വ്യക്തികളെന്ന നിലയില്‍ അവര്‍ക്കെല്ലാം അവരുടെതായ സ്വഭാവ സവിശേഷതകളുണ്ട്. പക്ഷെ ഞാന്‍ ആരെക്കുറിച്ചും ഓവറായി സംസാരിക്കാറില്ല; അസിന്‍

മലയാളികള്‍ മറക്കാത്ത താരമാണ് അസിന്‍. മോഡലിംഗില്‍ കൂടി സിനിമയില്‍ എത്തിയ താരം തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ അധികം കാലതാമസമൊന്നും തന്നെ വേണ്ടി വന്നില്ല. പ്രശസ്ത മലയാളം സംവിധായകന്‍ സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വ്വഹിച്ച നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാളം ചിത്രത്തിലൂടെ 2001 ലാണ് അസിന്‍ ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. വളരെ വൈകാതെ തന്നെ തമിഴ്, തെലുങ്ക് സിനിമകളിലേക്ക് കടന്നു.

നിരവധി അവസരങ്ങള്‍ നടിയെ തേടി എത്തി. തെന്നിന്ത്യയിലെ താരറാണിയായി നിലനില്‍ക്കവെ ബോളിവുഡിലേക്കും അസിന്‍ കടന്നു. ഗജിനി എന്ന ഹിറ്റ് ചിത്രത്തിന്റെ ഹിന്ദി റീമേക്കിലൂടെയാണ് അസിന്‍ ബോളിവുഡിലേക്ക് കടന്നത്. മികച്ച തുടക്കം ബോളിവുഡില്‍ ലഭിച്ചെങ്കിലും പ്രതീക്ഷിച്ച വളര്‍ച്ച പിന്നീട് അസിന്റെ ഗ്രാഫിലുണ്ടായില്ല. 2016 ല്‍ വിവാഹിതയായതോടെ സിനിമാലോകത്ത് നിന്നും അസിന്‍ മാറി നിന്നു. ഏറെക്കാലമായി അസിനെ ലൈം ലൈറ്റില്‍ കാണാറേയില്ല.

മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ അസിന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വലിയ നടന്‍മാര്‍ക്കൊപ്പം അഭിനയിക്കുന്നത് വലിയ ഭാഗ്യമായാണ് നടിമാര്‍ കാണാറ്. എന്നാല്‍ അസിന്‍ ഇവരെയൊക്കെ കോ ആര്‍ട്ടിസ്റ്റ് ആയാണ് കാണുന്നത്. ഇതെന്ത് കൊണ്ടെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി. എനിക്ക് എല്ലാവരോടും പ്രൊഫഷണല്‍ റിലേഷനുണ്ട്. എനിക്ക് എല്ലാവരെയും ഇഷ്ടമാണ്.

വ്യക്തികളെന്ന നിലയില്‍ അവര്‍ക്കെല്ലാം അവരുടെതായ സ്വഭാവ സവിശേഷതകളുണ്ട്. പക്ഷെ ഞാന്‍ ആരെക്കുറിച്ചും ഓവറായി സംസാരിക്കാറില്ല. തന്നെക്കുറിച്ച് പോലും താന്‍ അധികം സംസാരിക്കാറില്ലെന്നും അസിന്‍ അന്ന് പറഞ്ഞു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി അഭിനയിക്കാത്തതിനെക്കുറിച്ചും അസിന്‍ അന്ന് സംസാരിച്ചു. ഞാന്‍ കണ്ട് വളര്‍ന്ന ഹീറോസ് മോഹന്‍ലാല്‍ സാറും മമ്മൂട്ടി സാറുമാണ്. ഒരു നല്ല അവസരം ലഭിക്കുമ്പോള്‍ അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും അസിന്‍ വ്യക്തമാക്കി.

ആദ്യ സിനിമ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയില്‍ പ്രാധാന്യമില്ലാത്ത വേഷം ചെയ്തതില്‍ നിരാശ തോന്നിയിരുന്നെന്നും അസിന്‍ അന്ന് തുറന്ന് പറഞ്ഞു. അതേസമയം അതിന്റെ പേരില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് നീരസമില്ലെന്നും അദ്ദേഹം സിനിമയിലെ തന്റെ ഗുരുവാണെന്നും അസിന്‍ വ്യക്തമാക്കി. സത്യന്‍ അങ്കിളും ഫാസില്‍ അങ്കിളുമാണ് സിനിമയിലെ എന്റെ ഗുരുക്കള്‍. അവരെ താന്‍ ഒരുപാട് ബഹുമാനിക്കുന്നെന്നും അസിന്‍ വ്യക്തമാക്കി.

വിസ്മയത്തുമ്പത്ത്, വെട്ടം എന്നീ സിനിമകള്‍ ചെയ്യാതിരുന്നതിനെക്കുറിച്ചും അസിന്‍ സംസാരിച്ചു. ഒരു സമയത്ത് നാല് സിനിമകള്‍ വരെ ഞാന്‍ ചെയ്യുന്നുണ്ടാവും. തിരക്ക് കാരണമാണ് തനിക്ക് ചെയ്യാന്‍ പറ്റാതെ പോയതെന്നും അസിന്‍ പറഞ്ഞു. കരിയറില്‍ ഇതുവരെയും ഒരു സംവിധായകനെ വിളിച്ച് അടുത്ത സിനിമയില്‍ തന്നെ നായികയാക്കണം എന്ന് പറഞ്ഞിട്ടില്ലെന്നും അസിന്‍ അന്ന് വ്യക്തമാക്കി.

മൈക്രോമാക്‌സിന്റെ സഹസ്ഥാപകനും എംഡിയുമാണ് അസിന്റെ ഭര്‍ത്താവ് രാഹുല്‍ ശര്‍മ. 2016 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം അഭിനയരംഗം ഉപേക്ഷിക്കാനാണ് തീരുമാനമെന്ന് അസിന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

പോക്കിരി, ദശാവതാരം തുടങ്ങി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ അസിന് തമിഴകത്ത് ലഭിച്ചു. അസിന്‍, തൃഷ, നയന്‍താര എന്നീ നടിമാര്‍ തെന്നിന്ത്യന്‍ സിനിമാ രംഗത്ത് തരംഗമായി മാറിയ കാലഘട്ടവും ഉണ്ടായിരുന്നു.

ഹിന്ദിയില്‍ തുടരെ ഹിറ്റ് സിനിമകളും താരത്തിന് ലഭിച്ചു. ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകളുടെ നായികയായി അസിന്‍. എന്നാല്‍ സിനിമയ്ക്കപ്പുറം തന്റെ വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ നല്‍കാനാണ് അസിന്‍ തീരുമാനിച്ചത്‌സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്യുന്നതും അസിനെ കരിയറില്‍ തുണച്ചു.അഭിനയിച്ച എല്ലാ ഭാഷകളിലും സ്വയം ഡബ് ചെയ്ത നടി കൂടിയാണ് അസിന്‍. നടി പദ്മിനിക്ക് ശേഷം അഭിനയിച്ച എല്ലാ ഭാഷകളിലും സ്വന്തം ശബ്ദം ഉപയോഗിച്ച നടിയെന്ന ഖ്യാതി ലഭിച്ചതും അസിനാണ്.

Vijayasree Vijayasree :