ആ കഥാപാത്രം പോലെ നിഷ്കളങ്കനായിരുന്നു രവിയേട്ടൻ: ഓർമ്മകൾ പങ്കുവെച്ച് ആഷിക്ക് അബു

ഇടുക്കി ഗോൾഡിൽ ആരും മറക്കാത്തൊരു കഥാപാത്രത്തെ അവതരിപ്പിച്ചാണ് രവി വളളത്തോൾ യാത്രയായത്.. ഇപ്പോഴും ആ കഥാപാത്രം പ്രേക്ഷകർക്കിടയിലുണ്ട്. ഇപ്പോഴിതാ രവി വളത്തോളിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ആഷിക് അബു

ആഷിക്ക് അബുവിന്റെ വാക്കുകൾ

ആകെ രണ്ട് ദിവസം മാത്രമായിരുന്നു അദ്ദേഹവുമൊന്നിച്ചുള്ള ഷൂട്ട്. ഒന്ന് സ്റ്റുഡിയോയിൽ വരുന്നഷൂട്ടും, വീട്ടിലുള്ളൊരു ഫോൺ സംഭാഷണവും. സത്യത്തിൽ ആ സമയത്ത് രവിയേട്ടനെ സിനിമയിൽ കാണാനില്ലായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കുന്നത്. പിന്നീട് അറിഞ്ഞു അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നുവെന്ന്. ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് രവിയേട്ടൻ വന്നു.

അവിടെവച്ചാണ് ഞങ്ങൾ അദ്ദേഹത്തെ അടുത്തറിയുന്നത്. വളരെ സ്നേഹമുള്ള മനുഷ്യൻ. പെട്ടന്ന് ഇഷ്ടം തോന്നുന്ന ഒരാൾ. മുകളിലേയ്ക്കു ഒരുപാട് സ്റ്റെപ്പുകളുള്ള പഴയൊരു കെട്ടിടത്തിലായിരുന്നു അദ്ദേഹത്തിന്റെ സീൻ ഷൂട്ട് ചെയ്യേണ്ടിരുന്നത്. ആ സ്റ്റെപ്പ് കയറി മുകളിൽ പോകണം. ഷോട്ട് എടുക്കുമ്പോഴാണ് അദ്ദേഹത്തിന് സ്റ്റെപ്പ് പോലും കയറാൻ വയ്യാത്ത അവസ്ഥയാണ് ഉള്ളതെന്ന് ഞങ്ങൾ അറിയുന്നത്. സിനിമ കാണുമ്പോൾ നമുക്ക് അത് തോന്നില്ലായിരിക്കാം. ഈ ആരോഗ്യാവസ്ഥ വച്ചും അദ്ദേഹം ആത്മാർഥമായി അത് ചെയ്തു.

രവിയേട്ടൻ മരിച്ചു എന്ന വാർത്ത കേൾക്കുമ്പോൾ, എന്റെ മനസ്സിൽ ഓർമ വരുന്നത് ഇടുക്കി ഗോൾഡിലെ ഒരു രംഗമാണ്. സ്റ്റെയറിന്റെ താഴെ തന്റെ ആൽബം ചോദിച്ചു നില്‍ക്കുന്ന നിഷ്കളങ്കനായ മനുഷ്യൻ. അങ്ങനെയുളള നിഷ്കളങ്കഭാവമുള്ള ആൾ രവിയേട്ടൻ മാത്രമേ കാണൂ.

ആ രംഗം പോലും അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ കണക്കിലെടുത്താണ് ഷൂട്ട് ചെയ്തത്. എന്നിട്ടു പോലും ആ കഥാപാത്രം ആളുകളുടെ മനസ്സിൽ നിൽക്കുന്നു. അത് പ്രേക്ഷകർക്ക് അദ്ദേഹത്തോടുളള് സ്നേഹം കാരണമാണ്.

ashik abu

Noora T Noora T :