എനിക്ക് ഫീല്‍ ആയപ്പോള്‍ തന്നെ ഞാന്‍ എഴുന്നേറ്റ് പോയി; എനിക്ക് അതോടൊക്കെ വിയോജിപ്പാണുള്ളത്; അശോകൻ പറയുന്നു

പത്മരാജന്‍ എന്ന സംവിധായകന്‍ കണ്ടെത്തിയ അശോകന്‍ എന്ന നടന്‍ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചിട്ടില്ലാത്ത നടനാണെന്ന് പലരും പറയാറുണ്ട്. പെരുവഴിയമ്പലം എന്ന സിനിമയില്‍ തുടങ്ങിയ അശോകന്റെ ചലച്ചിത്ര ജീവിതത്തില്‍ പത്മരാജന്‍ നല്‍കിയ ക്ലാസിക് കഥാപാത്രത്തിന് പകരം നിര്‍ത്താന്‍ അദ്ദേഹത്തിന് മറ്റു സിനിമകളോ കഥാപാത്രങ്ങളോ പരിമിതമാണ്.

ഇപ്പോഴിത നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയിലെ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് അശോകന്‍. മമ്മൂട്ടി നായകനായ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം മികച്ച വിജയമായി മാറിയിരിക്കുകയാണ്. ഇതിനിടെ താന്‍ ചില സിനിമകള്‍ കാണാതെ എഴുന്നേറ്റ് പോയ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അശോകന്‍. മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അശോകന്‍ മനസ് തുറന്നത്.
ഇഷ്ടപ്പെട്ടൊരു പാട്ട് പാടുകയോ നന്നായി ആസ്വദിക്കുകയോ ചെയ്താല്‍ കുറച്ച് നേരത്തേക്ക് നമ്മള്‍ ആ മൂഡിയിലായിരിക്കും.നമ്മളെ അത് സ്വാധീനിക്കുന്നത് കൊണ്ടാണ്. അതേപോലെ തന്നെയാണ് സിനിമയുടെ കാര്യത്തിലും. ചില സിനിമകള്‍ കണ്ട് പകുതിയായപ്പോള്‍ എഴുന്നേറ്റ് പോയിട്ടുണ്ട്. ദേശാടനം എന്നൊരു സിനിമയുണ്ട്. മകനെ അച്ഛന്‍ ദേശാടനത്തിന് വിടുന്നതാണ്. ഞാന്‍ ആ സിനിമ മുഴുവന്‍ കണ്ടിട്ടില്ല.

കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് താങ്ങാന്‍ പറ്റിയിട്ടില്ല. കുട്ടിയായിരിക്കെ ഇതൊക്കെ കണ്ടങ്ങ് പോകും. പക്ഷെ കുറച്ച് പക്വതയായ ശേഷം കാണാന്‍ സാധിക്കില്ല. എനിക്ക് ഫീല്‍ ആയപ്പോള്‍ തന്നെ ഞാന്‍ എഴുന്നേറ്റ് പോയി. വളരെ പതെറ്റിക് ആയ സീനായിരുന്നു അത്. എനിക്ക് അതോടൊക്കെ വിയോജിപ്പാണുള്ളത്.

മക്കളെ അവരുടെ പ്രാര്‍ത്ഥനയുടേയും വഴിപാടിന്റേയും പേരില്‍ ബലി കഴിക്കുകയാണ്. ആ കൊച്ച് കുഞ്ഞിന് ഒന്നും അറിയില്ല. അവന്‍ സന്യാസത്തിന് പോവുകയാണ്. അത് താങ്ങാന്‍ പറ്റില്ല. അതുപോലൊരു സിനിമയാണ് സിബി മലയിലിന്റെ ആകാശദൂത്. എന്നെ കൊണ്ടു വന്ന പ്രേം പ്രകാശ് ചേട്ടനാണ് ആ സിനിമയുടെ നിര്‍മ്മാതാവ്. ഞാന്‍ ഇതുവരെ ആ സിനിമ കണ്ടിട്ടില്ല. എനിക്കത് കാണാനുളള ശക്തിയില്ല.

രണ്ടര മണിക്കൂറുള്ള സിനിമയാണ്. പക്ഷെ റിയല്‍ ആണന്ന് തോന്നിപ്പോകും. അതിനുമൊക്കെ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാരദയും പ്രേം നസീറും അഭിനയിച്ച തുലാഭാരം എന്നൊരു സിനിമയുണ്ട്. അതിലും ഇതുപോലെ ഭര്‍ത്താവ് മരിച്ച ശേഷം നിവര്‍ത്തികേടു കൊണ്ട് ചായക്കടയിലൊക്കെ നിര്‍ത്തുകയാണ്. മുഖത്തേക്ക് ചൂടുവെള്ളമൊക്കെ ഒഴിക്കും. ഒടുവില്‍ നിവര്‍ത്തിയില്ലാതെ ആത്മഹത്യ ചെയ്യുകയാണ്. ഇതൊന്നും കാണാനില്ല.

ഇങ്ങനെയുള്ള അവസ്ഥയൊക്കെ ജീവിതത്തില്‍ പലയിടത്തുമുണ്ട്. പത്രങ്ങളിലൊക്കെ കാണുന്നതാണല്ലോ നമ്മള്‍. ആ സിനിമകളൊന്നും കാണാന്‍ വയ്യ എന്നാണ് അശോകന്‍ പറയുന്നത്. അമരം എന്ന സിനിമയ്ക്ക് ശേഷം തന്നോട് ചിലര്‍ പറഞ്ഞ പരാതിയും അശോകന്‍ പങ്കുവെക്കുന്നുണ്ട്. പെണ്‍മക്കളുള്ളവര്‍ക്കേ ആ വിഷമം മനസിലാകൂവെന്നായിരുന്നു പറഞ്ഞതെന്നാണ് അശോകന്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ തനിക്കത് മനസിലാകുന്നുണ്ടെന്നും തനിക്കും കുട്ടികളായതോടെയാണെന്നും അശോകന്‍ പറയുന്നു.

AJILI ANNAJOHN :