‘വാരിയംകുന്ന’നില്‍ നിന്നും പിന്മാറാനുള്ള യഥാര്‍ത്ഥ കാരണം ഇത്!; തുറന്ന് പറഞ്ഞ് ആഷിഖ് അബു

മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ആഷിഖ് അബു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അദ്ദേഹം. ഇപ്പോഴിതാ ‘വാരിയംകുന്നന്‍’ എന്ന സിനിമയില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സംവിധായകന്‍. സിനിമ ഉപേക്ഷിക്കാന്‍ കാരണം ആരും പിന്മാറിയതുകൊണ്ടല്ല. മറിച്ച് ബജറ്റായിരുന്നു വിഷയമെന്നാണ് സംവിധായകന്‍ പറഞ്ഞത്.

ആഷിഖിന്റെ ഏറ്റവും പുതിയ ചിത്രം ‘നീലവെളിച്ച’വുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. 2020 ജൂണിലാണ് ആഷിഖ് അബു വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചത്. പിന്നാലെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും പൃഥ്വിരാജും അഷിഖും നേരിട്ടിരുന്നു.

മലബാര്‍ കലാപത്തെ ആസ്പദമാക്കിയുള്ള ചിത്രമായതിനാലാണ് സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായത്. ഇതാണോ സിനിമയില്‍ നിന്ന് പിന്‍മാറാനുള്ള കാരണമെന്ന ചര്‍ച്ചകളും തുടര്‍ന്ന് ഉടലെടുത്തിരുന്നു.

എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ച സിനിമയാണ് വാരിയംകുന്നന്‍. ആദ്യഘട്ടത്തില്‍ അന്‍വര്‍ റഷീദായിരുന്നു പ്രൊജകട് ഏറ്റെടുത്തത്. തമിഴില്‍ പ്രമുഖ നടനായിരുന്നു ആ സമയത്ത് വാരിയംകുന്നനെ അവതരിപ്പിക്കാന്‍ വേണ്ടി നിശ്ചയിച്ചത്.

ട്രാന്‍സ് പുറത്തിറങ്ങിയതിന് ശേഷം അന്‍വര്‍ റഷീദ് വാരിയംകുന്നനില്‍ നിന്ന് ഒഴിവായി. പിന്നീടാണ് തന്നിലേയ്ക്കും പൃഥ്വിരാജിലേയ്ക്കും ചിത്രം എത്തുന്നതെന്നും ആഷിഖ് അബു പറഞ്ഞു. തന്റെ പിന്മാറ്റത്തിന് കാരണം തികച്ചും പ്രൊഫഷണല്‍ മാത്രമാണെന്ന് അദ്ദേഹം മുന്‍പും വിശദീകരിച്ചിരുന്നു.

Vijayasree Vijayasree :