തെ കുറിച്ചുളള പോസ്റ്റിൽ ‘ദുരന്തം’, ‘പ്രഹസനം’ എന്നൊക്കെയുള്ള കമെന്റ്; വൈറലാകുന്ന വാക്കുകൾ!

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിലൂടെ അറ്റ്‌ലസ് ജൂവല്ലറിയെ അവതരിപ്പിച്ച തൃശൂർ മുല്ലശേരി മധുക്കര സ്വദേശിയായ രാമചന്ദ്രൻ. ബാങ്ക് ജീവനക്കാരനായ അദ്ദേഹം ജൂവല്ലറി ബിസിനസിലേക്ക് ഇറങ്ങിയപ്പോൾ സെൽഫ് ബ്രാൻഡിംഗ് വഴി അറ്റ്ല‌സ് എന്ന സ്ഥാപനത്തെ ജനകീയമാക്കി. സിനിമകളിലും മിമിക്രി വേദികളിലും എല്ലാം ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകം പുനരവതരിപ്പിക്കപ്പെട്ടു.

ബിസിനസിലും സിനിമയിലും സാഹിത്യലോകത്തും തിളങ്ങി നിൽക്കെ ആണ് രാമചന്ദ്രൻ സാമ്പത്തിക ഇടപാടുകളിലെ അശ്രദ്ധമൂലം പടുകുഴിയിലേക്ക് വീണത്. ബാങ്കിലെ വായ്പ അടയ്ക്കാൻ മറ്റ് ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് വലിയൊരു സാമ്പത്തിക ബാധ്യതയിലെത്തി. ദുബായിൽ ഉണ്ടായിരുന്ന അതിമനോഹരമായ വിശാലമായ ബാൽക്കണിയുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഫ്ളാറ്റിൽ നിന്നും ഷാർജയിലെ ഒതുങ്ങിയൊരു സ്ഥലത്തെ ചെറിയ ഫ്ളാറ്റിലേക്ക് അറ്റ്ലസ് ജുവല്ലറിയുടെ ഉടമയ്ക്ക് മാറേണ്ടിവന്നു.

സഫാരി സ്യൂട്ടും തിളങ്ങുന്ന ജൂബയും സ്ഥിരം വേഷമായിരുന്ന അദ്ദേഹത്തിന് പിന്നീട് ഒരു വസ്ത്രം പോലും വാങ്ങാനുള്ള ശേഷിയുണ്ടായിരുന്നില്ല. പഴയ വസ്ത്രങ്ങൾ ഡ്രൈ ക്ലീൻ ചെയ്താണ് താൻ ഇപ്പോൾ ഇടുന്നതെന്ന് പറഞ്ഞതായി രാമചന്ദ്രനുമായി അടുപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകനും വ്ളോഗറുമായ ഐപ്പ് വള്ളിക്കാടൻ പറയുന്നു. പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വസ്ത്രമാണ് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം അദ്ദേഹം ധരിച്ചിരുന്നത്.

പുതിയത് വാങ്ങാനുള്ള ശേഷി ഇല്ലെന്ന് തുറന്നുപറയുകയും ചെയ്തു. യാത്ര ചെയ്യാൻ സ്വന്തമായി വാഹനം ഇല്ലായിരുന്നു. മറ്റാരുടെയെങ്കിലും ലിഫ്റ്റ് വാങ്ങിയാണ് പല പരിപാടികൾക്കും പോയിരുന്നത്. ഏതൊരു ചെറിയ പരിപാടിക്കും പോയിത്തുടങ്ങി. ദുബായിലെ ചെറിയ ചെറിയ കൂട്ടായ്മകളിലും അറ്റ്ലസ് രാമചന്ദ്രൻ പോയിത്തുടങ്ങിയതായും പറഞ്ഞിരുന്നു.

അതേസമയം, അറ്റ്ലസ് രാമചന്ദ്രന്റെ മരണവാർത്ത സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുമ്പോൾ പലരും പരിഹസിക്കുന്ന കമെന്റുകളിട്ടാണ് പ്രതികരിച്ചത്. ദുരന്തം’, ‘പ്രഹസനം’ മണ്ടൻ എന്നെല്ലാം അദ്ദേഹത്തെ കുറിച്ച് പറഞ്ഞവരുണ്ട്.

എന്നാൽ, ഇതിനെയെല്ലാം പൊളിച്ചടുക്കുന്ന തരത്തിലുള്ള ഒരു എഴുത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ” അദ്ദേഹത്തെ പോലൊരു മനുഷ്യനെ വഞ്ചിക്കാൻ മനസ്സുള്ളവരുണ്ടല്ലോ, അവരാണ് ശരിക്കും ജീവിതത്തിൽ തോറ്റവർ. പ്രത്യാശയുടെ ഒരു പാഠമായി നിലകൊള്ളുന്ന അദ്ദേഹം, നിർമ്മലമായ ആ ചിരിയോടെ ജയിച്ചു തന്നെയാണ് എപ്പോഴും നിന്നിട്ടുള്ളത്, അങ്ങനെ തന്നെയാണ് പോകുന്നതും.” എന്ന് വ്യക്തമായി പറയുന്ന പോസ്റ്റ് ആണ് ഡോക്ടർ തോമസ് റാഹേൽ മത്തായി പങ്കുവച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം പൂർണ്ണമായി, “തൻ്റെ ഉറ്റവർ, താൻ ചേർത്ത് നിർത്തിയവർ, തന്നെ വഞ്ചിക്കുകയാണ് എന്നറിഞ്ഞിട്ടും അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ പറ്റാത്ത മനുഷ്യന്മാരെ കണ്ടിട്ടുണ്ട്. മുക്കി മുക്കി എടുത്തിട്ടും ഒരു വിഷമവും കാണിക്കാതെ, പ്രകാശം പരത്തുന്ന ഒരു ചിരിയോടെ, പിന്നെയും കൊടുത്തു കൊണ്ടിരിക്കുന്നവർ. കയ്യിൽ അഞ്ച് രൂപ ഉള്ളപ്പോൾ പോലും, ആവശ്യം പറഞ്ഞു വരുന്ന കൂട്ടുകാരന് നിറഞ്ഞ മനസ്സോടെ അതെടുത്ത് കൊടുക്കുന്നവർ. അവർ ജീവിതത്തിൽ തോറ്റവരെന്നാണോ നിങ്ങൾ പറയുന്നത്.

കുറെ കാശുണ്ടാക്കിയാൽ ജീവിത വിജയം നേടി എന്ന് കരുതുന്നവരാണല്ലോ കൂടുതലും. ആരെ വഞ്ചിച്ചിട്ടാണേലും പറഞ്ഞ് പറ്റിച്ചിട്ടാണേലും, നിറയെ കാശ് സമ്പാദിച്ചാൽ അവൻ പിന്നെ വൻ താരം. അവന്റെ ബുദ്ധിപാടവം, കൗശലം, ഷ്രൂഡ്നെസ്, അങ്ങനെ എന്തെല്ലാം വാഴ്ത്തിപ്പാടലുകളാണോ പിന്നെ.
എന്നാൽ, ഇങ്ങനെയുള്ള വഞ്ചനകളിൽ പറ്റിക്കപ്പെടുന്നവരോ, അവർ വെറും ‘മണ്ടന്മാർ’. സ്വന്തം മക്കളുടെയും വീട്ടുകാരുടെയും മുൻപിൽ പോലും അവർ ‘കഴിവ് കെട്ടവർ’. എന്താണ് അവരുടെ കഴിവ്കേട്. താൻ സ്നേഹിച്ചു വിശ്വാസം അർപ്പിച്ചവർ തന്നെ വഞ്ചിക്കുമെന്ന് കരുതാത്തത് അല്ലേ.. ഹോ വലിയ മണ്ടന്മാർ തന്നെ, കഷ്ടം.

അറ്റ്‌ലസ് രാമചന്ദ്രന്റെ മരണത്തെ കുറിച്ചുളള ഒരു പോസ്റ്റിൽ അദ്ദേഹത്തെ ‘ദുരന്തം’, ‘പ്രഹസനം’ എന്നെല്ലാം വിശേഷിപ്പിച്ചിരിക്കുന്നത് കണ്ടു. തെറ്റിപ്പോയി സർ നിങ്ങൾക്ക്. കണ്ണെത്താ ദൂരത്തിൽ പരന്ന് കിടക്കുന്ന സമുദ്രത്തിൽ നിന്ന് കുറെ വെള്ളം കോരിക്കൊണ്ട് പോയാൽ അത് വറ്റി പ്പോകും എന്ന് കരുതുന്ന നിങ്ങളാണ് ദുരന്തം.

അദ്ദേഹത്തെ പോലൊരു മനുഷ്യനെ വഞ്ചിക്കാൻ മനസ്സുള്ളവരുണ്ടല്ലോ, അവരാണ് ശരിക്കും ജീവിതത്തിൽ തോറ്റവർ. പ്രത്യാശയുടെ ഒരു പാഠമായി നിലകൊള്ളുന്ന അദ്ദേഹം, നിർമ്മലമായ ആ ചിരിയോടെ ജയിച്ചു തന്നെയാണ് എപ്പോഴും നിന്നിട്ടുള്ളത്, അങ്ങനെ തന്നെയാണ് പോകുന്നതും എന്നവസാനിക്കുന്നു കുറിപ്പ്!

about atlas ramachandran

Safana Safu :